കുടുംബ ചിത്രമായ ‘കക്ഷി അമ്മിണിപ്പിള്ള’ക്ക് ശേഷം ആസിഫിന്റെ വേറിട്ട അഭിനയമികവുകളുമായി അണ്ടർവേൾഡ് എത്തുന്നു . ‘കാറ്റി’നു ശേഷം സംവിധായകൻ അരുൺകുമാർ അരവിന്ദും ആസിഫും ഈ സിനിമയിൽ ഒത്തുചേരുന്നു.
സ്റ്റാലിൻ ജോൺ (ആസിഫ് അലി), സോളമൻ (ജീൻ പോൾ ലാൽ), മജീദ് (ഫർഹാൻ ഫാസിൽ) എന്നിങ്ങനെ മൂന്നു ഗുണ്ടകളും അവരുടെ കുടിപ്പകയും വെട്ടിപ്പിടിത്തവും അപചയവും കോർത്തിണക്കിയ കഥയാണ് അണ്ടർവേൾഡ്. മൂന്നു പേരും തുല്യ അളവിൽ ഉത്തരവാദിത്തം പേറുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ആരംഭത്തിൽ തീർത്തും അപരിചിതരായ ഇവർ കാലക്രമേണ ഒരിടത്ത് എത്തിച്ചേരുന്നു.
ഒരു ജെന്റിൽമാൻ പഠിപ്പ് ഗുണ്ടയാണ് ആസിഫിന്റെ മുഖത്തു കാണാൻ കഴുയുക.മാന്യമായ വസ്ത്രധാരണം, പതിഞ്ഞ ശബ്ദം, ശാന്ത ഭാവം, ആകർഷണീയമായ വ്യക്തിത്വം എല്ലാം തികഞ്ഞ ഒരു വ്യക്തിത്വത്തെയാണ് നമുക്ക്ആസിഫിന് കാണാൻ കഴിയുക. സ്റ്റാലിൻ ജോൺ സബ് ജയിലിൽ പ്രതിയായി കാലു കുത്തിക്കൊണ്ടാണ് ഇൻട്രോ ഇടുന്നത്. ഈ വര്ഷം ഇറങ്ങിയ ചിത്രങ്ങളിൽ ലഭിച്ച കഥാപാത്രങ്ങളൊക്കെയും മികച്ചതും വൈവിധ്യവുമുള്ളതാക്കി മാറ്റിയ ആസിഫിന്റെ ഈ കഥാപാത്രവും വേറിട്ടതാവുന്നു.
നേർവിപരീതമാണ് സ്റ്റാലിന്റെ ശത്രു സോളമൻ. സ്വന്തം വളർത്തു നായയെ പോലും കൊന്നു തള്ളാൻ മടിയില്ലാത്ത, ചോര കണ്ട് അറപ്പു മാറിയ ക്രൂരനായ വില്ലന്റെ മുഖമാണ് സ്റ്റാലിന്.മുൻപിറങ്ങിയ രണ്ടു ചിത്രങ്ങളിലും കാമുകനായി പ്രത്യക്ഷപ്പെട്ട ഫർഹാൻ ഫാസിലിന്റെ വ്യത്യസ്ത അഭിനയം നമുക്കിവിടെ കാണാൻ സാധിക്കുന്നു. തഗ് ലൈഫുമായി ജീവിക്കുന്ന മൂന്നു യുവാക്കളുടെ ഇടയിലെ നിർണ്ണായക സാന്നിധ്യമായി മാറാൻ ഫർഹാൻ അവതരിപ്പിച്ച മജീദിന് കഴിയുന്നു.ഇവരുടെ ഒക്കെ ഇടയിലേക്ക് ശ്രദ്ധേയ പ്രകടനവുമായി എത്തുക മുകേഷാണ്.
തഗ് ലൈഫ്കഥ പറയുമ്പോൾ, സ്ഥിരം വെടി-പുക ഫോർമാറ്റ് പിടിക്കാതിരിക്കാൻ അരുൺകുമാർ അരവിന്ദ് ശ്രദ്ധിച്ചിരിക്കുന്നു. സംവിധായകന്റെ മനസ്സിനൊത്ത് ചലിക്കുന്ന ക്യാമറ കണ്ണുകളാവാൻ അലക്സ് ജെ. പുളിക്കൽ ജാഗ്രതയോടു കൂടി പ്രവർത്തിച്ചിരിട്ടുണ്ട്. ഫ്രയിമുകളിൽ അത്യന്തം ശ്രദ്ധ പുലർത്തിയാണ് ഇദ്ദേഹം ഈ നെടുനീളൻ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സിനിമ കാണുന്ന ആരും സമ്മതിച്ചു പോകും.
ആദ്യ ദിവസം തന്നെ പലയിടങ്ങളിലും യുവാക്കളായ ഓഡിയൻസിനെക്കൊണ്ട് നിറഞ്ഞ ചിത്രം ലക്‌ഷ്യം ഇടുന്നതും യുവ പ്രേക്ഷകരെ തന്നെയാണ്.