അഭിനയ മികവ് കൊണ്ട് വൻ ജനപ്രീതി നേടിയ ഉര്‍വശി തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ വന്ന നായികമാരില്‍ ഇന്നും താര മൂല്യം നിലനില്‍ക്കുന്ന ചുരുക്കം നടിമാരില്‍ ഒരാളാണ് ഉര്‍വശി. പ്രത്യേകിച്ചും മലയാളികള്‍ക്ക് ഉര്‍വശിയോട് പ്രത്യേക സ്നേഹമുണ്ട്. മിഥുനം, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ്, സ്ഫടികം തുടങ്ങിയ സിനിമകളില്‍ ഉര്‍വശി ചെയ്ത കഥാപാത്രങ്ങളാണ് ഇതിന് കാരണം. കരിയറിന്റെ ഒരു ഘട്ടത്തില്‍ അമ്മ വേഷങ്ങളിലേക്ക് മാറിയപ്പോഴും ഉര്‍വശിയെ പ്രധാന കഥാപാത്രമാക്കിയുള്ള സിനിമകള്‍ വന്നു. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മീ തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. മലയാളിയാണെങ്കിലും തമിഴ്നാട്ടിലാണ് ഉര്‍വശി വളര്‍ന്നത്. തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചു. തൻ്റെ പതിമൂന്നാം വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. കാർത്തിക് നായകനായ തൊടരും ഉണർവ്വ് എന്ന തമിഴ് ചിത്രത്തിൽ 1983-ൽ ഷൂട്ട് ചെയ്തെങ്കിലും 1986-ലാണ് പടം റിലീസായത്. 1984-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഉർവ്വശിനടി വര്‍ഷങ്ങളായി താമസിക്കുന്നതും തമിഴ്നാട്ടിലാണ്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചെന്നെെയിലെ തന്റെ വീട് പരിചയപ്പെടുത്തുകയാണ് ഉര്‍വശിയിപ്പോള്‍. ഭര്‍ത്താവിന് കണ്‍സ്ട്രക്ഷൻ മേഖലയിലാണ് ജോലി എന്നതിനാല്‍ അദ്ദേഹമാണ് വീട് രൂപകല്‍പ്പന ചെയ്തതെന്ന് ഉര്‍വശി പറയുന്നു. തിണ്ണയുള്ള വീട് വേണമെന്നുണ്ടായിരുന്നു. സേഫ്റ്റി സൈഡ് നോക്കുമ്പോള്‍ അപ്പാര്‍ട്ട്മെന്റുകൾ മതിയെന്ന് തോന്നും. പക്ഷെ അങ്ങനെ താമസിക്കുമ്പോള്‍ അയല്‍പ്പക്കത്തുള്ളവരെ പോലും അറിയില്ല. ഒരു സെന്റാണെങ്കില്‍ പോലും നമ്മളുടെ വീടാണെങ്കില്‍ അതിലിരിക്കാം എന്ന് കരുതുന്നെന്നും ഉര്‍വശി വ്യക്തമാക്കി. വീടിന് അധികം മുറികള്‍ ഉണ്ടാക്കരുത്. ജോലിക്കാരെ ലഭിക്കില്ല, വീട് നോക്കി നടത്താൻ ബുദ്ധിമുട്ടാകും. എനിക്ക് വീട്ട് ജോലി ചെയ്യുന്നതൊക്കെ ഇഷ്ടമാണ്. സ്വന്തമായി ഈ ജോലികളെല്ലാം ചെയ്യുമ്പോള്‍ അയ്യോ, മതിയായി എന്ന് തോന്നും. ആഗ്രഹിച്ച് വെച്ച വീടാണ്.
മരങ്ങള്‍ ചുറ്റുമുള്ളതിനാല്‍ ശുദ്ധ വായു ലഭിക്കും. ലോക്ഡൗണിന് ശേഷം അമ്മയ്ക്ക് ശ്വാസ തടസം വന്നു. അപ്പോളോയില്‍ അഡ്മിറ്റ് ചെയ്ത് പരിശോധിച്ചപ്പോള്‍ ഓക്സിജൻ ലെവല്‍ കുറഞ്ഞതാണ്. ഓക്സിജൻ സിലിണ്ടര്‍ വേണ്ടി വന്നു. അമ്മ അപ്പാര്‍ട്മെന്റിലാണ് താമസിച്ചിരുന്നത്. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ പോലെ ഓക്സിജൻ സിലിണ്ടര്‍ വേണ്ടി വരുന്ന കാലം ആലോചിക്കാൻ പോലും പറ്റുന്നില്ലെന്നും ഉര്‍വശി ചൂണ്ടിക്കാട്ടി. വിവാഹം കഴിക്കുന്നതും വീട് വെക്കുന്നതുമെല്ലാം ജീവിതത്തിലെ വലിയ ഘട്ടങ്ങളാണെന്നും ഉര്‍വശി അഭിപ്രായപ്പെട്ടു. ഒരു വ്യക്തിയുടെ ആയുസില്‍ വിവാഹമെന്നത് ഒരു ഘട്ടമാണ്. അതിലൂടെ കടന്ന് പോയി വിജയിക്കണം. അത് പോലെയാണ് വീടും. മുമ്പ് വീടുകള്‍ വെച്ചപ്പോള്‍ അമ്മയും അച്ഛനും ചിറ്റപ്പനുമൊക്കെ നോക്കുമായിരുന്നു. ഇത് ഞാൻ തന്നെ ഒപ്പം നിന്ന് പണിത വീടാണ്. ഇനി വെക്കുന്ന വീട് ചെറുതായിരിക്കും. വീടിന് ആവശ്യമുള്ള വലിപ്പം മതി. പക്ഷെ സ്ഥലം വേണം. കാരണം മണ്ണ് വേണ്ടതുണ്ട്. പല കൃഷികളും ചെയ്യണമെന്നുണ്ടെന്നും ഉര്‍വശി വ്യക്തമാക്കി. റാണിയാണ് ഉര്‍വശിയുടെ പുതിയ മലയാള സിനിമ. ഭാവന, ഹണി റോസ്, ഇന്ദ്രൻസ് തുടങ്ങിയവര്‍ പ്രധാന വേഷംചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്