‘ദേഹത്തു തൊട്ടത് താൻ ചോദിച്ചു’ ; ‘ഹീറോയെക്കൊണ്ട് ഏഴ് പ്രാവശ്യം അടിപ്പിച്ചു’വിധു ബാല

പഴയ കാല നടിമാരിൽ വ്യത്യസ്തത പുലർത്തിയ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് വിധുബാല. നായികയായും സഹനായികയുമായുമെല്ലാം നിരവധി ചിത്രങ്ങളിൽ  വിധുബാല അഭിനയിച്ചിട്ടുണ്ട്. പണ്ട് മുതലേ തന്റെ അഭിപ്രായം തുറന്ന് പറയാൻ മടിക്കാത്ത വിധുബാല ഇന്നും…

പഴയ കാല നടിമാരിൽ വ്യത്യസ്തത പുലർത്തിയ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് വിധുബാല. നായികയായും സഹനായികയുമായുമെല്ലാം നിരവധി ചിത്രങ്ങളിൽ  വിധുബാല അഭിനയിച്ചിട്ടുണ്ട്. പണ്ട് മുതലേ തന്റെ അഭിപ്രായം തുറന്ന് പറയാൻ മടിക്കാത്ത വിധുബാല ഇന്നും അങ്ങനെ തന്നെയാണ്. അച്ഛന്റെ മാർ​ഗദർശനമാണ് വിധുബാല എന്നും മുറുകെ പിടിച്ചത്. ഇതേക്കുറിച്ച് നടി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. വിവാഹശേഷമാണ് വിധുബാല അഭിനയ രം​ഗത്ത് നിന്നും പിൻമാറിയത്. പിന്നീട് ടെലിവിഷൻ അവതാരകയായി തിരിച്ചെത്തുകയും ചെയ്തു. തന്നോട് അപമര്യാദയായി പെരുമാറിയ സംവിധായകരോട് പ്രതികരിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ വിധുബാല സംസാരിച്ചിരുന്നു. നടിയുടെ വാക്കുകൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എന്നെ കുട്ടിക്കാലം തൊട്ട് അറിയുന്ന മുൻനിര സംവിധായകനായിരുന്നു. അദ്ദേഹത്തിന്റെ ഒരു തമിഴ് പടത്തിൽ എന്നെ ബുക്ക് ചെയ്തു. 24 മണിക്കൂറും തണ്ണിയാണ്. എനിക്കതിൽ പ്രശ്നമില്ല.

പക്ഷെ സെറ്റിൽ വന്ന് പൊസിഷനിൽ നിൽക്കാൻ പറയുമ്പോൾ കൈ പിടിച്ച് ഇപ്പുറത്തേക്ക് നിർത്തി. ഒന്ന് രണ്ട് പ്രാവശ്യമായപ്പോൾ സർ, പ്ലീസ് ഞാൻ നീങ്ങി നിന്നോളം പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന് തീരെ പറ്റിയില്ല. അടിക്കുന്ന സീനായിരുന്നു എടുക്കേണ്ടത്. ഹീറോയെക്കൊണ്ട് ഏഴ് പ്രാവശ്യം അടിപ്പിച്ചു. എവിഎം രാജനായിരുന്നു ഹീറോ. അടിച്ച പോലെ ആക്ട് ചെയ്താൽ കൊണ്ടില്ലെന്ന് സംവിധായകൻ പറയും. അവസാനം കവിൾ ചുവന്നു. ഹീറോ അപ്സെറ്റായി. ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഞാൻ റൂമിൽ പോയി. പ്രെഡ്യൂസറോട് ഞാൻ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞു. എല്ലാവരും ഓടി വന്നു. ഇതുവരെ ചെലവായ പൈസ തിരിച്ച് തരാം. പക്ഷെ മോൾക്ക് ഇഷ്ടമില്ലാത്ത പെരുമാറ്റമാണെങ്കിൽ അവളെ നിർബന്ധിക്കില്ലെന്ന് അച്ഛൻ. പിന്നെ ആ സംവിധായകൻ വിളിച്ച് മാപ്പ് പറഞ്ഞു. പ്രായമായ ആളാണ്. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് അയാൾ പറഞ്ഞു. പിന്നീടാണ് താൻ അഭിനയിച്ചതെന്നും വിധുബാല അന്ന് വ്യക്തമാക്കി.

മറ്റൊരു അനുഭവവും വിധുബാല അന്ന് പങ്കുവെച്ചു. വേറൊരു സംവിധായകനും ഇതുപോലെ എന്തോ ഒരു ദേഷ്യം എന്നോടുണ്ടായിരുന്നു. ഷൂട്ടിം​ഗ് സ്ഥലത്ത് എല്ലാവരുടെയും മുന്നിൽ വെച്ച് മുഖത്ത് വല്ല എക്സ്പ്രഷനും വരുത്തിയാൽ നന്നായിരുന്നെന്ന് പറഞ്ഞു. എനിക്ക് ഇതിൽ കൂടുതലൊന്നും വരില്ല, സാറിന്റെ കുറേ പടത്തിൽ ചെയ്തല്ലോ എന്ന് ഞാനും. അല്ലെങ്കിലും വിധുവിന് അ​ഹന്ത കൂടുതലാണെന്ന് സംവിധായകൻ പറഞ്ഞു. ശരിയാണ് എനിക്ക് അഹന്തയാണ്, ഇവിടെ വെച്ച് അഭിനയം നിർത്തുന്നെന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. ഒടുവിൽ ആ സംവിധായകൻ മാപ്പ് പറഞ്ഞെന്നും വിധുബാല വ്യക്തമാക്കി. തനിക്ക് ദേഷ്യം വരുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതിനാൽ അധികമാരും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിധിബാല അന്ന് ഓർത്തു. ചിലപ്പോൾ ഒരു കവചമായി അഹന്ത ഉപയോ​ഗിച്ചിട്ടുണ്ട്. പക്ഷെ എന്നെ അറിയുന്ന ആരും അങ്ങനെ പറയില്ല. കല്യാണം കഴിക്കാൻ തീരുമാനിച്ച സമയത്ത് ഭർത്താവിന്റെ സഹോദരൻ എനിക്ക് തലക്കനമാണെന്നാണ് വിചാരിച്ചത്. ഇത്ര സിംപിളാണെന്ന് പിന്നീടാണ് മനസിലാക്കിയതെന്ന് അദ്ദേഹം പിന്നീട് പറയുകയും ചെയ്തെന്നും വിധുബാല ചൂണ്ടിക്കാട്ടി. സിനിമാ രം​ഗത്തെ പേരും പ്രശസ്തിയിലും താനൊരിക്കലും മയങ്ങിയിട്ടില്ലെന്നും വിധുബാല നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അച്ഛന്റെ ഉപദേശമാണ് ഇതിന് സഹായിച്ചതെന്നും നടി അന്ന് വ്യക്തമാക്കി.