വിജയകാന്തിന് വിട നൽകി വിജയ് ; അണ്ണനെ കാണാൻ അനിയൻ എത്തി

ഇന്നലത്തെ പ്രഭാതത്തിൽ തമിഴ് സിനിമാലോകത്ത് നിന്നും ദുഖകരമായ ഒരു വാർത്തയാണ് പുറത്തു വന്നത്. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന നടൻ വിജയകാന്ത് 71ആം വയസിൽ അന്തരിച്ചു എന്നതായിരുന്നു. അസുഖ ബാധിതനായ അദ്ദേഹം…

ഇന്നലത്തെ പ്രഭാതത്തിൽ തമിഴ് സിനിമാലോകത്ത് നിന്നും ദുഖകരമായ ഒരു വാർത്തയാണ് പുറത്തു വന്നത്. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന നടൻ വിജയകാന്ത് 71ആം വയസിൽ അന്തരിച്ചു എന്നതായിരുന്നു. അസുഖ ബാധിതനായ അദ്ദേഹം തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവർത്തകരും കുടുംബവും പ്രേക്ഷകരുമെല്ലാം എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗമാണ് സംഭവിച്ചത്. സോഷ്യല്‍ മീഡിയയിലെങ്ങും വിജയകാന്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കപ്പെടുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ നിറയുന്നത് തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്തിനെ അവസാനമായി കാണാൻ ഇളയ ദളപതി വിജയ് എത്തിയ ദൃശ്യങ്ങളാണ്.

നടന്‍ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് അഭിനയിച്ചതില്‍ അധികവും. എസ്.എ.ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രം വിജയ് കാന്തിന് കാത്തിരുന്ന ബ്രേക്ക് സമ്മാനിച്ചു. എന്നാൽ 1992 ൽ വിജയ് നായകനായെത്തി എസ്.സി ചന്ദ്രശേഖര്‍  സംവിധാനവും നിർമ്മാണവും നിർവഹിച്ച  നാളെയെ തീര്‍പ്പ് എന്ന പടം വൻ പരാജയമായിരുന്നു. അന്ന് വിജയുടെ സ്വത്തുക്കളെല്ലാം കടത്തിലായിരുന്നു. അന്ന് രണ്ടു വഴികളാണ് വിജയ്ക്കും കുടുംബത്തിനും മുന്നിൽ ഉണ്ടായിരുന്നത്. ഒന്നുകിൽ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു ആ വഴികൾ. രണ്ടാമത്തെ വഴിയാണ് അവർ തെര‍ഞ്ഞെടുത്തതത്. അന്ന് ആ സിനിമയ്ക്കായി സൂപ്പർ താരം വിജയ് കാന്തിനെ സമീപിച്ചു. വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയ് കാന്ത് അഭിനയിച്ചു. അതും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായിരുന്നു വിജയ്കാന്ത് വിജയ് ചിത്രത്തില്‍ അഭിനയിച്ചത്. ആക്ഷന്‍ ഹീറോയായിരുന്ന വിജയ് കാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല.

ക്യാപ്റ്റന്‍റെ സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം. വിജയിക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും. മുൻപൊരിക്കൽ വിജയകാന്തിനെ കുറിച്ച് വിജയ് പറഞ്ഞ ചില വാക്കുകളും ഈയവസരത്തിൽ ശ്രദ്ധ നേടുകയാണ്.’നമുക്ക് രണ്ട് തരം പ്രേക്ഷകരാണുള്ളത്. ക്ലാസും മാസും. ഒരാള്‍ നടന്‍ ആകണമെങ്കില്‍ മാസ് പ്രേക്ഷകര്‍ അയാളെ അംഗീകരിക്കണം. അത് വളരെ പ്രധാനപ്പെട്ടതാണ്. അന്നു മുതല്‍ ഇന്നു വരെ വിജയകാന്ത് അണ്ണന്‍ മാസ് ഹീറോയാണ്. എന്റെ അച്ഛന്‍ അദ്ദേഹത്തെ വച്ചൊരു സിനിമയെടുത്തപ്പോള്‍ എന്നെ അദ്ദേഹത്തിന്റെ സഹോദരനായിട്ടാണ് കാസ്റ്റ് ചെയ്തത്. അങ്ങനെ വിജയകാന്തിനെ കാണാന്‍ വന്നവര്‍ എന്നേയും അറിഞ്ഞു. അതിന് വേണ്ടിയാണ് ആ സിനിമ ചെയ്തത്. സിനിമ വിജയമായി. ഞങ്ങള്‍ കരുതിയതൊക്കെ നേടുകയും ചെയ്തു എന്നാണ് വിജയ് അതേക്കുറിച്ച് പറഞ്ഞത്. തെന്നിന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും ഒക്കെ വിജയകാന്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അർപ്പിക്കുകയാണ്. സോഷ്യൽ മീഡിയ നിറയെ വിജയകാന്തിനെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന കുറിപ്പുകളാൽ നിറയുകയാണ്. ഈ ദുഖകരമായ വേളയിൽ വിജയകാന്തിന്റെ വിയോഗത്തില്‍ വികാരാധീനനായി നടന്‍ വിശാല്‍ തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കു വെച്ച ഒരു വീഡിയോയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. വിദേശത്തായതിനാല്‍ വിജയകാന്തിനോടൊപ്പം അന്ത്യനിമിഷത്തില്‍ ചെലവഴിക്കാന്‍ സാധിച്ചില്ലെന്നും അതിന് മാപ്പ് ചോദിക്കുവെന്നും ഈ വീഡിയോയിലൂടെ വിശാല്‍ പറയുന്നു. അതേസമയം കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്. പൊതുവേദികളില്‍ അദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെടാറില്ല. അവസാനമായി പൊതുവേദിയില്‍ വന്നത് അദ്ദേഹത്തിന്‍റെ ജന്മദിനത്തിനായിരുന്നു. അന്നും വീല്‍ചെയറിലായിരുന്നു വിജയകാന്ത്. അതിനിടയില്‍ പല സിനിമ താരങ്ങളും വിജയകാന്തിന്‍റെ ആരോഗ്യ നില അന്വേഷിച്ച് ആശുപത്രിയില്‍ എത്തിയിരുന്നു. .