വിജയകാന്ത് – രാധിക വിവാഹം ;’ പ്രണയം തകർത്തത് നടന്റെ ആത്മ സുഹൃത്ത്’,ചെയ്യാർ ബാലു പറയുന്നു  

തമിഴ് സിനിമാലോകത്ത് നിന്നും ദുഖകരമായ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം  പുറത്തു വന്നത്. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന നടൻ വിജയകാന്ത് 71ആം വയസിൽ അന്തരിച്ചു. തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന…

തമിഴ് സിനിമാലോകത്ത് നിന്നും ദുഖകരമായ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം  പുറത്തു വന്നത്. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന നടൻ വിജയകാന്ത് 71ആം വയസിൽ അന്തരിച്ചു. തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവർത്തകരും കുടുംബവും പ്രേക്ഷകരുമെല്ലാം. അതിനിടെയാണ് കോവിഡ് ബാധിച്ചുള്ള മരണം. കഴിഞ്ഞ ദിവസമാണ് ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം  രാവിലെയാണ് ആശുപത്രി അധികൃതർ വിയോഗ വിവരം അറിയിച്ചത്.  1979 ൽ ഇനിക്കും ഇളമൈ  എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. ഈ സിനിമയ്ക്ക് ശേഷമാണ് വിജയകാന്ത് പ്രശസ്തിയിലേക്ക് ഉയരുന്നത്. എന്നാൽ തുടക്കകാലത്ത് ഒരുപാട് അവഗണകൾ വിജയകാന്തിന് നേരിടേണ്ടി വന്നിരുന്നു. സാധാരണ നായക നടൻമാരിൽ കണ്ടു വരുന്ന സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് നടനെ പലരും മാറ്റി നിർത്തി. പല നിർമാതാക്കളും വിജയകാന്തിനോട് മുഖം തിരിച്ചു.

നടന്റെ സിനിമകളിൽ അഭിനയിക്കാൻ അക്കാലത്തെ നായിക നടിമാർ തയ്യാറാകാത്ത സാഹചര്യമുണ്ടായി. എന്നാൽ ഹിറ്റുകൾ സമ്മാനിച്ച് വിജയകാന്ത് മുന്നേറുകയായിരുന്നു. ഇതോടെ ഈ സാഹചര്യങ്ങളും മാറി മറിഞ്ഞു. പിന്നീട്  തമിഴിലെ സൂപ്പർ നായികമാരുടെയെല്ലാം നായകനായി വിജയകാന്ത് എത്തി. നിരവധി ഹിറ്റ് കോംബോകളും അങ്ങനെ ഉണ്ടായി. അത്തരത്തിലൊരു കോംബോ ആയിരുന്നു വിജയകാന്തും രാധികയും. ഇരുവരും ഒരുമിച്ച് അഭിനയിച്ചാൽ ആ സിനിമ ഹിറ്റാകും എന്നതായിരുന്നു ഒരുകാലത്തെ വിശ്വാസം. അങ്ങനെ ഒരുപിടി ഹിറ്റുകൾ ഇവർ സമ്മാനിക്കുകയും ചെയ്തു. അടുത്ത സുഹൃത്തുക്കളും ആയിരുന്നു ഇരുവരും. ഇടക്കാലത്ത് ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും കടന്നിരുന്നു. വിവാഹത്തിനായി ഇരുവരും തയ്യാറെടുത്തെങ്കിലും വിവാഹം നടന്നില്ല. അടുത്തിടെ വിവാഹത്തിലെത്തിയ രാധിക-വിജയകാന്ത് പ്രണയം തകരാനുള്ള കാരണത്തെ കുറിച്ച് തമിഴകത്തെ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു പറയുകയുണ്ടായി. ഇപ്പോഴിതാ ആ വെളിപ്പെടുത്തൽ വീണ്ടും ശ്രദ്ധ നേടുകയാണ്.

തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ഇബ്രാഹിം റാവുത്തറാണ് വിവാഹത്തിലേക്ക് എത്തിയ ഇവരുടെ പ്രണയം തകരാൻ കാരണക്കാരനായതെന്നാണ് ചെയ്യാറു ബാലു പറയുന്നത്. ‘വിജയകാന്തിന് പേടിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഒരു ഗോസിപ്പുകൾക്കും ചെവി കൊടുത്തിരുന്നില്ല. അതിനിടെ ഇബ്രാഹിം റാവുത്തറാണ് വിജയകാന്തിനെയും രാധികയെയും വേർപെടുത്തിയത്. വിജയകാന്താണ് രാധികയോട് വിവാഹത്തിന് ഇല്ലെന്ന് പറഞ്ഞത്. ‘രണ്ടുപേരും സിനിമയിൽ ഉള്ളത് കൊണ്ടാകും റാവുത്തർ ആ വിവാഹം വേണ്ടെന്ന് ഉപദേശിച്ചതെന്നാണ് വിജയകാന്ത് കരുതി. എന്നാൽ വിജയകാന്തിനെ ഒരു മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു റാവുത്തറുടെ ഉദ്ദേശം. റാവുത്തറായിരുന്നു എല്ലാ കാര്യങ്ങളിലും വിജയകാന്തിന് ഉപദേശം നൽകിയിരുന്നത്. നടനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും റാവുത്തർ ആണ്. അതിനാൽ തന്നെ രാധിക നടന്റെ ജീവിതത്തിലേക്ക് വന്നാൽ എല്ലാം മാറുമെന്ന് റാവുത്തർ കരുതി,’ ‘വിജയകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയത് രാധികയെ വിഷമിപ്പിച്ചിരുന്നു. പിന്നീട് വിജയകാന്ത് പ്രേമലതയെ വിവാഹം കഴച്ചു. രണ്ട് ആണ്മക്കളും പിറന്നു. എന്നാൽ പിന്നീട്  അതുവരെ തന്റെ അടുത്ത സുഹൃത്തും ഉപദേശകനുമായ റാവുത്തറിൽ നിന്ന് വിജയകാന്ത് അകലുകയും ചെയ്തു എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. അതേസമയം നടൻ ശരത്കുമാറിനെയാണ് രാധിക വിവാഹം ചെയ്തത്. ഇന്ന് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ആയിരത്തി തൊള്ളായിരത്തി  എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ സൂപ്പർസ്റ്റാറായി തിളങ്ങി നിന്ന നടനാണ് വിജയകാന്ത്. ആക്ഷൻ സിനിമകളിലൊക്കെ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്ന നടന് വലിയ ആരാധക വൃന്ദമാണ് ഉണ്ടായിരുന്നത്. തന്റെ സമകാലികരായ ഇതര നായകൻമാരെ അപേക്ഷിച്ച് തമിഴ് സിനിമയിലല്ലാതെ മറ്റൊരു ഭാഷകളിലും വിജയകാന്ത് അഭിനയിച്ചിട്ടില്ല. എങ്കിലും മൊഴിമാറ്റത്തിലൂടെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ റിലീസാവുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പുറച്ചി കലൈ​​ഗർ, ക്യാപ്റ്റൻ എന്നീ പേരുകളിലാണ് നടൻ അറിയപ്പെട്ടിരുന്നത്. നടനെന്നതിന് പുറമെ സംവിധായകനായും നിർമാതാവായുമെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ട്. പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടു മാറ്റിയെങ്കിലും അദ്ദേഹത്തിനുള്ള ജനപ്രീതിയിൽ യാതൊരു കുറവും വന്നിരുന്നില്ല.