അന്ത്യനിമിഷത്തില്‍ ഒപ്പമുണ്ടാകാനായില്ല!!! ചെന്നൈയിലെത്തിയയുടനെ വിജയകാന്തിന്റെ സ്മാരകത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് നടന്‍ വിശാല്‍

പ്രിയ ക്യാപ്റ്റന്‍ വിജയകാന്തിന്റെ സ്മാരകത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് നടന്‍ വിശാല്‍. വിജയകാന്ത് വിട പറഞ്ഞപ്പോള്‍ വിശാല്‍ വിദേശത്തായിരുന്നു. നേരിട്ടെത്തി അന്ത്യാജ്ഞലി അര്‍പ്പിക്കാനായില്ലായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ചെന്നൈയില്‍ തിരിച്ചെത്തിയയുടനെ തന്നെ വിശാല്‍ നേരെ പോയത് വിജയകാന്തിന്റെ സ്മാരകത്തിലക്കാണ്.

വിശാലിനൊപ്പം നടന്‍ ആര്യയും ഉണ്ടായിരുന്നു. സ്മാരകത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കുകമാത്രമല്ലായിരുന്നു, ഇരുവരും 500 പേര്‍ക്ക് ഭക്ഷണവും നല്‍കി. നടികര്‍ സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ വിജയകാന്ത് നടത്തിയ കഠിനാധ്വാനത്തെ കുറിച്ച് വിശാല്‍ പങ്കുവച്ചു. അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ടെന്നും വിശാല്‍ പറഞ്ഞു. നടികര്‍ സംഘത്തിന് വിജയകാന്തിന്റെ പേര് നല്‍കുന്നതിനെക്കുറിച്ച് അസോസിയേഷന്റെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും നടന്‍ അറിയിച്ചു.

ക്യാപ്റ്റന്റെ മരണവിവരം അറിഞ്ഞ് വിശാല്‍ വികാരാധീനനായി വീഡിയോ പങ്കുവച്ചിരുന്നു.
‘ക്യാപ്റ്റന്‍ താങ്കള്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് ഞാന്‍ താങ്കള്‍ക്കൊപ്പം ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല, എന്നോട് ക്ഷമിക്കണം. എന്നെപോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വ്വമാണ്. താങ്കളില്‍ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ നിങ്ങള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കും. പൊതുജനങ്ങള്‍ക്ക് താങ്കള്‍ എത്രത്തോളം സഹായം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ പൈതൃകമാണ് എന്നെയും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലേക്ക് നയിച്ചത്.

സിനിമ നടനും രാഷ്ട്രീയക്കാരനുമപ്പുറം താങ്കള്‍ ഒരു വലിയ മനസിന് ഉടമയായിരുന്നു. ജനങ്ങള്‍ക്കും നടികര്‍ സംഘത്തിനും വേണ്ടിയുള്ള നിങ്ങളുടെ സേവനം എല്ലാവരുടെയും ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കും. ഒരു നല്ല നടനായി അറിയപ്പെടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു നല്ല മനുഷ്യന്‍ എന്ന പേര് നേടിയെടുക്കുക എന്നത്. താങ്കള്‍ അക്കാര്യത്തില്‍ വിജയിച്ചു. ഒരിക്കല്‍ കൂടി ഞാന്‍ താങ്കളോട് മാപ്പ് ചോദിക്കുകയാണ്….’ എന്നായിരുന്നു വിശാല്‍ വീഡിയോയില്‍ പറഞ്ഞത്.