വ്‌ളോഗര്‍ റിഫയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും: ഭര്‍ത്താവ് മെഹ്നാസിന് എതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന

ദുരൂഹ സാഹചര്യത്തില്‍ മരണത്തിന് കീഴടങ്ങിയ ആല്‍ബം താരവും പ്രശസ്ത വേ്‌ളാഗറുമായ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കുടുംബത്തിന്റെ പരാതിയില്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പോലീസിന് ആര്‍ ഡി ഒ…

ദുരൂഹ സാഹചര്യത്തില്‍ മരണത്തിന് കീഴടങ്ങിയ ആല്‍ബം താരവും പ്രശസ്ത വേ്‌ളാഗറുമായ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കുടുംബത്തിന്റെ പരാതിയില്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പോലീസിന് ആര്‍ ഡി ഒ അനുമതി നല്‍കി. റിഫയുടെ വീടിന് സമീപമുള്ള പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്‌കരിച്ചത്.തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുക.

ദുബായില്‍ വെച്ച് നടന്ന മകളുടെ അപ്രതീക്ഷിത മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് റിഫയുടെ കുടുംബം അധികാരികളെ സമീപിച്ചത്.മാര്‍ച്ച് ഒന്നിന് ആയിരുന്നു സമൂഹ മാധ്യമത്തെ നടുക്കിയ സംഭവം. സമൂഹ മാധ്യമത്തില്‍ നിറ സാന്നിദ്ധ്യമായിരുന്ന റിഫയെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ മരണം ദുരൂഹമാണെന്നും ദുബായില്‍ നടന്ന ഫോറന്‍സിക് പരിശോധന പോസ്റ്റുമാര്‍ട്ടം ആയി മെഹ്നാസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും റിഫയുടെ കുടുംബം ആരോപിക്കുന്നു.

മകളുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം കോഴിക്കോട് റൂറല്‍ എസ് പിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ സമൂഹ മാധ്യമത്തിലെ സ്വീകാര്യതയുടെ പേരില്‍ റിഫയെ ഭര്‍ത്താവ് ഉപദ്രവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് എതിരെ മാനസിക, ശാരീരിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കാക്കൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മാനസികമായും ശാരീരികമായുമുള്ള പീഡനമാണ് റിഫയുടെ മരണത്തിനു കാരണമായതെന്ന് വ്യക്തമായിരുന്നു. ഇതുപ്രകാരം 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭര്‍ത്താവ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് റിഫയും മെഹ്നാസും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. പിന്നിട് ഇവര്‍ ജോലിക്കായി ദുബായിലേക്ക് പോയി. ഇരുവര്‍ക്കും രണ്ട് വയസ്സുള്ള ഒരു കുട്ടി ഉണ്ട്. പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തെലുകള്‍ നിര്‍ണായകം ആകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.