അതിവേഗം പടരുന്നതും അപൂര്‍വവുമായ കുഷ്‌ഠരോഗം ചേര്‍ത്തലയില്‍ സ്‌ഥിരീകരിച്ചു. ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 21 കാരനിലാണ് ഹിസ്‌റ്റോയിട്ട് ഹാന്‍സന്‍ എന്നറിയപ്പെടുന്ന രോഗബാധ കണ്ടെത്തിയത്. യുവാവിന്റെ രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയാണ് വിശദപരിശോധന നടത്തിയത്. പരിശോധനയിൽ യുവാവിന് ഹിസ്റ്റോയ്ഡ് കുഷ്ഠരോഗമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം ബാധിക്കുന്നവരില്‍ സാധാരണ കുഷ്ഠരോഗം പോലെ സ്പര്‍ശന ശേഷി നഷ്ടപ്പെടുകയോ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയോ ഇല്ലെന്നും അതെ സമയം നിമിഷങ്ങൾ കൊണ്ട് ശരീരത്തെ ഈ രോഗം കാര്‍ന്ന് തിന്നുമെന്നും ഡോക്ടർമാർ.ഒരു തരം ബാക്ടീരിയ വഴിയാണ് ഈ രോഗം പെട്ടെന്നു പടര്‍ന്നു പിടിക്കുന്നത്.
എന്നാൽ കൃത്യമായി മരുന്നു കഴിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിതെന്ന് ഡോക്ടർമാർ പറയുന്നു. പരമാവധി മൂന്നാഴ്ചത്തെ ചികിത്സ കൊണ്ടു രോഗം മറ്റുള്ളവരിലേക്കു പടരുന്ന സാധ്യത കുറയ്ക്കാൻ കഴിയും. തുടർ ചികിത്സയിലൂടെ രോഗം പൂർണമായി ഭേദമാക്കാനും കഴിയും.
രോഗബാധിതരില്‍ നിന്നു വായുവിലൂടെയാണു രോഗാണുക്കള്‍ മറ്റുള്ളവരിലേക്കെത്തുന്നത്. രോഗികള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലേക്കു പടരാം. രോഗികള്‍ എത്രയും വേഗം ചികിത്സ തേടുകയാണു പ്രധാനം.
സാധാരണ കുഷ്ഠരോഗത്തിനു സ്പർശന ശേഷി നഷ്ടപ്പെടൽ, ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടൽ തുടങ്ങിയ ലക്ഷണങ്ങളാണെങ്കിൽ ഹിസ്റ്റോയ്ഡ് കുഷ്ഠരോഗത്തിനു കുരുക്കൾ പ്രത്യക്ഷപ്പെടലാണു പ്രധാന ലക്ഷണം. അതുകൊണ്ടുതന്നെ തിരിച്ചറിയാൻ വൈകും.ശരീരത്തിലെ തണുപ്പുള്ള ഭാഗങ്ങളിലാണു കുരുക്കൾ പ്രത്യക്ഷപ്പെടുക. കൈമടക്കുകൾ പോലെ ചൂടുള്ള ഭാഗങ്ങളിൽ ഇവയുണ്ടാകില്ല.ഹിസ്റ്റോയ്ഡ് ഹാൻസൻ എന്നറിയപ്പെടുന്ന തീവ്രാവസ്ഥയിലുള്ള രോഗത്തിനു സാധാരണ കുഷ്ഠരോഗത്തിന്റെ ചികിത്സാ മാർഗങ്ങൾ തന്നെയാണുള്ളത്.