ജയിലിൽ പോകാനുള്ള അതിയായ ആഗ്രഹം കാരണം യുവാവ് വയോധികനെ കമ്മീഷണർ ഓഫീസിനു മുന്നിൽ കുത്തി കൊന്നു. ശനിയാഴ്ച ആയിരുന്നു കോഴിക്കോടിനെ ഞെട്ടിച്ചുകൊണ്ടുള്ള സംഭവം അരങ്ങേറിയത്. പ്രതി പ്രബിന്‍ദാസിനെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ മാനസികരോഗി ആണെന്നാണ് പോലീസ് നിഗമനം. എന്നാൽ കൊല്ലപ്പെട്ട ആൾ ആരാണെന്നു ഇത് വരെ പോലീസിന് കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന് ശേഷം പ്രതി തന്നെ കമ്മീഷണർ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
യാചകരെയോ റോഡില്‍ കിടക്കുന്ന അനാഥരെയോ കൊല്ലാനായിരുന്നുപ്രബിൻ ദാസിന്റെ പദ്ധതി. ഇവരെ കൊന്നാല്‍ വലിയ കേസൊന്നും ഉണ്ടാകില്ലെന്നും അങ്ങനെയുള്ള ഒരാളെ തിരഞ്ഞ് നടക്കുകയായിരുന്നുവെന്നും പ്രബിന്‍ദാസ് പോലീസിനു മൊഴി നല്‍കി. ഈ സമയമാണ് കയ്യില്‍ ഒരു സഞ്ചിയുമായി വയോധികന്‍ ആ വഴി വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, കയ്യിലുള്ള കത്തി ഉപയോഗിച്ച് വയോധികനെ കുത്തി പരിക്കേല്‍പ്പിച്ചു. വയോധികന്‍ രക്ഷപ്പെടാന്‍ മുന്നോട്ട് കുതിച്ചു.
ഇതിനിടെ പ്രബിന്‍ദാസ് പാവമണി റോഡിലെ കവാടത്തിലൂടെ കമ്മീഷണര്‍ ഓഫീസിലേക്ക് കീഴടങ്ങാനായി പോയി. കുത്തേറ്റ വയോധികന്‍ പ്രാണരക്ഷാര്‍ഥം മാനാഞ്ചിറ മൈതാനത്തിനു മുന്നിലുള്ള കവാടത്തിലൂടെ കമ്മീഷണര്‍ ഓഫീസിലെ പാറാവുകാരന്റെ മുന്നിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയോധികന്റെ കയ്യില്‍ ഒരു മുഷിഞ്ഞ സഞ്ചിയും അതില്‍ രണ്ട് കുപ്പി വെള്ളവും അലക്കാനുള്ള ഒരു ഷര്‍ട്ടും തമിഴ് പത്രവും രണ്ട് ചെറിയ സോപ്പുകളുമാണ് ഉണ്ടായിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.