മകളുടെ ഓർമയിൽ മിഴിനീർ പൂക്കളുമായി കെ എസ്‌ ചിത്ര

Chithramma in memory of her daughter
Chithramma In Memory Of Her Daughter

ചിലപ്പോഴൊക്കെ ദൈവമെന്ന ശക്തിയെ മനുഷ്യൻ പഴിക്കാൻ തുടങ്ങുന്നത് പ്രിയപ്പെട്ടവരുടെ വേദനകൾ കാണുമ്പോഴാണ്. സംഗീത ലോകത്തിന്റെ രാജ്ഞിയായ കെഎസ് ചിത്രയുടെ മുഖം കാണുമ്പോഴെല്ലാം ദൈവം എത്ര ക്രൂരനാണെന്ന് അറിയാതെ പറഞ്ഞുപോകും. കഴിഞ്ഞ പത്ത്, പതിമൂന്ന് വർഷമായി ഏക മകളുടെ വേർപാടുണ്ടാക്കിയ വേദന കടിച്ചമർത്തിയാണ് പ്രിയ ​ഗായികയുടെ ജീവിതം.മകളുടെ ഓർമയിൽ മിഴിനീർ പൂക്കളുമായി നിൽക്കുകയാണ് ചിത്രാമ്മ .

ഐഡിയ സ്റ്റാർ സിങ്ങർ ഷോയിലെ എല്ലാ കുട്ടികൾക്കും കെ എസ് ചിത്ര ,ചിത്രമായാണ് .സംഗീത പ്രേമികൾക്കു
ഗാനകോകിലം .ചിത്രാമ്മയുടെ വിശേഷണങ്ങൾ തീരുന്നില്ല .പതിനഞ്ച് വര്‍ഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ശേഷമാണ് കുഞ്ഞ് ജനിച്ചത്. ആറ്റുനോറ്റ് കിട്ടിയ മകളെ സ്നേഹത്തിൽ പൊതിഞ്ഞാണ് ചിത്ര വളർത്തിയത്. മകളായിരുന്നു ചിത്രയുടെ ലോകം. സായിബാബ ഭക്തയായ ചിത്രയുടെ മകള്‍ക്ക് നന്ദനയെന്ന് പേര് നല്‍കിയത് സത്യസായി ബാബയായിരുന്നു. 2011ലാണ് നന്ദനയുടെ വേർപാട് സംഭവിക്കുന്നത്.

ദുബായ് എമിറേറ്റ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍കുളത്തില്‍ വീണായിരുന്നു എട്ട് വയസുകാരി നന്ദനയുടെ മരണം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നന്ദന മരിച്ചിരുന്നു. ഷാര്‍ജയില്‍ എ.ആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന സംഗീതനിശയില്‍ പങ്കെടുക്കാനായിരുന്നു ചിത്രയും മകളോടൊപ്പം ദുബയിലെത്തിയത്. രാവിലെ സംഗീതനിശയുടെ റിഹേഴ്സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ നഷ്ടമുണ്ടാക്കിയ വേദനയിൽ മുങ്ങി ഏറെക്കാലം ചിത്ര ശ്വാസമായ സം​ഗീതത്തിൽ നിന്ന് പോലും അകലം പാലിച്ചിരുന്നു. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രിയ ​ഗായിക.

മുറിവ് ഇപ്പോഴും പച്ചയായും വേദനാജനകവുമാണ്. മിസ് യു നന്ദന എന്നാണ് കെഎസ് ചിത്ര മകളുടെ പിറന്നാൾ ദിനത്തിൽ കുറിച്ചത്. 2002ലാണ് ചിത്രയ്ക്ക് നന്ദന പിറക്കുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നന്ദനയ്ക്കിപ്പോൾ ഇരുപത്തിയൊന്ന് വയസുണ്ടാകുമായിരുന്നു. ​ഗായികയുടെ മകളെ കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ​ഗായികയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയത്.