അപകടത്തിന് ശേഷം ദിവ്യ ഉണ്ണി ഒന്ന് വിളിക്കാൻ പോലും തയ്യാറായില്ല, സാംസ്‌കാരിക മന്ത്രി സജി ചെറിയാന് സംസ്‍കാരമുണ്ടോയെന്ന് സംശയം, മുഖ്യമന്ത്രിയുടെ സ്നേഹസന്ദർശനത്തിന് നന്ദി; ഉമതോമസ്

കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ സ്റ്റേജ് തയാറാക്കിയത് കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നെന്ന് ഉമ തോമസ് എംഎൽഎ. പരിപാടിക്കിടെ ഉണ്ടായ അപകടത്തില്‍ നടി ദിവ്യ ഉണ്ണിക്കും, മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തി ഉമ തോമസ്. സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ തനിക്ക് വീണ് പരുക്കേറ്റശേഷവും മന്ത്രി സജി ചെറിയാൻ ആ പരിപാടിയിൽ തുടർന്നെന്നും അദ്ദേഹത്തിന്റെ സമീപനം സാംസ്കാരിക മന്ത്രിക്ക് സംസ്കാരമുണ്ടോയെന്ന സംശയം തനിക്കുണ്ടാക്കിയെന്നും ഉമ തോമസ് പറഞ്ഞു.

അപകടത്തിനുശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ല. വേണ്ട സമയത്ത് വിളിക്കാന്‍ പോലും അവര്‍ തയാറായില്ല. അവരില്‍നിന്ന് ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നു. ദിവ്യ ഉണ്ണിയെ പോലുള്ളവര്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് പറയുന്നു.അതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ സന്ദര്‍ശനത്തെ സ്‌നേഹത്തോടെ താൻ ഓര്‍ക്കുന്നുഎന്നും വീണ ഒരാളെ സന്ദര്‍ശിക്കുക എന്നത് നാടിന്റെ നേതാവിന്റെ ഐഡന്റിറ്റിയാണെന്നും ഉമ തോമസ് വ്യക്തമാക്കി.

അഴയിലിട്ട തുണി വീണ ലാഘവത്തോടെയാണ് വീഴ്ചയ്ക്കുശേഷം പലരും സ്വന്തം സീറ്റുകളില്‍ പോയിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. എന്തു സംഭവിച്ചെന്ന് അന്വേഷിക്കാന്‍ മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ തയാറായില്ല. മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നു സ്റ്റേജ് നിര്‍മാണം. ബാരിക്കേഡിന് മുകളിലായാണ് സ്റ്റേജ് നിര്‍മിച്ചത്. ജിസിഡിഎയ്ക്കും പൊലീസിനും ക്ലീന്‍ചിറ്റ് നല്‍കി അപകടം സംഘാടകരുടെ മാത്രം കുഴപ്പമാക്കി മാറ്റുകയാണ്. കരാറടക്കം പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉമ തോമസ് പറഞ്ഞു.