ആ കുരുന്ന് ഇനി കേരളത്തിന്റെ തീരാ നോവ്. മർദനത്തിനിരയായ ഏഴു വയസുകാരൻ മരണത്തിനു കീഴടങ്ങി

Follow Us :

മർദനത്തിനിരയായി വെന്റിലേറ്ററിൽ ആയിരുന്ന  ഏഴു വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി. അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് ആശുപത്രിയിലായി പത്താംദിവസമാണ്, കേരളത്തിന്റെ മുഴുവൻ പ്രാർത്ഥനകളും വിഫലമാക്കി ആ കുഞ്ഞു ജീവൻ യാത്രയായത്. രാവിലെ 11.35ന് ആണ് ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിതീകരിച്ചത്.

കഴിഞ്ഞ മാര്‍ച്ച്‌ 28ന് പുലര്‍ച്ചെ വീട്ടില്‍വച്ചു ക്രൂരമായ മര്‍ദനത്തിന് ഇരയായ കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതു വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ഒരുകൂട്ടം ഡോക്ടർമാർ. എന്നാൽ ആ ശ്രമങ്ങൾ വിഫലമായി. കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ഇന്നു രാവിലെ ഹൃദയമിടിപ്പും നിലച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിയെ അമ്മയുടെ സുഹൃത്തായ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അരുണ്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയ അരുണിനെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. ഇളയ കുട്ടിയെയും അരുണ്‍ മര്‍ദിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ അമ്മയും അരുണും തിരിച്ചുവന്ന ശേഷമാണ് മൂത്ത കുട്ടിയെ മര്‍ദിച്ചത്. ഇളയ കുട്ടി കട്ടിലില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ ആയിരുന്നു മര്‍ദനം.