
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും ,മാധ്യമ പ്രവര്‍ത്തകരുടെമേല്‍ കുതിര കയറുകയും ചെയ്തത് അദ്ദേഹത്തിന്റെ സമനില തെറ്റിയതിനെ തുടര്‍ന്നാണ് എന്നും കെ സുധാകരൻ പറയുന്നു. ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് അന്വേഷിക്കുന്ന ഏജന്‍സിയാണ് എസ്എഫ്ഐഒ. അവര്‍ കുറ്റപത്രം വരെ നല്കിയ കേസാണിത്. ആദായനികുതിവകുപ്പും സമാനമായ കണ്ടെത്തല്‍ നടത്തി.
രണ്ട് സുപ്രധാന ഏജന്‍സികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്.മകളുടെ ഭാഗം കേട്ടില്ലെന്നു പറഞ്ഞാണ് ആദ്യം മുഖ്യമന്ത്രി പ്രതിരോധം സൃഷ്ടിച്ചത്. എന്നാല്‍ പണം കൊടുത്തവരേയും പണം നല്കിയവരേയും കേട്ട ശേഷമാണ് എസ്എഫ്ഐഒ റിപ്പോര്‍ട്ട് തയാറാക്കിയത്. സേവനം നല്കാതെ 2.7 കോടി രൂപ മകളുടെ കമ്പനി കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് അവര്‍ നടത്തിയത്. കള്ളപ്പണത്തിന് ജിഎസ്ടി അടച്ചെന്നു പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എകെജി സെന്ററിന്റെ വിലാസമാണ് എക്സാലോജിക് കമ്പനി ദുരൂഹമായ ഇടപാടുകള്‍ക്ക് ഉപയോഗിച്ചത്. ഇതിനെതിരേ പിണറായിയെ ഭയന്ന് പാര്‍ട്ടി നേതാക്കള്‍ ഒരക്ഷരം ഉരിയാടുന്നില്ല.
പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് നടത്തിയെന്ന് പ്രസംഗിച്ചു. പക്ഷേ പിന്നീട് ബിജെപി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് കണ്ടത്. എല്ലാ കേസുകളും അവസാനിപ്പിച്ചെന്നു മാത്രമല്ല, തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരയണയുണ്ടാക്കി പിണറായി വിജയനെ വിജയിപ്പിക്കുകയും ചെയ്തു. ചരിത്രം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ആ വെള്ളം വാങ്ങിവച്ചാല്‍ മതി, സുധാകരൻ പറഞ്ഞു.











