
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യരുടെ നടപടിയില്‍ വീഴ്ചയുണ്ടെന്ന് മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ ശബരീനാഥ്. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല’ എന്നും ശബരീനാഥന് പറഞ്ഞു.അതിനാല്‍ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്നും രാഷ്ട്രീയതലത്തിലേക്ക് മാറി. അതിനാലാണ് വിവാദം പൊട്ടിവീണതെന്നും ശബരീനാഥന് പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിശേഷ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത് എക്സിക്യൂട്ടീവിന്റെ സുഗമമായ പ്രവര്‍ത്തനത്തിനാണെന്നും ശബരീനാഥന് കൂട്ടിച്ചേർത്തു. ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തില്‍ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ശബരീനാഥന്റെ പ്രതികരണം,
അതേസമയം, കര്ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ താന്‍ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ കുറിച്ചിരുന്നു.











