
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. ഒരു കുലീനനായ ആത്മാവിനെ ഇന്ന് ലോകത്തിന് നഷ്ടപ്പെട്ടു, മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത കാലത്തിന്റെ പരീക്ഷണത്തെയും അതിജീവിക്കുമെന്നും നടൻ മമ്മൂട്ടി സോഷ്യൽ മീഡിയിൽ കുറിച്ചു.
അതേസമയം, മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്ന് വത്തിക്കാനിലെ കാസ സാന്റ മാര്‍ത്തയില്‍ എത്തിക്കും. പ്രത്യേക പ്രാര്‍ഥന ശ്രൂശ്രൂഷകള്‍ക്ക് കാര്‍ദിനാള്‍ കെവിന് ഫാരല്‍ നേതൃത്വം നല്‍കും. ബുധനാഴ്ച രാവിലെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ എത്തിക്കും. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. പോപ്പിന്റെ ജന്മനാടായ അര്‍ജന്റീനയില്‍ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്പെയിനില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈഫല്‍ ടവറിലെ ലൈറ്റുകള്‍ അണച്ച് ഫ്രാന്‍സും ദു:ഖം രേഖപ്പെടുത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേര് വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റ് നീക്കം ചെയ്തു.
ഒന്‍പത് ദിവസത്തെ ദുഃഖാചരണത്തിന് സിബിസിഐ ആഹ്വാനം ചെയ്തു. വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി പ്രാര്‍ഥിക്കണമെന്ന് വ്യക്തമാക്കി. നാളെയോ ഏറ്റവും അടുത്ത ദിവസമോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം. സംസ്കാര ദിനവും പ്രത്യേക പ്രാര്‍ഥനകള്‍ പള്ളികളില്‍ നടത്തണം. സംസ്കാര ശുശ്രൂഷകള്‍ നടക്കുന്ന ദിവസം ആദരസൂചകമായി രാജ്യത്തെ കത്തോലിക്ക സ്ഥാപനങ്ങള്‍ ഒരു ദിവസം അടച്ചിടാനും അഭ്യര്ഥനയുണ്ട്.












