
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഏപ്രില്‍ 22ന് രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി എത്തിയിരിക്കുന്നത്. ഭീഷണി സന്ദേശമെത്തിയത് ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിൽ. ഏപ്രിൽ 22ന് ഇമെയിൽ വഴിയാണ് ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. ആദ്യ സന്ദേശം ഉച്ചയ്ക്ക് ശേഷവും മറ്റൊരു സന്ദേശം വൈകുന്നേരവുമാണ് ലഭിച്ചത്.
ഈ രണ്ട് തവണത്തെയും സന്ദേശം ‘ഞാൻ നിന്നെ കൊല്ലും’ എന്നർത്ഥത്തിൽ (IKillU) എന്നാണ് ലഭിച്ചത്. മുമ്പ് 2021 നവംബറിൽ പാർലമെന്റ് അംഗമായിരുന്നപ്പോഴും ഗൗതം ഗംഭീറിന് ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഈ സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ ഗൗതം ഗംഭീര്‍ പരാതി നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പരാതി നൽകിയതിന് പിന്നാലെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് പരാതിയിൽ ഗൗത൦ ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം,കഴിഞ്ഞ ദിവസം ഗൗതം ഗംഭീർ , ജമ്മു കാശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു. ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ഇന്ത്യ തിരിച്ചടി നൽകും.’എന്നാണ് ഗംഭീർ സോഷ്യൽ മീഡിയകളിൽ കുറിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭീഷണി മുഴക്കിയ സന്ദേശവും എത്തുന്നത്.











