കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ ദാരുണ സംഭവം, സർക്കാരിന്റെ അനാസ്ഥയെന്ന്; കെ സുരേന്ദ്രൻ

കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ സംഭവം സർക്കാരിന്റെ അനാസ്ഥകൊണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിൻ്റെ അലംഭാവവും, അനാസ്ഥയുമാണ് ഈ സംഭവത്തിൽ മരണ സംഖ്യ ഉയരാൻ കാരണം. ഗുരുതര വീഴ്ച ആരോഗ്യവകുപ്പിനടക്കം സംഭവിച്ചു. ഇത് കുറ്റകരമായ അനസ്ഥയാണ് ഉണ്ടായത്.അതുപോലെ, വീണാ ജോർജിന് ആരോഗ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും, ആരോഗ്യമന്ത്രി രാജിവെക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മന്ത്രി പോലും ദുരന്തത്തിൽ ഫലപ്രദമായി ഇടപെട്ടില്ല. അവർ മറ്റ് വിവാദങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചത് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം, മെഡിക്കൽ കോളജിലുണ്ടായത് തീർത്തും അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. യുപിഎസ് റൂമിൽ നിന്ന് പുക പടരുകയായിരുന്നു. പ്രാഥമിക കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് നിഗമനം. വിദഗ്‌ധ പരിശോധനകൾ സ്ഥലത്ത് നടക്കുന്നുണ്ട് അതിന് ശേഷമായിരിക്കും ബാക്കി കാര്യങ്ങൾ അറിയാൻ സാധിക്കുക. അടിയന്തര യോഗം വിളിച്ചത് എല്ലാം അന്വേഷിക്കാനാണ്, യോഗ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ സി ടി സ്കാൻ റൂമിലെ യുപിഎസിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം എങ്കിലും, ഇതുതന്നെയാണോ അപകടകാരണം എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനിടെ,അപകട സമയത്തുണ്ടായ നാലുപേരുടെ മരണവുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്.