കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി നാടുകളിലേക്ക് എത്തിക്കണം, ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് കെ സി വേണുഗോപാല്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ച് കെ സി വേണുഗോപാല്‍. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി അവരുടെ നാടുകളിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒമര്‍ അബ്ദുള്ള അറിയിച്ചു. എന്നാൽ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെ കേരള ഹൗസില്‍ എത്തിച്ചു എന്നും പറയുന്നുണ്ട്. കേരള ഹൗസിലെത്തിയ വിദ്യാര്‍ഥികള്‍ പറയുന്നു, പ്രതിരോധം ശക്തിയായതുകൊണ്ടുതന്നെ തങ്ങളെ ഇതുവരെ സംഘര്‍ഷങ്ങള്‍ ബാധിച്ചിട്ടില്ലെന്നാണ്. അതുപോലെ എല്ലാവരും സുരക്ഷിതരാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതേസമയം, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപിയും, എം കെ രാഘവന്‍ എം പിയും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കൂടാതെ കത്തിൽ , പ്രത്യേക തീവണ്ടികള്‍ അനുവദിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പഞ്ചാബ്, കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്നും എംപിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു. അതുപോലെ ഡോ. വി ശിവദാസന്‍ എംപി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കിയിരുന്നു, ജമ്മു കശ്മീരിലെയും പഞ്ചാബിലെയും ആക്രമ ബാധിത പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അല്ലെങ്കില്‍ സ്‌പെഷ്യല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.