കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്നു കാട്ടിൽ കളയും! നിർമാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണി

നിർമാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റനി ജോസഫാണ് ഭീഷണി സന്ദേശം മുഴക്കിയത്. ഭീഷണിപ്പെടുത്തിയെന്ന് റനി തന്നെ ഫെഫ്ക വാട്സാപ് ഗ്രൂപ്പിലിട്ട സന്ദേശം പുറത്തുവന്നു. സംഭവത്തില്‍ സാന്ദ്ര പരാതി നല്‍കി. പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും സാന്ദ്ര ആരോപിച്ചു.

റനിയുടെ ഭീഷണി ഇങ്ങനെ, ഞാന്‍ പറഞ്ഞു സാന്ദ്രാ, നീ കുടുതല്‍ വിളയേണ്ട, അപ്പോള്‍ നിങ്ങളാരാണെന്ന് ചോദിച്ചു, നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, നീ എനിക്കെതിരെ കേസെടുത്തു. നിന്‍റെ അപ്പനുണ്ടല്ലോ തോമസ്, ഈ തോമസിന്‍റെ മകളല്ലേ ഈ സാന്ദ്ര? കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടിൽ കളയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാണെന്ന് ചോദിച്ചപ്പോ അവളുടെ മിണ്ടാട്ടം മുട്ടി. ഞങ്ങള്‍ കൊടുത്ത ഭാഗ്യമാണ്, ഞങ്ങള്‍ കൊടുത്ത സൗഭാഗ്യമാണ്, ഞങ്ങള്‍ കൊടുത്ത ഔദാര്യമാണ് ഈ സാന്ദ്ര തോമസ്.

സാന്ദ്രാതോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ പറ്റി അനാവശ്യം പറഞ്ഞാല്‍ ആദ്യം അപ്പനെയെടുത്ത് കമ്പത്തില്‍ കെട്ടി ഞാനടിക്കും. കൊല്ലും, തല്ലിക്കൊന്ന് ജയിലില്‍ പോകും. തോമസിനെ നാളെ ചെവിക്കല്ലടിച്ച് പൊട്ടിക്കും ഞാന്‍. അപ്പോള്‍ ഇവള്‍ ദുഃഖിക്കണം. ഇവളറിയണം, സാന്ദ്ര അറിയണം,സാന്ദ്ര എന്തിനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ മലയാള സിനിമയ്ക്ക് വേണ്ടെന്ന് പറഞ്ഞത്? ഉത്തരം ആരെങ്കിലും തന്നേ മതിയാകൂ. അവള്‍ടെ അപ്പനെ ഞാന്‍ തൂക്കിയെടുക്കും നാളെ കാലത്ത്.എഴുതി ഒപ്പിട്ട് വച്ചോ, ഇത്രേ പറയാനുള്ളൂ.

ഓണ്‍ലൈന്‍ ചാനലിന് സാന്ദ്ര നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റെനി നേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിന് ശേഷം ഭീഷണിപ്പെടുത്തിയ കാര്യം ഫെഫ്കയുടെ ഗ്രൂപ്പിലിടുകയും ചെയ്തു.