ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ എച്ച്.എം വെങ്കടേഷ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടില്ല.ബെംഗളുരുവില്‍ വിജയമാഘോഷിക്കാന്‍ എല്ലാവരും എത്തണം എന്ന് അഹമ്മദാബാദിലെ ഫൈനലിന് ശേഷം കോലി പറഞ്ഞിരുന്നു. അതുപോലെ ആര്‍സിബിയുടെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ഇപ്പോൾ ഒളിവില്‍ എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

അതേസമയം , സര്‍ക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ ആണ് ഇപ്പോൾ ബിജെപി യുടെ തീരുമാനം. ആര്‍സിബിയുടെ മേല്‍ മാത്രം ഉത്തരവാദിത്വം കെട്ടിവെയ്ക്കാന്‍ ആണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നീക്കം. അപകടത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അറസ്റ്റിലായ ആര്‍സിബി മറക്കറ്റിങ് തലവന്‍ നിഖില്‍ സോസാലെയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി.