
അഖിലേന്ത്യാ സർവകലാശാലകളുടെ അസോസിയേഷൻ (AIU) അൽ-ഫലാ സർവകലാശാലയുടെ അംഗത്വം ‘ഗുഡ് സ്റ്റാൻഡിംഗ്’ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി റദ്ദാക്കിയതായി അറിയിച്ചു. എ.ഐ.യു.പുറത്തിറക്കിയ പ്രസ്താവനപ്രകാരം, ബൈലോ പ്രകാരം നല്ല നിലയിൽ തുടരുന്ന സർവകലാശാലകൾക്ക് മാത്രമാണ് അംഗത്വം നിലനിൽക്കുക. എന്നാൽ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഫരീദാബാദ് ആസ്ഥാനമായ അൽ-ഫലാ സർവകലാശാല ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
തുടർനടപടിയായി, എ.ഐ.യു. നൽകിയിട്ടുള്ള അംഗത്വം തൽക്ഷണം സസ്പെൻഡ് ചെയ്തതോടൊപ്പം, സർവകലാശാലയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും എ.ഐ.യുവിന്റെ പേര്, ലോഗോ എന്നിവ ഉടൻ നീക്കം ചെയ്യണമെന്നും അസോസിയേഷൻ നിർദേശിച്ചു. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് എ.ഐ.യു. ലോഗോ ഉടൻ ഒഴിവാക്കണമെന്നും അറിയിച്ചു.
അംഗത്വം റദ്ദാക്കിയതിന്റെ പിന്നാലെ, വൈകുന്നേരം വരെ പ്രവർത്തിച്ചിരുന്ന അൽ-ഫലാ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് നിലവിൽ പ്രവർത്തനരഹിതമായി.
ഇതിനിടെ, വ്യാജ അക്രഡിറ്റേഷൻ വിഷയത്തിൽ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) സർവകലാശാലയ്ക്ക് ഷോകോസ് നോട്ടീസ് നൽകുകയും ചെയ്തു. എൻ.എ.എ.സി.യുടെ നോട്ടീസ് പ്രകാരം, അൽ-ഫലാ സർവകലാശാലയ്ക്ക് അക്രഡിറ്റേഷൻ ഇല്ലെന്നും സൈക്കിൾ–1 വിലയിരുത്തലിനായി സർവകലാശാല സ്വമേധയാ പങ്കെടുത്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അൽ-ഫലാ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ്, എജുക്കേഷൻ എന്നിവയുള്പ്പെടെയുള്ള ബന്ധപ്പെട്ട കോളജുകളുടെ വിവരങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ തെറ്റിദ്ധാരണ വരുത്തുന്ന രീതിയിൽ പ്രദർശിപ്പിച്ചിരുന്നുവെന്നതാണ് എൻ.എ.എ.സി.യുടെ പ്രധാന കണ്ടെത്തൽ.
സമീപകാലത്ത് ഡെൽഹിയിലെ ചെങ്കോട്ടയ്ക്കടുത്തുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ട് അധ്യാപകരെ — ഡോ. ഉമർ ഉൻ നബി, ഡോ. മുജമ്മിൽ ഷക്കീൽ — സംഭവത്തിന്റെ പ്രധാന ശിൽപ്പികൾ എന്ന നിലയിൽ തിരിച്ചറിഞ്ഞതോടെയാണ് സർവകലാശാല നിരീക്ഷണത്തിന് വിധേയമായത്. 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവത്തെ തുടർന്ന് ഫരീദാബാദ് പൊലീസ് സർവകലാശാലയിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടെ കുറഞ്ഞത് 52 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഡോ. മുജമ്മിലുമായി അടുത്ത് പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകരെയും മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പലിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.











