
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തയ്യാറെടുക്കുന്നു. സ്വർണ്ണം സ്പോൺസർ ചെയ്യാൻ സന്നദ്ധത അറിയിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിൻ്റെ മൊഴി.
ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആറന്മുളയിലുള്ള പത്മകുമാറിൻ്റെ വീട്ടിൽ എസ്.ഐ.ടി. നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് 12.15-ന് ആരംഭിച്ച പരിശോധന 12 മണിക്കൂറിലധികം നീണ്ട് അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്. കേസുമായി ബന്ധപ്പെട്ട നിർണ്ണായകമായ പല രേഖകളും ലഭിച്ചതായാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി പത്മകുമാർ നടത്തിയ ഇടപെടലുകളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ നൽകാൻ സാധ്യതയുള്ള മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രനെ അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ പത്മകുമാർ സ്വാധീനിച്ചിട്ടുണ്ട് എന്ന് എൻ. വാസുവിൻ്റെ മൊഴിയിലുമുണ്ട്.
കൂടാതെ, ഉണ്ണികൃഷ്ണൻ പോറ്റി കട്ടിള പാളികളും ശ്രീകോവിലിൻ്റെ വാതിലുമായി പല സ്ഥലങ്ങളിൽ പൂജകൾ നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ പൂജകളുടെ ഭാഗമായ നടൻ ജയറാമിൻ്റെ മൊഴിയും രേഖപ്പെടുത്തും.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്.ഐ.ടി. ചോദ്യം ചെയ്തേക്കും. കട്ടിള പാളികൾ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു എന്ന പത്മകുമാറിൻ്റെ മൊഴിയാണ് മന്ത്രിക്ക് കുരുക്കായത്. പോറ്റിക്ക് പാളികൾ കൈമാറുന്നതിനായി, പത്മകുമാർ ദേവസ്വം മിനിറ്റ്സിൽ സ്വന്തം കൈപ്പടയിൽ ‘ചെമ്പ് പാളികൾ’ എന്ന് തിരുത്തി എഴുതിച്ചേർത്തതായി എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്.











