നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുമ്പില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നടന്‍ ദിലീപ് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരായി. കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ശ്രീജിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.…

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നടന്‍ ദിലീപ് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരായി. കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ശ്രീജിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിനായി കഴിഞ്ഞ ആഴ്ച ദിലീപിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യമുള്ളതിനാല്‍ തീയതി മാറ്റി നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് ഇന്ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ ഇരുപതോളം സാക്ഷികളെ കൂറുമാറ്റിയെന്ന നിര്‍ണായകമായ സംഭവത്തില്‍ ദിലീപിന്റെ പങ്ക് എന്താണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

നേരത്തെ ജിന്‍സന്‍ അടക്കമുള്ളവരും അഭിഭാഷകരും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയില്‍ പങ്കില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുമ്പോഴും, ഫൊറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തിരുന്നു. സൈബര്‍ ഹാക്കറെ ഉപയോഗിച്ച് ചില സുപ്രധാന തെളിവുകള്‍ മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.