ഇന്നലെ കേരളം ഉണര്‍ന്നത് വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ
ദാരുണ വാര്‍ത്ത കേട്ടാണ്. വിവാഹ പന്തലുയര്‍ന്ന വീട് നിമിഷ നേരം കൊണ്ടാണ് മരണ വീടായത്. ആ വീട്ടില്‍ അച്ഛന്റെ ജീവനറ്റ ദേഹമാണ് എത്തിയത്. വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് മരിച്ചത്. ഇന്നലെ ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയുടെ മുന്‍ കാമുകനും സംഘവുമാണ് ദാരുണ കൃത്യം ചെയ്തത്.
വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകയായ അഞ്ജു പാര്‍വതി പ്രബീഷ് കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരുത്തനെ ഇഷ്ടപ്പെട്ടുവെന്ന് വച്ച്, ജീവിതകാലം മുഴുവന്‍ അവന്റെ ടോക്‌സിസിറ്റി സഹിച്ചു, അവന്റെ ക്രിമിനലിസത്തെ സഹിച്ചു, അവനെ സഹിച്ചു ജീവിക്കാം എന്ന് ഒരു പെണ്ണും ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് അഞ്ജു പറയുന്നു. മാത്രമല്ല യോഗിയുടെ ബുള്‍ഡോസര്‍ പ്രയോഗവും ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കേണ്ടത് ഇത്തരം അരും കൊലയ്ക്ക് മുതിരുന്ന ക്രിമിനലുകളുടെ നെഞ്ചത്ത് ആണ്.
വല്ലാത്ത നോവും നൊമ്പരവും പടരുന്നുണ്ട് ഈ ചിത്രങ്ങള്‍ കാണുമ്പോള്‍. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളില്‍ ഒന്ന് തുറക്കാന്‍ നില്‍ക്കുന്ന മകളെ നിറഞ്ഞ ഹൃദയത്തോടെ ചുംബിച്ചു ആശിര്‍വദിക്കുന്ന ഒരച്ഛന്‍. അവളുടെ മൂര്‍ദ്ധാവില്‍ ആ അച്ഛന്‍ പകരുന്ന സ്‌നേഹ ചുംബനത്തിന് പറയാനുണ്ട് അദ്ദേഹത്തിന്റെ നിശ്വാസത്തില്‍ പടര്‍ന്ന പ്രവാസചൂടിന്റെ കണ്ണുനീര്‍ ഉപ്പ്. അതേറ്റു വാങ്ങുന്ന ആ മകള്‍ക്ക് അറിയാം തങ്ങളെ വലുതാക്കാന്‍, നല്ല നിലയില്‍ എത്തിക്കാന്‍ ആ അച്ഛന്‍ കൊണ്ട, ആ നിമിഷം വരെ കൊള്ളുന്ന വെയിലോളം വലുത് മറ്റൊന്നിനും ഇല്ലായിരുന്നുവെന്ന്..
ഒക്കെയും ഒന്ന് ഇരുട്ടി തീര്‍ന്നപ്പോള്‍ കീഴ് മേല്‍ മറിഞ്ഞു. മകള്‍ സുമംഗലി ആയി അണിഞ്ഞൊരുങ്ങി നില്‍ക്കേണ്ടിയിരുന്ന വിവാഹപന്തലില്‍ ഒരുങ്ങിയത് ശവമഞ്ചം. തലേന്ന് തന്നെ അനുഗ്രഹിച്ച അച്ഛന്,സ്‌നേഹം കൊണ്ട് കുറിച്ച ചുംബനത്തിനു പകരമായി അവള്‍ക്ക് നല്‍കേണ്ടി വന്നത് തണുത്തുറഞ്ഞ നെറ്റിയില്‍ അന്ത്യ ചുംബനം. ശരിക്കും കൊല്ലപ്പെട്ടത് അദ്ദേഹം മാത്രമല്ല, ആ പെണ്‍കുട്ടി കൂടിയാണ്. ഒരു നെറികെട്ട ഒരുത്തന്റെ പക അവളുടെ ജീവന്‍ എടുക്കാന്‍ വേണ്ടി വന്നെങ്കിലും,എവിടെയോ ഒന്ന് പിഴച്ചു. മകള്‍ക്ക് പകരം അച്ഛന്റെ ജീവനെടുത്തു അവറ്റകള്‍ പക വീട്ടി.
ഇനി എന്ത്?? പതിവ് പോലെ അറസ്റ്റ്, ജാമ്യം കേസ്,ജയിലില്‍ സുഖ ജീവിതം വിചാരണ.! ഇനി ശിക്ഷ കിട്ടിയാല്‍ തന്നെ എട്ടോ പത്തോ കൊല്ലം. ജയില്‍ റിസോര്‍ട്ടിലെ സുഖവാസം കഴിഞ്ഞ് ഇവന്മാര്‍ പുറത്തിറങ്ങും. കുറേകൂടി ക്രിമിനല്‍ കൂട്ടുക്കെട്ടുകളുമായി. പിന്നെയും ഏതെങ്കിലും ഒരച്ഛനോ പെണ്‍കുട്ടി വീണ്ടും ഇര ആയേക്കാം. കുറച്ചു നാള്‍ മാധ്യമങ്ങള്‍ക്ക് ഇത് വാര്‍ത്തയാവും. അടുത്ത പ്രണയപ്പക എന്ന ക്യാപ്ഷന്‍ ഇട്ട് ഓടിക്കാന്‍ ഒരു വാര്‍ത്ത കിട്ടുന്നിടം വരെ. അത് കഴിഞ്ഞാല്‍ എല്ലാം മറവിയില്‍. ഇതിപ്പോള്‍ എത്രാമത്തെ അരുംകൊലയാണെന്ന് ഒരു പിടിയുമില്ല. കാരണം വീടിനുള്ളിലും പുറത്തും കഴുത്തറുത്തും പെട്രോള്‍ ഒഴിച്ചും ആസിഡ് ഒഴിച്ചുമൊക്കെ പെണ്‍കുട്ടികളും വീട്ടുകാരും കൊല ചെയ്യപ്പെടുന്നത് നിത്യസംഭവമായി മാറുന്നുണ്ട് നവോത്ഥാന കേരളത്തില്‍.
ഒരു ‘നോ’ യില്‍ ഒതുക്കിയാല്‍ പട്ടാപ്പകല്‍ വെടിവയ്ക്കാനും പെട്രോളൊഴിക്കാനും കഴുത്തറുത്ത് കൊല്ലാനും കഴിയുന്ന തരം മാനസികാവസ്ഥയിലെത്തി നില്ക്കുന്ന നമ്മള്‍ സ്വയം അഡ്രസ്സ് ചെയ്യുന്നത് പ്രബുദ്ധര്‍ എന്നാണ്. നൂറു ശതമാനം സാക്ഷരത എന്നാല്‍ മാനസികാരോഗ്യത്തിന്റെയോ, വകതിരിവിന്റെയോ , വിവേകത്തിന്റെയോ, അളവുകോല്‍ അല്ലായെന്നു അടിവരയിടുന്നുണ്ട് സമകാലികകേരളത്തിലെ അരും കൊലകള്‍.
അരുകൊലകള്‍ക്ക് പ്രണയപ്പക എന്ന കിന്നരി വച്ച തലപ്പാവ് നല്കുന്നതിനോട് അങ്ങേയറ്റം വിയോജിപ്പാണ്. ഒരാളുടെ ജീവനെടുക്കുന്ന മനോഭാവത്തില്‍ എവിടെയാണ് സ്‌നേഹവും പ്രണയവും ഉണ്ടാവുക? നോ എന്ന ഒരു നിരസിക്കലില്‍ പക ഉണ്ടാവുന്നതില്‍ എവിടെയാണ് പ്രണയം ? തന്റേതാകുന്നില്ല, താന്‍ ആഗ്രഹിക്കുന്നത് നടക്കുന്നില്ല എന്ന നിരാശ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനുഷ്യര്‍ മാനസിക വൈകല്യങ്ങളുള്ളവരാണ്. അവര്‍ അത്തരം നിരസിക്കലുകള്‍ക്ക് പക കൊണ്ട് പ്രതികാരം ചെയ്യുന്ന കുറ്റവാളികളാണെങ്കില്‍ സമൂഹത്തിന് ഭീഷണിയുമാണ്. ആ ഭീഷണി തുടരാന്‍ അനുവദിച്ചു കൂടാ. കേസും ജയിലിലെ സുഖ ചികിത്സയും ഒന്നുമല്ല ഇവറ്റകള്‍ക്കു വേണ്ടത്. ഇനി ഒരാളുടെയും സൈ്വര്യ ജീവിതത്തില്‍ കടന്നു കയറാതിരിക്കാന്‍ വേണ്ടിയുള്ള നടപടിയാണ്.
നിരത്തി നിറുത്തി UP മോഡല്‍ തീര്‍പ്പ് ആണ് വേണ്ടത്. അതില്‍ കുറച്ചുള്ള മനുഷ്യാവകാശം ഒക്കെ മതിയെന്ന് വച്ചാല്‍ ഇനി ഒരുത്തനും ഈ വക പകയും വച്ച് കുടുംബങ്ങളില്‍ കയറി കളിക്കാന്‍ മുതിരില്ല.
ഒരുത്തനെ ഇഷ്ടപ്പെട്ടുവെന്ന് വച്ച്, ജീവിതകാലം മുഴുവന്‍ അവന്റെ ടോക്‌സിസിറ്റി സഹിച്ചു, അവന്റെ ക്രിമിനലിസത്തെ സഹിച്ചു, അവനെ സഹിച്ചു ജീവിക്കാം എന്ന് ഒരു പെണ്ണും ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ഒരുത്തന്‍ ലഹരിക്ക് അടിമ ആയാലും ജോലിക്കും കൂലിക്കും പോകാതെ നടക്കുന്ന നാലാംകിട ക്രിമിനല്‍ ആയാലും അവനു വേണ്ടി വീട്ടുകാര്‍ പെണ്ണ് ചോദിച്ചാല്‍ അവനു പിടിച്ചു പെണ്ണിനെ കൊടുക്കാമെന്ന് ഒരു അച്ഛനുമമ്മയും സമൂഹത്തിന് ഒപ്പിട്ട് കൊടുത്തിട്ടില്ല. പെണ്ണ് തീരുമാനിക്കും ആരെ കൊള്ളണം, ആരെ തള്ളണം എന്ന്. അല്ല,ഞാന്‍ ഇത് ആരോടാണ് പറയുന്നത്. സിനിമ തുടങ്ങും മുമ്പ് തേച്ചിട്ട് പോയ കാമുകിക്ക് സമര്‍പ്പണം എന്ന് എഴുതി കാണിക്കുമ്പോള്‍ കയ്യടിക്കുന്ന മനുഷ്യരോടോ??പ്രണയപ്പക എന്ന കിന്നരി തുന്നി അരും കൊലയുടെ വാര്‍ത്ത ഇടുമ്പോള്‍ അതിന് കീഴെ പായ വിരിച്ചു കിടന്ന്,തേപ്പുകാരികള്‍ക്ക് ഇതു തന്നെ വേണമെന്ന തരം പഞ്ച് കമന്റുകള്‍ ഒട്ടിക്കുന്നവരോടോ???
യോഗിയുടെ ബുള്‍ഡോസര്‍ പ്രയോഗം വേണ്ടത് ഇത്തരം ക്രിമിനലുകളുടെ മുറ്റത്താണ്. ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കേണ്ടത് ഇത്തരം അരും കൊലയ്ക്ക് മുതിരുന്ന ക്രിമിനലുകളുടെ നെഞ്ചത്ത് ആണ് എന്നു പറഞ്ഞാണ് അഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.