ഹനുമാന്‍ സ്വാമി ഇന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നെങ്കില്‍ വീണ്ടും ലങ്കാദഹനം ഉണ്ടായേനെ!!!

രാമായണ കഥയെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കിയ ചിത്രം ആദിപുരുഷ് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രഭാസ് ആണ് രാമനായി ചിത്രത്തിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷ നിലനിര്‍ത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴേ വിഎഫ്എക്‌സിനെതിരെ രൂക്ഷ…

രാമായണ കഥയെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കിയ ചിത്രം ആദിപുരുഷ് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രഭാസ് ആണ് രാമനായി ചിത്രത്തിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷ നിലനിര്‍ത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴേ വിഎഫ്എക്‌സിനെതിരെ രൂക്ഷ വിമര്‍ശനം നിറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

അഞ്ജു പാര്‍വതി പ്രബീഷ് ചിത്രത്തിനെ കുറിച്ച് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദിപുരുഷ് ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ തോന്നിയതാണ് ഇത് വന്‍ ദുരന്തം ആയി തീരുമെന്ന് എന്നാണ് അഞ്ജു പറയുന്നത്.

രാമാനന്ദ് സാഗറുടെ രാമായണം ഉണ്ടാക്കിയ ഓളം ഈ മുപ്പത്താറ് വര്‍ഷത്തിനിടെ മറ്റൊരു ഇതിഹാസം പ്രമേയം ആക്കിയെടുത്ത ഒരു ദൃശ്യകാവ്യത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മര്യാദ പുരുഷോത്തമനായ ശ്രീരാമചന്ദ്ര പ്രഭുവിന്റെ മുഖം അരുണ്‍ ഗോവില്‍ എന്ന നടനേക്കാള്‍ മറ്റാര്‍ക്കും ചേരുന്നതായി ഇന്നേവരെ തോന്നിയിട്ടുമില്ല. ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ചരിത്രം കുറിച്ച രാമാനന്ദ് സാഗറുടെ രാമായണം കോവിഡ് കാലത്ത് രണ്ടാമത് സംപ്രേഷണം ചെയ്തപ്പോഴും രചിച്ചത് വീരചരിതം തന്നെയാണ്.

ആദിപുരുഷ് എന്ന പടപ്പ് സിനിമ ആദ്യ ഷോ പോയി കണ്ട സുഹൃത്ത് പറഞ്ഞത് ഹനുമാന്‍ സ്വാമി ഇന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നെങ്കില്‍ വീണ്ടും ഒരു ലങ്കാദഹനം ( തിയേറ്റര്‍ ദഹനം) ഉണ്ടായേനെ എന്നാണ്. വളരെ മോശം റിവ്യൂകളാണ് എല്ലായിടത്ത് നിന്നും വരുന്നത്.

ആദിപുരുഷ് ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ തോന്നിയതാണ് ഇത് വന്‍ ദുരന്തം ആയി തീരുമെന്ന്. ഹനുമാന്‍ സ്വാമിക്ക് ഒക്കെ അവര്‍ നല്കിയ രൂപം ഏറ്റവും മോശമായ ഒന്നാണ്. സനാതന വിശ്വാസികളുടെ മനസ്സില്‍ ആഞ്ജനേയ സ്വാമി എന്ന് ചിന്തിക്കുമ്പോള്‍ വരുന്ന ഒരു ചിത്രമുണ്ട്. അതുമായി എന്ത് സാമ്യമാണ് ഈ സിനിമയിലെ ഹനുമാന് ഉള്ളത്?

വിശ്വാസികള്‍ക്ക് ആഞ്ജനേയ സ്വാമിയില്‍ ഉള്ള വിശ്വാസത്തെ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തതാണ് തിയേറ്ററുകളില്‍ ഒഴിച്ചിട്ട ആ സീറ്റ് എന്ന പ്രചാരണം. അതിനെ ട്രോളാന്‍ ഒരു കൂട്ടര്‍ രംഗത്ത് ഇറങ്ങിയപ്പോള്‍ മറുകൂട്ടര്‍ രാമകഥയും ഹനുമാന്‍ സ്വാമിയും ആയിട്ടുള്ള അഭേദ്യ ബന്ധം ഒക്കെ നരേറ്റിവ് ചെയ്ത് പ്രതിരോധിക്കുകയും ചെയ്തു. ശരിക്കും നിര്‍മ്മാതാക്കള്‍ ഇറക്കിയ ഒരു ഉഡായിപ്പ് പ്രമോഷന്‍ ആണെന്ന് ബോധമുള്ളവര്‍ക്ക് അന്നേ തിരിഞ്ഞതാണ്.

കേവലം ഒരു സിനിമ കൊണ്ട് മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നോ അളക്കേണ്ട ഒന്നോ ഒന്നുമല്ല ശ്രീരാമചന്ദ്രനും ഹനുമാന്‍ സ്വാമിയും ഒക്കെ താനാജി പോലൊരു നല്ല ചിത്രം സംവിധാനം ചെയ്ത ആളുടെ ഏറ്റവും മോശം പടപ്പ് ആണ് ആദിപുരുഷ്. ഈ സിനിമയ്ക്ക് ചവറ്റുകൊട്ടയിലാണ് സ്ഥാനം. പിന്നെ ഈ സിനിമ കൊണ്ട് ഉണ്ടായ ഏക ഗുണം മുപ്പത്താറു വര്‍ഷം മുമ്പ് രാമായണം എന്ന ദൃശ്യ വിസ്മയം ഒരുക്കിയ രാമാനന്ദ് സാഗറുടെ മികവ് എന്താണെന്ന് പുതിയ തലമുറ ഒരിക്കല്‍ കൂടി വിലയിരുത്തും എന്നത് മാത്രമാണെന്നും അഞ്ജു കുറിച്ചു.