അഭിമാനത്തോടെ പറയുന്നു ഞാന്‍ പുലയന്‍ ആണ്!! എല്ലാം അറിയുന്ന ആളാണ് മമ്മൂക്ക- അരുണ്‍ രാജിന്റെ മറുപടി

നടന്‍ മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ സംവിധായകന് നേരെ അധിക്ഷേപം. ജാതി ചൂണ്ടി കാണിച്ചാണ് സംവിധായകന്‍ അരുണ്‍രാജിന് നേരെ കമന്റുകള്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ആണ് അരുണ്‍ ‘ബാക്കി പുറകെ’, എന്ന തലക്കെട്ടില്‍…

നടന്‍ മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ സംവിധായകന് നേരെ
അധിക്ഷേപം. ജാതി ചൂണ്ടി കാണിച്ചാണ് സംവിധായകന്‍ അരുണ്‍രാജിന് നേരെ കമന്റുകള്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ആണ് അരുണ്‍ ‘ബാക്കി പുറകെ’, എന്ന തലക്കെട്ടില്‍ മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്.

‘ഇവനാണോ അരുണ്‍ രാജ്. മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നത് ഈ കറുത്തിരിക്കുന്നവന്‍ ആണോ. പുലയന്‍മാര്‍ക്ക് ആര്‍ക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാര്‍ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാന്‍ പറ പുലയന്റെ മോന്‍’, എന്നായിരുന്നു ചിത്രത്തിന് ഒരാള്‍ കമന്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് അരുണ്‍രാജ് മറുപടിയുമായി എത്തിയിരിക്കുന്നത്.

പ്രിയ സുഹൃത്തുക്കളെ…..
ഏറെ വിഷമത്തോടെ, ഇന്ന് ഞാന്‍ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിന്റെ താഴ് വന്ന ഒരു കമന്റ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവര്‍ക്ക് ഞാന്‍ ഇവിടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുന്നു.

പറയാന്‍ വന്നത് ഞാന്‍ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാന്‍ പുലയന്‍ ആണ് എന്ന് ഞാന്‍ എന്റെ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല, എന്റെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ നാല് സിനിമകള്‍ ചെയ്തത് അതിന്റെ പ്രൊഡ്യൂസേഴ്‌സ് അതിന്റെ, ഡയറക്ടേഴ്‌സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാന്‍ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം, പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയില്‍ കാണുന്ന ആളാണ്.

അതുകൊണ്ട് എനിക്കും എന്റെ സിനിമക്കും ഒരു പ്രശ്‌നവുമില്ല. പിന്നെ ഇത് എന്തിന്റെ പ്രശ്‌നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം. കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാല്‍ ഈ രീതിയില്‍ അല്ല പ്രതികരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകര്‍ക്കരുത് ഒരു അപേക്ഷ ആണ്.. കൂടെ നിന്നവര്‍ക്കെല്ലാം ഒരുപാട് നന്ദി…