ഏതോ മദ്യപാനിയുടെ അലമ്പെന്ന് ആദ്യം കരുതി, ദൂരേ നിന്നും പിൻവിളി കൊണ്ടെന്നെ ആരും വിളിച്ചില്ല… ; ഹൃദയം തൊട്ട് പാ‌ടിയ സതീശൻ

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞ് മൺവിളക്കൂതിയില്ലേ…. നെഞ്ച് പൊട്ടുന്ന രീതിയിൽ ഒരാൾ പാടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാണ് ആ ​ഗായകൻ എന്ന് സോഷ്യൽ മീഡ‍ിയ ചോദിച്ച് കൊണ്ടേയിരുന്നു. ഇപ്പോൾ…

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞ് മൺവിളക്കൂതിയില്ലേ…. നെഞ്ച് പൊട്ടുന്ന രീതിയിൽ ഒരാൾ പാടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാണ് ആ ​ഗായകൻ എന്ന് സോഷ്യൽ മീഡ‍ിയ ചോദിച്ച് കൊണ്ടേയിരുന്നു. ഇപ്പോൾ അതിനൊരു ഉത്തരം കിട്ടിയിരിക്കുകയാണ്. ധനുവച്ചപുരം മേൽക്കൊല്ല മഞ്ചവിളാകം മണ്ണറക്കാവ് വീട്ടിൽ സതീശൻ എന്ന് വിളിക്കുന്ന സതി (53) എന്ന ഓട്ടോ ഡ്രൈവർ ആണ് ബാലേട്ടൻ എന്ന സിനിമയിലെ ഹൃദയം തൊടുന്ന ​ഗാനം ആലപിച്ചത്.

പാടാനുള്ള അവസരങ്ങൾ തേടി പല വാതിലുകളും മുട്ടിയിട്ടും ഒന്നും തുറക്കാതെ തന്റെ കഴിവ് ഉള്ളിലൊതുക്കി ന‌ടന്നയാളാണ് സതീശൻ. ഇപ്പോൾ ഒരേ ഒരു വേദിയിലൂടെ ഒരുപാട് പേരുടെ ഹൃദയം കവരാൻ സതീശന് സാധിച്ചു. യേശുദാസിനെ ആരാധിക്കുന്ന സതീശൻ ഇപ്പോൾ മലയാളത്തിന്റെ ​ഗാന ​ഗന്ധർവ്വന്റെ പാട്ടുകൾ മാത്രമാണ് പാടുന്നത്. ക്രിസ്തുമസ് ദിനത്തിൽ കുന്നത്തുകാലിലെ കൂട്ടുകാരുടെ കൂട്ടം എന്ന ക്ലബിൻ്റെ 34 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അവസരം തേടി സതീശൻ എത്തിയത്.

ഏതോ മദ്യപാനിയാണെന്ന് കരുതി സംഘാടകർ ആദ്യം സമ്മതിച്ചില്ല. പിന്നീട് സതീശന്റെ ഉള്ളിലെ അടങ്ങാത്ത ദാഹം മനസിലാക്കി സമ്മതം മൂളുകയായിരുന്നു. കരോക്കെയും തരപ്പെടുത്തി സതീശനായി സംഘാടകർ വേദിയൊരുക്കി നൽകി. ‘മറന്നുവോ പൂ മകളെ’ എന്ന പാട്ടാണ് സതീശൻ ആദ്യം ആലപിച്ചത്.. വേദിയിലെത്തി സതീശൻ പാടി തുടങ്ങിയതോടെ പാട്ട് കേൾക്കാൻ ആളുകൾ കൂട്ടം കൂടി. ആദ്യത്തെ പാട്ട് കൊണ്ട് ഞെട്ടിച്ച സതീശനോട് ഒരു പാട്ട് കൂടെ പാടാൻ ആവശ്യപ്പെട്ടു. ഈ ദൃശ്യം ആരോ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സതീശൻ വൈറലായത്. കഴിഞ്ഞ 20 വർഷക്കാലത്തിലേറെയായി ഓട്ടോ ഡ്രൈവറായ സതീശൻ ഇപ്പോൾ ധനുവച്ചപുരം പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്.