സിനിമാ ലോകത്തേയും കേരളക്കരയേയും പിടിച്ച് കുലുക്കിയ കേസാണ് നടിയെ ആക്രമിച്ച സംഭവം. കേസിന്റെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് എത്തുമ്പോള്‍, കേസില്‍ നിന്ന് ഊരിപ്പോരാനുള്ള അവസാന തയ്യാറെടുപ്പുകള്‍ ദിലീപും ദിലീപിന്റെ വക്കീലന്മാരും നടത്തുകയാണ്. കേസ് അന്വേഷണത്തിന് നിര്‍ണായക തെളിവ് എന്ന് കണക്കാക്കുന്ന ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണസംഘം ദിലീപടക്കം അഞ്ച് പ്രതികളോട് ആവശ്യപ്പെട്ടപ്പോള്‍. തങ്ങള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഫോണുകളാണ് പ്രതികള്‍ നല്‍കിയത്.
എന്നാല്‍ പരിശോധനയിലൂടെ ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ ഫോണുകള്‍ പരിശോധനയ്ക്കായി വിട്ട് തരാന്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദിലീപ് അയച്ച മറുപടിയാണ് ചര്‍ച്ചയാകുന്നത്. തന്റെ രണ്ട് ഫോണുകളും കേസ് അന്വേഷിക്കുന്നവര്‍ക്ക് വിട്ട് തരാന്‍ കഴിയില്ല എന്നാണ് ദിലീപ് മറുപടി കത്തില്‍ പറയുന്നത്. അതിനുള്ള വ്യക്തമായ കാരണവും നടന്‍ കത്തില്‍ നിരത്തുന്നുണ്ട്. ഒരു ഫോണ്‍ തന്റെ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കിംഗ് ആവശ്യത്തിന് മാത്രമായി ഉള്ളതാണ് എന്നും മറ്റൊരു ഫോണ്‍ ബാലചന്ദ്ര കുമാറിന് എതിരെ തന്റെ പക്കലുള്ള തെളിവുകള്‍ അടങ്ങുന്ന ഫോണ്‍ ആണെന്നും അതിനാല്‍ ഈ രണ്ട് ഫോണുകളും തനിക്ക് വിട്ട് തരാന്‍ കഴിയില്ല എന്നാണ് ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ തനിക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസിന്റെ തെളിവുകള്‍ അതില്‍ ഇല്ലെന്നും നടന്‍ വാദിക്കുകയാണ്. വക്കീലന്മാര്‍ പറയുന്നത് അനുസരിച്ച് ദിലീപ് കേസില്‍ നിന്ന് ഊരിപ്പോരാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് എന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം തന്നെ കരുവാക്കുന്നു എന്നും തനിക്ക് എതിരെ ഗൂഢാലോചന നടത്തുന്നു എന്നും ദിലീപ് ഇതിനോടകം ആരോപിച്ച് കഴിഞ്ഞു. തന്നെ കുടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നതായാണ് ദിലീപ് മറുപടി കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ബാലചന്ദ്രകുമാറിന് എതിരെയുള്ള തെളിവുകള്‍ ഉള്ള ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണെന്നും അത് നേരിട്ട് കോടതിയില്‍ മാത്രമേ ഏല്‍പ്പിക്കൂ എന്നും ദിലീപ് വ്യക്തമാക്കി കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ഇപ്പോള്‍ ദിലീപിനെ ചോദ്യം ചെയ്തിരിക്കുന്നതും ഫോണ്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചതും.