മലയാള സിനിമാ ലോകത്തെ തീരാ വേദനയിലാക്കി, പകരം വയ്ക്കാനില്ലാത്ത ഇടം ഒഴിച്ചിട്ടാണ് ഇന്നസെന്റ് യാത്രയായത്. സഹപ്രവര്‍ത്തകര്‍ എല്ലാം അദ്ദേഹത്തെ യാത്രയാക്കാന്‍ എത്തിയിരുന്നു. യുവതാരങ്ങള്‍ക്കും മുതിര്‍ന്ന താരങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടയാളായിരുന്നു ഇന്നച്ചന്‍. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നടനും അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
വര്‍ഷങ്ങളോളം അമ്മ സംഘടനയെ നയിച്ചയാളാണ് ഇന്നസെന്റ്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കുമ്പോഴെല്ലാം നിത്യ സന്ദര്‍ശകനായിരുന്നു ഇടവേള ബാബു. മരണശേഷം എല്ലാ കാര്യങ്ങളും മുന്നില്‍ നിന്ന് ചെയ്യാനും അദ്ദേഹം ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മരണം രണ്ടുദിവസം മുന്‍പേ തന്നെ താന്‍ വിഷ്വലൈസ് ചെയ്തിരുന്നെന്ന് അദ്ദേഹം പറയുന്നു. എങ്ങനെ കൊണ്ടുപോകണം എങ്ങനെ ചെയ്യണം എന്നെല്ലാം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം വരെ പുള്ളി തിരികെ വരാന്‍ വേണ്ടിയും എല്ലാം ചെയ്തിരുന്നു.
സാമ്പത്തികം ഒരു വിഷയം ആയിരുന്നില്ല. ഞാന്‍ ബോധം ഇല്ലാതെ കിടന്നാലും പിച്ച ചട്ടി എടുത്ത് നടക്കരുതെന്ന് ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. അമ്മയുടെ ഇന്‍ഷുറന്‍സ് ഒക്കെ ചേട്ടന്‍ എടുത്തിരുന്നു. അവസാന നിമിഷം വരെ ചേട്ടന് ഒരു ബുദ്ധിമുട്ടും വരരുതെന്ന് എനിക്കും മകന്‍ സോണറ്റിനും നിര്‍ബന്ധം ഉണ്ടായിരുന്നു. ആരുടേയും കൈയ്യില്‍ നിന്നും ചികിത്സയ്ക്കായി കാശ് വാങ്ങരുതെന്നും ഇന്നച്ചന്‍ പറഞ്ഞിരുന്നു.
പണ്ട് കാലത്ത് ചെന്നൈയിലെ ചേട്ടന്റെ വീട്ടിലേക്ക് ചെല്ലുന്ന കാര്യം പറയുമ്പോള്‍ അദ്ദേഹം എതിര്‍ത്തിരുന്നു. ഒടുവില്‍ ഒരിക്കല്‍ എന്നോട് വരാന്‍ പറഞ്ഞപ്പോള്‍ മനസ്സിനെ പാകപ്പെടുത്തിയിട്ടാകണം വരുന്നത് എന്നായിരുന്നു പറഞ്ഞത്. അന്ന് അദ്ദേഹം ടൗണില്‍ നിന്നും കുറെ ദൂരെ ആയിരുന്നു താമസം. അതും ഒരു ചെറിയ വാടകവീട്ടില്‍, ഇരിക്കാന്‍ ഒരു കസേരപോലും അവിടെ ഉണ്ടായിരുന്നില്ല. അത്രയും ദുരവസ്ഥയില്‍ കഴിഞ്ഞ കാലമുണ്ട്.
അവിടെ നിന്നായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. അവസാനം പുതിയ വീട് പണിതപ്പോള്‍ എന്തിനാണ് ഇതെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഏറ്റവും നല്ല സംവിധാനം ഉള്ള വീട് വേണമെന്ന് അദ്ദേഹത്തിന്റെ നിര്‍ബന്ധമായിരുന്നു. പല തീരുമാനങ്ങളും അദ്ദേഹം ജീവിതത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ ആഗ്രഹവും സാധിച്ചിട്ടാണ് അദ്ദേഹം പോയത്.
സ്‌നേഹിക്കുന്നവര്‍ക്ക് നഷ്ടം തന്നെയാണ് പക്ഷെ എല്ലാം നേടിയ ആളാണ് ചേട്ടന്‍.
എന്നെ മാന്യമായി പറഞ്ഞയക്കണം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. മരിച്ചു കഴിഞ്ഞാല്‍ ആരൊക്കെ വരുമെന്നും ചേട്ടന്‍ പറഞ്ഞിരുന്നു. ആ ആളുകള്‍
വന്നിരുന്നു.
പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറം പേര്‍ അദ്ദേഹത്തിനെ കാണാന്‍ ആളുകള്‍ എത്തി. ഗംഗാധരന്‍ ഡോക്ടര്‍ അദ്ദേഹത്തിന് ദൈവമായിരുന്നു. കോവിഡ് വന്ന് ലങ്‌സ് വല പോലെയായി എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരിക്കലും അദ്ദേഹം മരിച്ചത് ക്യാന്‍സര്‍ കൊണ്ട് ആയിരുന്നില്ല.
നിര്‍ജീവമായ മനസ്സാണ് തന്റെ ഇപ്പോഴത്തെ അവസ്ഥ. സങ്കടം ഒക്കെ പോയി, അതിനു അപ്പുറത്താണ്. മരണം നമ്മള്‍ പ്രതീക്ഷിച്ചതാണ്. അദ്ദേഹം വിട്ടുപോകുന്നു എന്ന് ആദ്യം മനസിലാക്കിയത് ഞാനാണ്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ചില കാര്യങ്ങള്‍ പറയണം എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എന്നെ വിളിച്ചിരുന്നു. താന്‍ ഒരു രോഗിയാണെന്ന് മനസിലാകുന്നത് ഇപ്പോഴാണെന്ന് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.