‘ഓര്‍മ്മ’യില്‍ നിന്ന് പടിയിറങ്ങി കെ.പി.എ.സി ലളിത…!!

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് കെ.പി.എ.സി ലളിത. കഴിഞ്ഞ വര്‍ഷം താരത്തിന് അസുഖം ബാധിച്ചതും ചികിത്സാ സഹായം സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന് പറഞ്ഞതും എല്ലാം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്രകാലമായി…

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് കെ.പി.എ.സി ലളിത. കഴിഞ്ഞ വര്‍ഷം താരത്തിന് അസുഖം ബാധിച്ചതും ചികിത്സാ സഹായം സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന് പറഞ്ഞതും എല്ലാം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്രകാലമായി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന ഇവരുടെ കൈയ്യില്‍ സമ്പത്തില്ലേ എന്ന് സര്‍ക്കാരിന് എതിരയും വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കരള്‍രോഗംമൂലം ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കരള്‍ മാറ്റിവെയ്‌ക്കേണ്ടതിനാല്‍ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കുറച്ച് സുഖം പ്രാപിച്ചതോടെ താരത്തെ വീട്ടിലേക്ക് കൊണ്ടു വന്നു എങ്കിലും, ഇപ്പോഴിതാ എങ്കക്കാട്ടെ സ്വന്തം വസതിയായ ‘ഓര്‍മ്മ’യില്‍ നിന്നും എറണാകുളത്തേയ്ക്ക് കെ.പി.എ.സി മാറുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തൃപ്പൂണിത്തുറയിലെ മകന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്ളാറ്റിലാകും ഇനി കെപിഎസി ലളിത താമസിക്കുക എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേയ്ക്ക് കെപിഎസി ലളിതയെ കൊണ്ടുവരുന്നത്.

വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയായിരുന്നു ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയില്‍ ആവുകയും ചെയ്തിരുന്നു. മകന്‍ സിദ്ധാര്‍ത്ഥും ഭാര്യയും മുംബൈയില്‍ നിന്നെത്തിയ മകള്‍ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും ഈ ദിവസങ്ങളില്‍ ലളിതയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോള്‍ ഓര്‍മ്മകള്‍ ഒരുപാട് തങ്ങിനില്‍ക്കുന്ന ഓര്‍മ്മ എന്ന വസതിയില്‍ നിന്ന് താരം മാറിയിരിക്കുകയാണ്.