‘ഈ കഥാപാത്രമായി ആസിഫ് അലിയല്ലാതെ മറ്റൊരാളെ സങ്കല്‍പിക്കാന്‍ കഴിയില്ല’ കൂമന്‍ തിരക്കഥാകൃത്ത്

ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ കൂമന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്ത് കെ.ആര്‍. കൃഷ്ണകുമാറും ജീത്തു ജോസഫും ഒരുമിച്ച ‘കൂമന്‍’ തിയറ്റര്‍ ഹിറ്റായി മാറുമെന്നതില്‍ സംശയമില്ല.…

ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ കൂമന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്ത് കെ.ആര്‍. കൃഷ്ണകുമാറും ജീത്തു ജോസഫും ഒരുമിച്ച ‘കൂമന്‍’ തിയറ്റര്‍ ഹിറ്റായി മാറുമെന്നതില്‍ സംശയമില്ല. ഇപ്പോഴിതാ ചിത്രത്തേയും ആസിഫ് അലിയേയും കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് കൃഷ്ണകുമാര്‍.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഒരു കള്ളനെ പിടിച്ചപ്പോള്‍ അയാള്‍ പറഞ്ഞതില്‍ നിന്നാണ് കൂമന്റെ കഥയുടെ ത്രെഡ് മനസ്സില്‍ വരുന്നതെന്ന് കൃഷ്ണകുമാര്‍ പറയുന്നു. വല്ലാത്ത സ്വഭാവമുള്ള ഒരു കള്ളനാണ് അയാള്‍. എറണാകുളം നോര്‍ത്തില്‍ മാത്രമേ മോഷ്ടിക്കുകയുള്ളൂ. അയാള്‍ അതിനു പറയുന്ന കാരണമുണ്ട്. ഈ സംഭവം ഒരു പത്രവാര്‍ത്തയായി വന്നു. വൈരാഗ്യബുദ്ധിയോടെ ഒരു പ്രത്യേക സഥലത്ത് മാത്രം മോഷ്ടിക്കുന്ന കള്ളനെപ്പറ്റി ഉള്ള ചിന്ത അങ്ങനെ വന്നതാണ്. ഗിരി എന്ന കഥാപാത്രത്തിന്റെ പാത്രസൃഷ്ടി വന്നപ്പോള്‍, പക തീര്‍ക്കുന്ന ഒരാളുടെ കഥയില്‍ അതൊരു പൊലീസുകാരനാണെങ്കില്‍ എങ്ങനെയായിരിക്കും എന്നതു കൂടി ചേര്‍ത്താണ് ഈ കഥ എഴുതിയത്. ഒരു സൈക്കളോജിക്കല്‍ ഡിസോര്‍ഡര്‍ മൂലം വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അയാള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളും തിരിച്ചടികളും ഒക്കെയാണ് ഈ സിനിമയുടെ കഥാപരിസരമെന്നും അദ്ദേഹം മനോരമയ്ക്ക് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.


അതേസമയം എന്തുകൊണ്ട് ആസിഫ് അലി ചിത്രത്തിലെ നായകനായെന്നും അദ്ദേഹം വെളിപ്പടുത്തുന്നുണ്ട്. സിനിമ കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് ഈ കഥാപാത്രമായി ആസിഫ് അലിയല്ലാതെ മറ്റൊരാളെ സങ്കല്‍പിക്കാന്‍ കഴിയില്ല എന്നാണ്. മാനസിക നിലയില്‍ ഭയങ്കര കയറ്റിറക്കങ്ങള്‍ ഉള്ള ആളാണ് ആ കഥാപാത്രം. പല സമയത്ത് പല രീതിയില്‍ ആണ് അയാള്‍ പ്രതികരിക്കുന്നത്. പല രീതിയില്‍ ചിരിക്കുന്ന ഒരാളാണ് ഗിരി. ചായക്കടയില്‍ ഇരുന്ന അയാളെ ഒരാള്‍ ഇടിച്ചു താഴ്ത്തി സംസാരിക്കുന്ന സമയത്ത് ഒരു പ്രത്യേക രീതിയില്‍ ചിരിക്കുന്നുണ്ട്. ഇരയെ കയ്യില്‍ കിട്ടുമ്പോള്‍ വേറൊരു രീതിയില്‍ ആണ് ചിരി. പ്രതികാര മനോഭാവത്തോടെ അങ്ങേയറ്റം റിസ്‌ക് ഉള്ള ഒരു കാര്യം ചെയ്യാന്‍ തീരുമാനം എടുക്കുമ്പോള്‍ മറ്റൊരു ചിരിയാണ് ചുണ്ടില്‍ വിടരുക. അങ്ങനെ പല രീതിയില്‍ സ്വഭാവം പ്രകടമാക്കുന്ന ആളാണ് ഗിരി.

ആസിഫ് അലിയുടെ കണ്ണ് ഭയങ്കര എക്‌സ്പ്രസീവ് ആണ്. കഥാപാത്രത്തിന്റെ മനോനിലയില്‍ ഒരുപാട് വ്യതിയാനങ്ങള്‍ വരാറുണ്ട്. അത് പ്രകടിപ്പിക്കാന്‍ പറ്റുന്ന ഒരാള്‍ യുവനടന്മാരില്‍ ആസിഫ് ആണെന്നു തോന്നി. അയാള്‍ ഒരിക്കലും സൂപ്പര്‍ ഹീറോ ആകരുത്. അയാള്‍ ഒരു കാര്യത്തിനു പോയാല്‍ ജയിച്ചു വരും എന്നു പ്രേക്ഷകര്‍ കരുതരുത്. അങ്ങനെ തോന്നുന്ന നടനാണ് ആസിഫ്. കാരണം സൂപ്പര്‍ ഹീറോ പരിവേഷമുള്ള, മാസ്സ് പടം ചെയ്തിട്ടുള്ള ആളല്ല. പക്ഷേ അയാള്‍ ഒരുഗ്രന്‍ നടനാണ്. ഇതൊക്കെയാണ് ആസിഫ് അലി ആണ് ഏറ്റവും അനുയോജ്യം എന്നു കരുതാന്‍ കാരണം. സിനിമ കണ്ടവരും അതുതന്നെയാണ് പറഞ്ഞത്. ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് ആണ് ഈ കഥാപാത്രം എന്നുവേണമെങ്കില്‍ പറയാമെന്നും അദ്ദേഹം തുറന്നു പറഞ്ഞു.