ജയിലറിന് ശേഷം രജനികാന്ത് നായകനാവുന്ന തലൈവർ 170യിലും വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ഉണ്ട്. റിതിക സിംഗിനും ദുഷറ വിജയനുമൊപ്പം റാണ ദഗുബാട്ടിയും ഫഹദ് ഫാസിലും മഞ്ജു വാര്യരും അമിതാഭ് ബച്ചനും അടക്കമുള്ളവരാണ് എത്തുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയമാവുന്ന ഈ കാസ്റ്റിംഗിലെ കൌതുകങ്ങളിലൊന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന രജനി- ബച്ചന്‍ കോമ്പിനേഷന്‍ ആണ്. അതെ നീണ്ട 32 വര്‍ഷത്തെ ഇടവേളക്ക് ശേഷം ആണ് ബോളിവുഡിലെയും കോളിവുഡിലെയും ഇതിഹാസങ്ങള്‍ ഒന്നിക്കുന്നത് . ജയ് ഭീം സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തിലാണ് രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നത്. അമിതാഭ് ബച്ചനെ സ്വാഗതം ചെയ്ത് നിർമാതാക്കൾ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. 1991ല്‍ പുറത്തിറങ്ങിയ മുകുള്‍ എസ് ആനന്ദ് ചിത്രം ‘ഹം’ എന്ന സിനിമയിലാണ് രജനിയും ബച്ചനും അവസാനം ഒന്നിച്ച് അഭിനയിച്ചത്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഹം എന്ന ചിത്രമാണ് അക്കൂട്ടത്തിലെ ബിഗസ്റ്റ് ഹിറ്റ്. അമിതാഭ് ടൈഗര്‍ എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ കുമാര്‍ മല്‍ഹോത്ര എന്ന വേഷത്തിലാണ് രജനി എത്തിയത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഗോവിന്ദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോളിവുഡില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു ഹം. 16.8 കോടിയാണ് ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍. 32 വര്‍ഷം മുന്‍പുള്ള കണക്കാണ് ഇതെന്നത് ശ്രദ്ധേയമാണ് . സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാജന്‍ മാത്രമാണ് ആ വര്‍ഷത്തെ കളക്ഷനില്‍ ഹം എന്ന ചിത്രത്തേക്കാള്‍ മുന്നിലെത്തിയത്. 18 കോടിയോളമാണ് ഈ ചിത്രം നേടിയിരുന്നത്.അതേസമയം തലൈവര്‍ 170 ല്‍ അമിതാഭ് ബച്ചന്‍ അതിഥിതാരമാണോ എന്നത് വ്യക്തമല്ല. വില്ലൻ വേഷത്തിലാകും ബച്ചൻ എന്ന് സൂചനകൾ ഉണ്ടായിരുന്നു. ജയിലറിന് സംഗീതമൊരുക്കിയ അനിരുദ്ധ് തന്നെയാണ് പുതിയ ചിത്രത്തിലും സംഗീത സംവിധായകന്‍.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. തലൈവര്‍ 170ന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ രജനികാന്തിന് ലിയ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. 10 ദിവസം രജനികനത്ത തിരുവനന്തപുരത്ത് ഉണ്ടാവും. സിനിമയുടെ ചിത്രീകരണം ഇന്ന് മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും. ശംഖുമുഖത്തും വെള്ളായണി കാർഷിക കോളേജിലും ചിത്രീകരണം നടക്കും എന്നാണ് വിവരം. ഇതാദ്യമായാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്‍റെ ചിത്രം ഷൂട്ട് ചെയ്യുന്നത്. ശംഖുമുഖത്ത് ദേശീയ പാതയിലുമാണ് ഷൂട്ട് നടക്കുന്നത്. കന്യാകുമാരിക്കാരനായ പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ രജനി എത്തുന്നത് എന്നാണ് വിവരം. ആദ്യമായാണ് രജനി ഇത്തരം ഒരു വേഷം ചെയ്യുന്നത്. രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തിയ ജയിലര്‍. യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തിലെത്തിയ ചിത്രം വന്‍ വിജയം നേടാനുള്ള ഒരു കാരണം അതിലെ കാസ്റ്റിംഗ് ആയിരുന്നു. അതിഥിവേഷങ്ങളില്‍ അതത് ഭാഷകളിലെ ജനപ്രിയ താരങ്ങള്‍ എത്തിയ ചിത്രത്തിലെ പ്രതിനായകനായി വിനായകനും ഗംഭീര പ്രകടനമാണ് നടത്തിയത്. മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫുമായിരുന്നു അതിഥിതാരങ്ങള്‍.