തമിഴ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ തെന്നിന്ത്യ കീഴടക്കിയതിനു ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. കരിയറിലെ ഉയര്‍ച്ചയ്ക്ക് ഒപ്പം തന്നെ അനിരുദ്ധിന്റെ വ്യക്തി ജീവിതവും ശ്രദ്ധ നേടിയിരുന്നു. നടി ആൻഡ്രിയ ജെര്‍മിയയുമായുള്ള അനിരുദ്ധിന്റെ പ്രണയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് അനിരുദ്ധിന് 22 വയസ്സും ആൻഡ്രിയയ്ക്ക് 27 വയസ്സുമായിരുന്നു പ്രായം. ഇരുവരും ഒന്നിച്ചുള്ള ചുംബന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായതും വലിയ കോലാഹലങ്ങളുണ്ടാക്കി. ആ ചിത്രങ്ങള്‍ 18 മാസം പഴക്കമുള്ളതാണ്. ഞാനും അനിരുദ്ധും അതില്‍ ലജ്ജിക്കുന്നില്ല. ഞങ്ങള്‍ പങ്കിട്ട മനോഹരമായൊരു ബന്ധമായിരുന്നു അത്. പക്ഷേ ഞങ്ങള്‍ക്കത് ഉപേക്ഷിക്കേണ്ടി വന്നു,” എന്നാണ് ആ ചിത്രങ്ങളെ കുറിച്ച് പിന്നീട് ആൻഡ്രിയ പറഞ്ഞത്. 32കാരനായ അനിരുദ്ധിന്റെ കരിയര്‍ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. 21 വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു, പിന്നീട് സിനിമാ ലോകത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു, ആഗോള തലത്തില്‍ ട്രെൻഡിംഗായ ഗാനങ്ങള്‍…. കോടികള്‍ പ്രതിഫലം. ഇന്ന് ബോളിവുഡില്‍ വരെ എത്തിനില്‍ക്കുകയാണ് അനിരുദ്ധ് രവിചന്ദർ എന്ന ചെറുപ്പക്കാരന്റെ പേര്. 1990 ഒക്‌ടോബര്‍ 16ന് ചെന്നൈയില്‍ ആണ് അനിരുദ്ധ് രവിചന്ദർ ജനിച്ചത്. നടൻ രവി രാഘവേന്ദ്രയുടെ മകനായ അനിരുദ്ധ് രജനികാന്തിന്റെ അടുത്ത ബന്ധുവാണ്. രജനികാന്തിന്റെ ഭാര്യ ലത രജനീകാന്തിന്റെ സഹോദരപുത്രനാണ് അനിരുദ്ധ്. ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജില്‍ നിന്നുമാണ് അനിരുദ്ധ് ബിരുദം നേടിയത്. പിന്നീട് ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയിൽ വൈദഗ്ദ്ധ്യം നേടി. ലണ്ടനിൽ ഒരു ഫ്യൂഷൻ ബാൻഡിന്റെ ഭാഗമായും അനിരുദ്ധ് പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ അനിരുദ്ധ് ചെന്നൈയിലെ സൗണ്ട് ടെക്-മീഡിയയില്‍ നിന്ന് സൗണ്ട് ഡിസൈനിംഗ് കോഴ്‌സ് ചെയ്തു. ചെറുപ്പത്തില്‍ തന്നെ സംഗീതത്തോടു അഭിനിവേശം പ്രകടിപ്പിച്ച അനിരുദ്ധ് 2012ല്‍ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തില്‍ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം ചെയ്തു കൊണ്ടാണ് സിനിമയിലേക്ക് എത്തിയത്. ഈ ട്രാക്ക് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടി, യൂട്യൂബില്‍ കൊടുങ്കാറ്റായി മാറിയ ഈ ഗാനത്തിനൊപ്പം അനിരുദ്ധും ശ്രദ്ധ നേടി. ആദ്യഗാനം ഹിറ്റാവുമ്പോള്‍ അനിരുദ്ധിന് പ്രായം 21 വയസ്സ്.
അനിരുദ്ധിന്റെ കരിയറിലെ നിര്‍ണായകമായ മറ്റൊരു നിമിഷം രണ്ടായിരത്തി പതിനാലിൽ പുറത്തിറങ്ങിയ വിജയ് ചിത്രം ‘കത്തിയ്ക്കു വേണ്ടി സംഗീതമൊരുക്കിയതാണ്. ചിത്രത്തിലെ ‘സെല്‍ഫി പുള്ള’ എന്ന സെൻസേഷൻ ട്രാക്കും വൈറലായി മാറി. മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒമ്പത് സൈമ അവാര്‍ഡുകള്‍, ആറ് എഡിസണ്‍ അവാര്‍ഡുകള്‍, അഞ്ച് വിജയ് അവാര്‍ഡുകള്‍ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി പുരസ്കാരങ്ങളുമായി തന്റെ ഇടം ഉറപ്പിക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ. ഇന്ന് യുവത്വത്തിന്റെ ഊര്‍ജവും പുതുമയും പ്രസരിപ്പിക്കുന്ന ഗാനങ്ങളുമായി പുതിയ തലമുറയിലെ ശ്രോതാക്കളെ ആകര്‍ഷിക്കുന്ന വ്യക്തിത്വമായി അനിരുദ്ധ് മാറിയിരിക്കുന്നു. നിലവില്‍ ഇന്ത്യൻ സിനിമയില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റുന്ന സംഗീത സംവിധായകൻ കൂടിയാണ് അനിരുദ്ധ്. ചെന്നൈയില്‍ കോടികള്‍ വിലമതിക്കുന്ന ഒരു ലക്ഷ്വറി ട്വിൻ ഫ്ളാറ്റും അനിരുദ്ധിന്റേതായിട്ടുണ്ട്. ആറ്റ്‌ലി ചിത്രം ജവാനില്‍ 10 കോടിയാണ് അനിരുദ്ധ് ഈടാക്കിയത്. അതിനു മുൻപു വരെ, ഇന്ത്യൻ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകൻ എന്ന റെക്കോര്‍ഡ് എ ആര്‍ റഹ്മാന് സ്വന്തമായിരുന്നു. ജവാനിലൂടെ എ ആര്‍ റഹ്മാനെ പ്രതിഫലത്തിന്റെ കാര്യത്തില്‍ മറികടന്നിരിക്കുകയാണ് അനിരുദ്ധ്.സമീപകാലത്ത് രജനീകാന്തിന്റെ ജയിലറിനു വേണ്ടി അനിരുദ്ധ് ഒരുക്കിയ സംഗീതവും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. പ്രതിഫലത്തിനു പുറമെ ഒന്നര കോടി വിലയുള്ള പോര്‍ഷെ കാറും അനിരുദ്ധിന് സമ്മാനിച്ചാണ് നിര്‍മാതാക്കള്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.