‘ഇര സ്ത്രീയാകുമ്പോള്‍ സംഭവിക്കുന്നത്’ : ശ്രദ്ധേയമായി നവ്യനായരുടെ ഇന്‍സ്റ്റ സ്റ്റോറി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദിന്‍റെ ഇഡിക്ക് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ നടി നവ്യ നായരുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. സച്ചിൻ സാവന്തിൽ നിന്ന് നവ്യ…

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദിന്‍റെ ഇഡിക്ക് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ നടി നവ്യ നായരുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. സച്ചിൻ സാവന്തിൽ നിന്ന് നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേത്തിന്റെ കുറ്റപത്രത്തിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴി. നവ്യയെ കൊച്ചിയിൽ സച്ചിൻ സന്ദർശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു. ഇത്തരം വിവാദങ്ങളിൽ ഒന്നും ഇതുവരെയും ഉൾപ്പെട്ടിട്ടില്ലാത്ത അഭിനേത്രിയാണ് നവ്യ നായർ. അതുകൊണ്ട് തന്നെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നവ്യയുടെ പേര് ഉയർന്നുകേട്ടതോടെ നടിയുടെ ആരാധകരും ആശങ്കയിലായി. വാർത്ത വൈറലായതോടെ നിരവധി പേര് നവ്യയെ ട്രോളിയും പരിഹസിച്ചും വീഡിയോയും കമന്റുകളും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ മുംബൈയിൽ തന്‍റെ റെഡിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്നത് മാത്രമാണ് സച്ചിന്‍ സാവന്ദുമായി തനിക്കുള്ള പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നുമാണ് നവ്യ നായര്‍ ഇ ഡിക്ക് മൊഴി നല്‍കിയത്.മുംബൈയിലെ പരിചയക്കാരൻ എന്ന നിലയ്ക്ക് ഗുരുവായൂരിൽ പോവാൻ പലവട്ടം സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് നവ്യ നായരുടെ കുടുംബവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നവ്യയുടെ മകന്‍റെ പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനമല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു.

നവ്യ നായര്ടെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധിക്കപ്പെടുകയാണ്. നവ്യയ്ക്ക് പിന്തുണ നല്‍കി ഒരു ആരാധകന്‍ പങ്കുവച്ച സ്റ്റോറിയാണ് നവ്യ പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ കുറിപ്പ്  സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പലതും നവ്യ ഷെയര്‍ ചെയ്തിട്ടുമുണ്ട്. വൈറലായ നവ്യയെ പിന്തുണയ്ക്കുന്ന ഇംഗ്ലീഷിലുള്ള കുറിപ്പ് ഇങ്ങനെയാണ്, “കഴിഞ്ഞ കുറച്ചുദിവസമായി ഒരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്‍റ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ അത് പിന്തുടര്‍ന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോയിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ നാലാം തൂണ്‍ മാനസികമായി ഒരു പൌരനെ കൊല്ലുകയാണ്. കടലില്‍ ഒരു കല്ല് ഇടുമ്പോള്‍ അത് ചെന്നെത്തുന്ന ആഴവും അറിയണം.ഒരു സ്ത്രീ ഇരയായി എത്തുമ്പോള്‍ അവരുടെ മാതാപിതാക്കളും പങ്കാളിയും കുട്ടികളും എല്ലാം വേദനിക്കുന്നത് സങ്കടകരമാണ്. ഇരയെ സൈബര്‍ ഇടങ്ങളില്‍ അപമാനിക്കുന്നത് തീര്‍ത്തും പരിതാപകരമായ കാര്യമാണ്. മാധ്യമ ഭീകരത തിരുത്താന്‍ കഴിയാത്ത തെറ്റാണ്.  നെല്ലും പതിരും തിരിക്കാതെ വാര്‍ത്ത വരുന്ന നിമിഷത്തില്‍ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടും. അവരുടെ മന സാന്നിധ്യം തന്നെ നഷ്ടപ്പെടും.  ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓര്‍ക്കണം.” – നബീര്‍ ബേക്കര്‍ എന്ന അക്കൌണ്ടാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. നവ്യനായരെ കുറിപ്പില്‍ ടാഗ് ചെയ്തിട്ടുണ്ട്. നേരത്തെ വാര്‍ത്തകള്‍ വന്ന സമയത്ത് നടി നവ്യ നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായിരുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ് ടാഗോടെ പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമിയുടെ വരികളാണ് നവ്യ കുറിച്ചത്.  നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. മുറിവിലെ കെട്ട് അഴിഞ്ഞുപോകുമ്പോള്‍ നൃത്തം ചെയ്യുക. പോരാട്ടങ്ങളുടെ മധ്യേ നൃത്തം ചെയ്യുക. നിങ്ങളുടെ ചോരയില്‍ ചവിട്ടി നൃത്തം ചെയ്യുക, എന്നാണ് വരികള്‍. ഒപ്പം താന്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോയും നവ്യ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ടായിരുന്നു.