ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗകാര്‍ക്കായി സുപ്രധാന തീരുമാനം നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. നിയമപരമായി വിവാഹിതരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്ബതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിലേക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ച്‌ ഉത്തരവായതായി ആരോഗ്യ ,സാമൂഹ്യനീതി, വനിത, ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സമൂഹത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ധനസഹായം അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ശസ്ത്രക്രിയയിലൂടെ പൂര്‍ണമായി സ്ത്രീയോ പുരുഷനോ ആയി മാറി നിയമപരമായി വിവാഹം ചെയ്ത ദമ്ബതികള്‍ക്കാണ് വിവാഹ ധനസഹായം അനുവദിക്കുന്നത്. നടപ്പു സാമ്ബത്തിക വര്‍ഷം ധനസഹായം അനുവദിച്ചുനല്‍കും. ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്നതും വിവാഹശേഷം ഒരു വര്‍ഷത്തിനകവും ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നതും ധനസഹായം ലഭിക്കാനുള്ള നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.