അന്ന് സുലു കൊടുത്ത വിട്ട പൊതിച്ചോറ് ലാലേട്ടന്‍ അടിച്ചുമാറ്റി.. അവിടുന്ന് തുടങ്ങിയ സെറ്റിലെ മസ്റ്റ് ബിരിയാണി!! ‘മമ്മൂട്ടി ബിരിയാണി’യ്ക്ക് രുചി പകരുന്ന പാലസ് കിച്ചണ്‍

സിനിമാ സെറ്റില്‍ ബിരിയാണി വിളമ്പുന്ന മമ്മൂക്കയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്. സ്‌നേഹത്തോടെ ഭക്ഷണം ഊട്ടിക്കുന്ന മമ്മൂട്ടിയെന്ന വല്യേട്ടനെ കുറിച്ച് സഹപ്രവര്‍ത്തകരും പങ്കിടാറുണ്ട്. വര്‍ഷങ്ങളായി തന്റെ ചിത്രങ്ങളുടെ ലൊക്കേഷനില്‍, ഷൂട്ടിങ്ങിന്റെ അവസാനദിവസം എല്ലാവര്‍ക്കുമായി മമ്മൂട്ടി…

സിനിമാ സെറ്റില്‍ ബിരിയാണി വിളമ്പുന്ന മമ്മൂക്കയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്. സ്‌നേഹത്തോടെ ഭക്ഷണം ഊട്ടിക്കുന്ന മമ്മൂട്ടിയെന്ന വല്യേട്ടനെ കുറിച്ച് സഹപ്രവര്‍ത്തകരും പങ്കിടാറുണ്ട്. വര്‍ഷങ്ങളായി തന്റെ ചിത്രങ്ങളുടെ ലൊക്കേഷനില്‍, ഷൂട്ടിങ്ങിന്റെ അവസാനദിവസം എല്ലാവര്‍ക്കുമായി മമ്മൂട്ടി ഒരുക്കുന്ന ബിരിയാണി വിരുന്ന് ഒരുക്കാറുണ്ട്.

ഭക്ഷണത്തിന്റെ രുചി അതു സ്‌നേഹത്തോടെ വിളമ്പി കൊടുക്കുമ്പോള്‍ കൂടുമെന്ന് മമ്മൂക്ക തന്നെ പറയാറുണ്ട്. ബിരിയാണി റെഡിയായാല്‍ താരം തന്നെ ദം പൊട്ടിച്ച്, സ്വന്തം കയ്യാല്‍ സ്‌നേഹത്തോടെ എല്ലാവര്‍ക്കും വിളമ്പികൊടുക്കാറാണ്.

ലൊക്കേഷനിലെ ‘മമ്മൂട്ടി ബിരിയാണി’ എന്ന പതിവിനു പിന്നില്‍ രസകരമായൊരു കഥയുണ്ടെന്ന് താരം തന്നെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ‘ഹരികൃഷ്ണന്‍സി’ന്റെ ഷൂട്ടിങ് സെറ്റിലെ ചെറിയ പൊതിച്ചോറില്‍ നിന്നാണ് ബിരിയാണി കഥ തുടങ്ങിയതെന്ന് താരം പറഞ്ഞിരുന്നു.

‘ഹരികൃഷ്ണന്‍സി’ന്റെ ഷൂട്ടിങിനിടെ ഇലച്ചോറു കഴിക്കാനുള്ള തന്റെ കൊതി മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞു. സുലു പൊതിഞ്ഞു കൊടുത്ത ചോറ് അന്ന് മോഹന്‍ലാല്‍ തട്ടിയെടുത്തു. പിന്നീട് വീട്ടില്‍ നിന്നും സുലു ലൊക്കേഷനിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറി. അങ്ങനെയാണ് സെറ്റില്‍ എല്ലാവര്‍ക്കും താന്‍ ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങിയതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

അങ്ങനെ സെറ്റിലെ ബിരിയാണി വിതരണം തുടങ്ങിയപ്പോള്‍ മുതല്‍ വര്‍ഷങ്ങളായി രുചി പകരുന്നത് കണ്ണൂര്‍ തളിപ്പറമ്പിലെ പാലസ് കിച്ചണ്‍ കാറ്ററിങ് സര്‍വീസ് ആണ്. അബ്ദുല്‍ ഖാദര്‍, മുത്തലിബ്, ഉനൈസ് എന്നിവരാണ് പാലസ് കിച്ചന്റെ അമരക്കാര്‍.

ദുല്‍ഖറിന്റെ കല്യാണത്തിന് മലബാര്‍ വിഭവങ്ങള്‍ ഒരുക്കാന്‍ പോയതാണ് തങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവായതെന്നാണ് പാലസ് കിച്ചന്റെ അമരക്കാര്‍ പറയുന്നു. ദുല്‍ഖറിന്റെ കല്യാണത്തിന് മലബാര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിനുള്ള കരാര്‍ ഞങ്ങള്‍ക്കായിരുന്നു. അന്നാണ് മമ്മൂക്ക ആദ്യമായി ഞങ്ങളുടെ ബിരിയാണി കഴിക്കുന്നത്. മമ്മൂക്കയ്ക്കും അതിഥികള്‍ക്കും ഭക്ഷണം ഏറെ ഇഷ്ടമായി. അതിന് ശേഷം ഏതു പരിപാടിക്കും ഭക്ഷണമുണ്ടാക്കാന്‍ മമ്മൂക്ക തങ്ങളെ വിളിക്കുമെന്ന് അവര്‍ പറയുന്നു.

‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ബിരിയാണി വെക്കാനാണ് തങ്ങള്‍ ആദ്യമായി പോയത്. ഇതിനകം നൂറില്‍ കൂടുതല്‍ ലൊക്കേഷനുകളില്‍ താരം ബിരിയാണി വിതരണം നടത്തിയിട്ടുണ്ടെന്നും അബ്ദുല്‍ ഖാദര്‍ പറയുന്നു.

ഭക്ഷണത്തെ ഇത്രയധികം ബഹുമാനിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ ക്വാളിറ്റിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അതുപോലെ ഭക്ഷണം പാഴാക്കുന്നതും മമ്മൂക്കക്ക് സഹിക്കില്ല.

ലൊക്കേഷനില്‍ കൂടുതലും മമ്മൂട്ടി വിതരണം ചെയ്യുന്നത് മട്ടണ്‍ ബിരിയാണിയാണ്
മട്ടണ്‍ ബിരിയാണിയും ചിക്കന്‍ ഫ്രൈയും ഫ്രൂട്ട് സലാഡ് വിത്ത് ഐസ്‌ക്രീമും ആണ് സഹപ്രവര്‍ത്തകര്‍ക്കായി മമ്മൂക്ക എപ്പോഴും നല്‍കുന്നത്.

സിനിമാ ലൊക്കേഷന്‍ എവിടെയാണെന്നും എന്നാണ് ഭക്ഷണം ഒരുക്കേണ്ടതെന്നും അറിയിക്കും. അതിന്റെ തലേ ദിവസം പാചകത്തിന് ആവശ്യമായ സാധനങ്ങളുമെടുത്ത് തങ്ങള്‍ അവിടെയെത്തും. ലൊക്കേഷനില്‍ തന്നെയാണ് ബിരിയാണി തയ്യാറാക്കുക എന്നും അബ്ദുള്‍ ഖാദര്‍ പറയുന്നു.

ഇപ്പോഴിതാ മമ്മൂട്ടി തുടങ്ങി വച്ച പതിവ് മകന്‍ ദുല്‍ഖര്‍ സല്‍മാനും പിന്‍തുടരുന്നുണ്ട്. കേരളത്തിനകത്ത് ഷൂട്ടിങ് അവസാനിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളുടെ ലൊക്കേഷനുകളിലും ബിരിയാണി നല്‍കാറുണ്ട്. പാലസ് കിച്ചണ്‍ തന്നെയാണ് ദുല്‍ഖറിനും ബിരിയാണി ഒരുക്കുന്നത്.