ജോജിയിലും ഷമ്മിയിലും ഷാജി പാപ്പനിലും മേരികുട്ടിയിലെ സ്‌ത്രൈണതയിലും നമുക്ക് ചുറ്റും കണ്ട ആരെയൊക്കെയോ കാണാം; റോണക്‌സിനെ കുറിച്ച് ആര്‍ജെ ഷാന്‍

പുരാണ കഥകളെ ഇന്നത്തെ സമൂഹവുമായി ബന്ധിപ്പിച്ചുള്ള സിനിമയാണ് ഗരുഡ ഗമന വൃഷഭ വാഹന. രാജ് ബി ഷെട്ടി, ഋഷഭ് ഷെട്ടി, ഗോപാല്‍ കൃഷ്ണ ദേശ്പാണ്ഡെ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ്…

പുരാണ കഥകളെ ഇന്നത്തെ സമൂഹവുമായി ബന്ധിപ്പിച്ചുള്ള സിനിമയാണ് ഗരുഡ ഗമന വൃഷഭ വാഹന. രാജ് ബി ഷെട്ടി, ഋഷഭ് ഷെട്ടി, ഗോപാല്‍ കൃഷ്ണ ദേശ്പാണ്ഡെ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ് ബി ഷെട്ടിയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കര്‍ണ്ണാടക തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് നല്ല അഭിപ്രായമായിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ഏറെ പ്രാധാന്യമുള്ള മേയ്ക്കപ്പ് നിര്‍വ്വഹിച്ച റോണക്‌സ് സേവ്യറെ കുറിച്ച് ആര്‍ജെ ഷാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

കുറിപ്പ് വായിക്കാം

റോണക്സ് സേവിയർ , ഈ പേര് മലയാള സിനിമയ്ക്കു പരിചയപ്പെടുത്തേണ്ട ഒന്നല്ല .
ഇന്ന് ലോകം ചർച്ച ചെയ്യുന്ന ഗരുഡ ഗമന ഋഷഭ വാഹന എന്ന ചിത്രത്തിൽ, മേക് അപ്പ് – റോണക്സ് എന്ന് കണ്ടപ്പോൾ ഞാൻ അവനെ വിളിച്ചു . “അത് ഞാൻ ഗാപ് കിട്ടിയപ്പോൾ ഓടി പോയി ചെയ്തിട്ട്
വന്നതാ”, എന്ന് പറഞ്ഞു നിഷ്കളങ്കമായ ഒരു ചിരി പാസ്സാക്കി .ആ സിനിമ കണ്ടവർ ആരും അതിലെ കഥാപാത്രങ്ങളുടെ മുഖങ്ങൾ മറക്കില്ല , ആ മുഖഛായ സൃഷ്‌ടിച്ച മേക് അപ്പ് ആര്ടിസ്റ്റിനെ ഓർത്തിലെങ്കിലും .
സിനിമ എന്ന വിസ്മയ ലോകത്തേക്ക് ചുവടു വെച്ച് നടന്നു കേറുന്ന ഏതൊരു നടന്റെയും ആദ്യത്തെ സ്വപ്നം , ഏതോ ഒരു ഗ്രീൻ റൂമിലെ കണ്ണാടിക്കു മുന്നിൽ തന്റെ മുഖത്തു തിലകം തൊട്ടു ചായം തേച്ചു തുടങ്ങുന്ന നിമിഷം ആണ് .
ഒരിക്കൽ ലൊക്കേഷനിൽ എത്തിയാൽ അതൊരു ഗ്രീൻ റൂം ആകണം എന്നില്ല . മറച്ചു കെട്ടിയ മരചുവടോ , ചായക്കട ബെഞ്ചോ , കലിങ്കോ ഒക്കെ ആകാം ആ മേക് അപ്പ് മേട .
പക്ഷെ , റോഡരികിൽ വലിച്ചിട്ട ചെയറിൽ നിന്നും കാരവനിലെ കസേരയിലേക്ക് നീളുന്ന അവന്റെ സിനിമ യാത്രയുടെ ആദ്യത്തെ അനുഭവം , ഏതോ ഒരു മേക് അപ്പ് ആര്ടിസ്റ്റിന്റെ പ്രാർത്ഥനയിൽ തുടങ്ങുന്നതാണ് .
“ദൈവമേ ഞാൻ ചായം തൊടുന്ന ഇവൻ നാളെ ഒരു വലിയ നടനാവണെ” . ഒരുപക്ഷെ
നാളെ അവൻ താരമായി ഇതേ ആളോട് തട്ടി കേറുമ്പോളും , പരിഭവമില്ലാതെ മറ്റൊരു കണ്ണാടിക്കു മുന്നിൽ ഇരിക്കുന്ന പുതുമുഖത്തിനെ നോക്കി അവർ വീണ്ടും പ്രാർത്ഥിക്കും ,”ദൈവമേ , ഞാൻ ചായം തൊടുന്ന ഇവൻ രക്ഷപെടണേ”. ഈ നിസ്വാർത്ഥമായ പ്രാർത്ഥനയാണ് മേക് അപ്പ് കലാകാരനെ വ്യത്യസ്തനാക്കുന്നതു.
റോണക്സ് അതിലും വ്യത്യസ്തമാണ് എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. മുന്നിൽ ഒരു മല മറിഞ്ഞു വീണാലും , ഒരു കൂസലുമില്ലാതെ മാറി നിന്ന് കട്ടൻ ചായ മോന്തി , “എന്താ പ്രശ്നം” എന്ന് ചോദിക്കുന്ന ഒരു വൈപ്പിൻകരക്കാരൻ .വെളിയിൽ തനി മോഡേൺ , ഉള്ളിൽ വെറും നാടൻ .ആരോടും വഴക്കില്ല , വഴക്കിട്ടാൽ പിന്നെ ആ വഴിക്കില്ല.
പാപ്പനിലെ സൗഹൃദങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതി ആണ് എനിക്ക് റോണക്സ് .
“ഭൂമിയിലെ ഓരോ മനുഷ്യനും വെവ്വേറെ ആണ് , അവരുടെ മുഖങ്ങളും !”, കട്ടൻ ചായ ഒരു കവിളിറക്കി റോണാ പറഞ്ഞു .ദക്ഷിണേന്ത്യയിലെ നൂറുകണക്കിന് നടീ നടന്മാർക്ക് ആയിരത്തിലധികം മുഖ ചായകൾ സമ്മാനിച്ച ഒരു മേക് അപ്പ് ആര്ടിസ്റ്റിനൊപ്പം ഇരിക്കുമ്പോ , കൗതുകം മാത്രമായിരുന്നു എനിക്ക്.ഇന്ന് ഇവർ ആരും വെറും ഒരു മേക് അപ്പ് ആര്ടിസ്റ് അല്ല ഒരു കമ്പ്ലീറ്റ് മേക് ഓവർ ആര്ടിസ്റ്റാണ് .ഏതു നടനെയും സിനിമക്ക് വേണ്ടി അവർ അടി മുടി മാറ്റും , ചിലപ്പോൾ ഒരു മാറ്റവുമില്ലാതെ വെറുമൊരു ചീർപ്പിന്റെ കോന്തൽ കൊണ്ട് മുടി കോരി മുഖം മാറ്റും . “മനുഷ്യന് ഓരോ അവസ്ഥയിലും ഓരോ മുഖമാണ് !” , റോണക്സ് പറയും .
ഇടയ്ക്കു ആഭരണപെട്ടി കയ്യിൽ എടുത്ത ഗംഗയെ പോലെ , തന്റെ പോക്കറ്റിലെ ഫോൺ വലിച്ചെടുത്തു , അതിനകത്തു ഓരോ കഥാ പാത്രങ്ങൾക്കും വേണ്ടി അയാൾ വരച്ച സ്‌കെച്ചുകൾ , അവരുടെ മുഖത്തെ പേശികളുടെ ഡീറ്റെയിൽസ് , അതിന്റെ പ്രോസ്തെറ്റിക്സ് എല്ലാം എനിക്ക് ഒരു ഭ്രാന്തനെ പോലെ ഉന്മാദത്തിൽ കാണിച്ചു തരും.
താൻ ചെയ്ത സിനിമകളുടെ പേരുകൾ പലതും അയാൾക്ക്‌ ഓർമയില്ല പക്ഷെ അതിലെ കഥാപാത്രങ്ങളുടെ മുടിനാരിഴ പോലും റോണക്ക് ഓർമയുണ്ട്.
ഒരുപക്ഷെ ഒരു എഴുത്തുകാരനെകാരനെക്കാളും അഭിനേതാവിനേക്കാളും സൂക്ഷ്മമായ നിരീക്ഷണ പാടവം ഉള്ള ആളായിരിക്കണം ഒരു മികച്ച മേക് അപ്പ് ആര്ടിസ്റ്. പട്ടണം റഷീദ് മുതൽ രഞ്ജിത്ത് അമ്പാടി വരെ ഉള്ള പ്രതിഭാശാലികളെയും ഇവിടെ ഓർക്കുന്നു .
“സിനിമയിൽ ഓരോ മുഖവും ഓരോ കഥകൾ പറയണം , ചിലപ്പോൾ ചില മുഖങ്ങൾ ഒരു കഥയും പറയരുത് ! ” , റൊണാക്സിന്റെ ചിന്തകൾക്ക് ആഴങ്ങൾ ഏറെ ആണ് .
ചുറ്റും കണ്ണോടിച്ചാൽ കാണുന്ന മുഖങ്ങളുടെ എല്ലാം പ്രത്യേകതകൾ കാമറ ഇല്ലാതെ അയാൾ പിടിച്ചെടുക്കും .എന്നിട്ടു വരാൻ പോകുന്ന ഏതോ സ്ക്രിപ്റ്റിലെ ഏതോ കഥാപാത്രത്തിന് വേണ്ടി അത് കാത്തു വെക്കും.
ഹോം സിനിമയിലെ ഇന്ദ്രൻസേട്ടന് സ്വന്തം അപ്പച്ചന്റെ തന്നെ മുഖച്ഛായ ആണ് റോണക്സ് പകർന്നു നൽകിയത്. “ഹോം-ലെ അച്ഛനും എന്റെ അപ്പച്ചനും ഒരേ സ്വഭാവക്കാരാണ് , അപ്പോൾ മുഖവും ഒരുപൊലെ ആകുമല്ലോ! “, ഒരു രസത്തിനു പറഞ്ഞതാണെങ്കിലും തന്റെ ജീവിതത്തിൽ താൻ വരച്ചും, ചിന്തിച്ചും, ചായം തേച്ചും അവൻ സൃഷ്‌ടിച്ച ഓരോ കഥാപാത്രവും വ്യത്യസ്തമായിരിക്കണം എന്ന് കണിശത റൊണാക്കുണ്ട് .
ഒരു മുഖം മറ്റൊരാളുടെ മുഖത്തു ആവർത്തിക്കരുത് . കാരണം , മുഖങ്ങൾ വേറെയാണ് , മനുഷ്യനും !
ആ നിർബന്ധം നമുക്കു അയാളുടെ കഥാപത്ര സൃഷ്ടികളിൽ നിന്ന് വായിച്ചെടുക്കാം . നായാട്ടിലെ പോലീസുകാരല്ല ഉണ്ടയിലെ പോലീസുകാർ , ഹോം-ലെ അപ്പച്ചൻ അല്ല ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ അപ്പച്ചൻ . ജോജിയിലും ,ഷമ്മിയിലും, ഷാജി പാപ്പനിലും, മേരികുട്ടിയിലെ സ്ത്രൈണതയിലും, തൊണ്ടി വിഴുങ്ങിയ കള്ളനിലും ,ഇറച്ചി വെട്ടുകാരൻ പൊറിഞ്ചുവിലും, അവന്റെ കാമുകി മറിയത്തിലും , കള്ളുകുടിയൻ കൂട്ടുകാരൻ ജോസിലും എല്ലാം നമുക്ക് ചുറ്റും കണ്ട ആരെയൊക്കെയോ കാണാം . ചുരുളിയിലും ജെല്ലിക്കെട്ടിലും നമ്മൾ കണ്ട നാട്ടുകാർ വ്യത്യസ്തരാണ് , നടൻമാർ പലരും ഒന്നെങ്കിലും അവരുടെ മുഖച്ഛായ വ്യത്യസ്തമായിരുന്നു. അത് ഒരു മേക് അപ്പ് കലാകാരന്റെ സൂക്ഷ്മമായ സൃഷ്ടി കൂടി ആണ് .
പണ്ട് കമലഹാസന്റെ പടം ഇറങ്ങുമ്പോ മാത്രം ‘മേക് അപ്പ് ആരാ ‘ എന്ന ചോദിക്കുന്ന കാലം കാണികൾക്കിടയിൽ മാറിയിരിക്കുന്നു .എങ്കിലും , സിനിമ എന്ന ‘മേക് ബിലീഫ്’ന്റെ ലോകത്തു , ഇന്നും മേക് അപ്പ്
അധികം അറിയപ്പെടാത്ത ഒരു ശാഖ ആണ് . അവർക്കുള്ള സ്നേഹം ആണ് ഈ എഴുത്തു .
വെറും ഒരു കണ്ണാടിക്കു മുന്നിലിരിക്കുന്ന അഭിനേതാവിനു കഥാപാത്രത്തിലേക്ക് കയറാനുള്ള ആദ്യത്തെ ടിക്കറ്റ് എടുത്തു ബസ് കയറ്റി വിടുന്ന മേക് അപ്പ് കലാകാരന്മാർക്ക് വേണ്ടി കൂടി ഈ പോസ്റ്റ് സമർപ്പിക്കുന്നു .
പ്രിയപ്പെട്ട റോണക്സ്
നീ ആഗ്രഹിച്ചത് പോലെ ഒരിക്കൽ പോലും ആവർത്തിക്കാതെ , ഒരേ മുഖത്തു പുതിയ മുഖങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരിക്കുക !
നിന്റെ കയ്യൊപ്പിൽ പിറന്ന പാപ്പനിലെ ‘എബ്രഹാം മാത്യു മാത്തനെ’ വെള്ളിത്തിരയിൽ കാണാൻ ഞാനും കാത്തിരിക്കുന്നു .
സ്നേഹത്തോടെ
ചിത്രം – പാപ്പൻറെ ചിത്രീകരണത്തിനിടയിൽ ഏതോ ബസ് സ്റ്റോപ്പ് തറയിൽ ഇരുന്നു എന്തൊക്കെയോ പറയുന്ന ഞാനും റോണയും ! പകർത്തിയത് : Shine Thattupurackal
https://www.facebook.com/shaanthestoryteller/posts/10217548484578817?__cft__[0]=AZWfW4RdpBratgt5uXkiaxtMrVqm9MHo_w3lLfToMvJKPACeODNKrMjELX3oTBlfioou2Ktkc4FhI6mJdUZ57DH9Xewxy-wVTBoJtfPheC0K8jvddmcmEx-priXWt9IQ2nY&__tn__=%2CO%2CP-R