‘അമ്മ പോയിട്ട് ഒരുപാടുനാളായെങ്കിലും അമ്മ തന്ന കൈനീട്ടമെല്ലാം ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്’ എം ജി ശ്രീകുമാര്‍

വിഷു ആഘോഷത്തിരക്കിലാണ് എല്ലാവരും. ലോകത്തിന്റെ ഓരോ കോണിലുള്ള മലയാളികളും ഇന്ന് വിഷു ആഘോഷിക്കുന്നു. ഇപ്പോഴിതാ തന്റെ വിഷു ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍ എം ജി ശ്രീകുമാര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വിഷുദിനാഘോഷങ്ങളെ…

വിഷു ആഘോഷത്തിരക്കിലാണ് എല്ലാവരും. ലോകത്തിന്റെ ഓരോ കോണിലുള്ള മലയാളികളും ഇന്ന് വിഷു ആഘോഷിക്കുന്നു. ഇപ്പോഴിതാ തന്റെ വിഷു ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍ എം ജി ശ്രീകുമാര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വിഷുദിനാഘോഷങ്ങളെ കുറിച്ച് മനസു തുറന്നത്.

കുടുംബത്തിലെ എല്ലാവരും ഒത്തുകൂടുന്ന സമയമാണ് വിഷു. എന്റെ അമ്മയുടെ വീട് അമ്പലപ്പുഴയാണ് കുഞ്ഞമ്മയുടെ വീട് ഹരിപ്പാട്. ഞങ്ങള്‍ എല്ലാവരും അമ്പലപ്പുഴയിലോ ഹരിപ്പാടോ ഒത്തുചേരും. തലേദിവസം തന്നെ കുട്ടികള്‍ എല്ലാവരും ഉറങ്ങാതെ ഇരുന്ന് പിറ്റേന്ന് അമ്മയും അച്ഛനും കുഞ്ഞമ്മയും അമ്മാവന്മാരും മറ്റുള്ളവരും എന്ത് തരും എന്ന ചിന്തയാണ്. വെളുപ്പിന് അമ്മ വിളിച്ചുണര്‍ത്തി കണി കാണിക്കും. ഞങ്ങളുടെ വീട്ടില്‍ ആറന്‍മുള കണ്ണാടി ഉണ്ടായിരുന്നു കണി കാണുമ്പോള്‍ അതില്‍ നമ്മുടെ മുഖം കാണണം എന്നാണ്. വലിയ ഉരുളിയില്‍ അരിയും സ്വര്‍ണമാലയും കണിവെള്ളരിയും ബാക്കി എല്ലാം ഒരുക്കി വച്ചിട്ടുണ്ടാകും. അത് കഴിഞ്ഞു കൈനീട്ടം കിട്ടും. എല്ലാവരും തരുന്ന പണം ചേര്‍ത്തു വച്ചിട്ട് എണ്ണിനോക്കല്‍ ആണ് അടുത്തഘട്ടം. ആര്‍ക്കാണ് കൂടുതല്‍ കിട്ടിയതെന്ന് അറിയണം. ആര്‍ക്കെങ്കിലും കൂടുതല്‍ കിട്ടിയെങ്കില്‍ അത് ആരാണ് കൊടുത്തത് നമുക്ക് തരാന്‍ ആരാണ് മറന്നത് അങ്ങനെയുള്ള കൗതുകകരമായ ചര്‍ച്ചയാണ് പിന്നീട്. അമ്മ പോയിട്ട് ഒരുപാടുനാളായെങ്കിലും അമ്മ തന്ന കൈനീട്ടമെല്ലാം ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. അമ്മ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഇപ്പോള്‍ ഭാര്യ ലേഖയാണ് ചെയ്യുന്നത്. ലേഖ ഒരു ഭക്തയാണ്.

കുട്ടികള്‍ക്കു പഴയ കാലത്തെ വിഷു ആഘോഷത്തെപ്പറ്റി ഒന്നും അറിയില്ല. പണ്ട് ഞങ്ങള്‍ ആഘോഷങ്ങള്‍ക്ക് ഒത്തുചേരുമ്പോള്‍ ഓലപ്പന്തു കളി, കളം വരച്ചു കളിക്കുന്ന കൊന്നിക്കളി ഒക്കെ കളിക്കുമായിരുന്നു. ഞാനും പ്രിയദര്‍ശനും മോഹന്‍ലാലും ഒക്കെ ഞങ്ങളുടെ റെസിഡെന്‍സിയില്‍ ഈ കളികള്‍ കളിക്കുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒരുപാടു ശിഖരങ്ങള്‍ ഉള്ള ഒരു മരത്തില്‍ കയറിയിട്ട് ഒരു ശിഖരത്തില്‍ നിന്ന് മറ്റൊരു ശിഖരത്തിലേക്ക് ചാടി തൊട്ടു കളിക്കുമായിരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല. ഇപ്പോള്‍ കൈനീട്ടം കിട്ടുന്നത് വലിയ കാര്യമൊന്നുമല്ല. ഇപ്പോള്‍ കുട്ടികളുടെ കയ്യില്‍ പോലും പണമുണ്ട്. ഇന്ന് ഒത്തുകൂടല്‍ കുറവാണ്. ഓരോരുത്തരും ഓരോ സ്ഥലത്താണ്. എന്റെ വീട്ടില്‍ ഞാനും ഭാര്യയും മാത്രമേ ഉള്ളൂ. വീട്ടില്‍ ഞങ്ങള്‍ ഒരു കണികൊന്ന വച്ച് പിടിപ്പിച്ചിരുന്നു. പക്ഷേ കാലം മാറിയതനുസരിച്ച് കൊന്നയും നേരത്തെ പൂത്തു കൊഴിഞ്ഞുപോയി. കോവിഡ് കാലത്തെ ഭീതിയൊഴിഞ്ഞു വരുന്ന വിഷുവാണിത്. പരിപാടികളും ആഘോഷങ്ങളും ഇല്ലാത്ത രണ്ടുവര്‍ഷകാലമാണ് കടന്നുപോയത്. മതവും ജാതിയും രാഷ്ട്രീയവും എന്ന വ്യത്യാസമില്ലാതെ മനുഷ്യനും എല്ലാ ചരാചരങ്ങള്‍ക്കും സന്തോഷവും സമൃദ്ധിയും നന്മയും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകള്‍