ഇടമലക്കുടിയെ മറന്നിട്ടില്ല! മകളുടെ പേരില്‍ വാക്ക് പറഞ്ഞ കുടിവെള്ളം എത്തിച്ച് താരം സുരേഷ് ഗോപി

മകളുടെ പേരില്‍ ഇടമലക്കുടിയിലേക്ക് വാക്ക് പറഞ്ഞ കുടിവെള്ളം എത്തിച്ച് നടന്‍ സുരേഷ് ഗോപി. വാക്കുപറഞ്ഞ കുടിവെള്ള പദ്ധതിയാണ് നടന്‍ യാഥാര്‍ഥ്യമാക്കിയത്. അകാലത്തില്‍ നഷ്ടപ്പെട്ട മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് ഏഴുലക്ഷം രൂപ മുടക്കിയാണ്…

മകളുടെ പേരില്‍ ഇടമലക്കുടിയിലേക്ക് വാക്ക് പറഞ്ഞ കുടിവെള്ളം എത്തിച്ച് നടന്‍ സുരേഷ് ഗോപി. വാക്കുപറഞ്ഞ കുടിവെള്ള പദ്ധതിയാണ് നടന്‍ യാഥാര്‍ഥ്യമാക്കിയത്. അകാലത്തില്‍ നഷ്ടപ്പെട്ട മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് ഏഴുലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്.

താളമേളങ്ങളുടെ അകമ്പടിയോടെ വനപുഷ്പങ്ങള്‍ നല്‍കിയാണ് സുരേഷ് ഗോപിയെ കുടിക്കാര്‍ ആവേശത്തോടെ സ്വീകരിച്ചത്. ആദ്യമായാണ് അദ്ദേഹം ഇടമലക്കുടിയിലേക്ക് എത്തുന്നത്.

തിങ്കളാഴ്ച തന്നെ സുരേഷ് ഗോപി അടിമാലിക്ക് സമീപമുള്ള ആനച്ചാലില്‍ എത്തി. ചൊവ്വാഴ്ച രാവിലെ സ്വന്തം വാഹനത്തില്‍ പെട്ടിമുടിയിലേക്ക് എത്തി. രണ്ടുവര്‍ഷം മുന്‍പ് പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ശവകുടീരങ്ങളില്‍ പുഷ്പാര്‍ച്ചനയും നടത്തി. അവിടെ നിന്ന് ജീപ്പില്‍ ദുര്‍ഘടപാതയിലൂടെ എട്ടുകിലോ മീറ്റര്‍ അകലെയുള്ള ഇഡ്ഡലിപ്പാറക്കുടിയിലേക്കും എത്തി.

അദ്ദേഹത്തെ കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചാണ് ഗ്രാമക്കാര്‍ സ്വീകരിച്ചത്. കുടിയുടെ ആചാരപ്രകാരം നൃത്തവും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു. അദ്ദേഹത്തിന് കുട്ടികള്‍ പൂക്കള്‍ നല്‍കി. കുടിക്കാരുമായി ഏറെനേരം സംവദിച്ച സുരേഷ് ഗോപി അവരുടെ പ്രശ്നങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

തകര്‍ന്ന് കിടക്കുന്ന ടാര്‍പ്പക്കുളം ശരിയാക്കുന്നതിനാവശ്യമായ സാധനങ്ങളും വാങ്ങി നല്കി. താരം കുടിയില്‍ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി റോഡ്, വൈദ്യുതി, മൊബൈല്‍ റേഞ്ച് എന്നിവയ്ക്കായി ശ്രമം നടത്തുമെന്നും ഉറപ്പ് നല്കിയാണ് സുരേഷ് ഗോപി മടങ്ങിയത്.
എംപിയായിരുന്നപ്പോള്‍ ഫണ്ടില്‍നിന്ന് ഇടമലക്കുടി പഞ്ചായത്തിലെ ഇഡ്ഡലിപ്പാറക്കുടിയിലേയ്ക്ക് 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ എതിര്‍പ്പും മറ്റ് സാങ്കേതിക കാരണങ്ങളുംമൂലം പദ്ധതി അന്ന് നടപ്പാക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇടമലക്കുടിക്കാര്‍ക്ക് അന്ന് നല്കിയ വാഗ്ദാനത്തില്‍ നിന്ന് സുരേഷ് ഗോപി പിന്‍മാറിയില്ല. മകള്‍ ശ്രീലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് ഏഴുലക്ഷം രൂപ നല്കി ഇഡ്ഡലിപ്പാറക്കുടിയില്‍ കുടിവെള്ളം എത്തിച്ചു.