കഴിഞ്ഞ ഒന്നരവർഷമായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നതായി നടൻ ജയറാം. നല്ലൊരു പ്രൊജക്ടിനുവേണ്ടി താൻ മനഃപൂർവം എടുത്ത ഇടവേളയാണെന്നും ആ കാത്തിരിപ്പ് വെറുതെയായില്ലെന്നുമാണ് ജയറാം പറയുന്നത്. യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലർ വളരെ പ്രതീക്ഷ നൽകുന്ന സിനിമയാണെന്നും മലയാളത്തിൽ തന്റെ വലിയൊരു തിരിച്ചുവരവാകും ഈ സിനിമയെന്നും വ്യക്തമാക്കുകയാണ് താരം
കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജയറാം ഇക്കാര്യം പറഞ്ഞത്.35 വർഷമായി എല്ലാവരുടെയും സ്‌നേഹത്താൽ കുറെ സിനിമകൾ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. മലയാളം വിട്ട് മറ്റു പല ഭാഷകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ഇതൊന്നും നമ്മൾ മാത്രം വിചാരിച്ചാൽ നടക്കില്ല നമ്മളെ തേടി വരേണ്ട കാര്യങ്ങളാണെന്നും താരം പറഞ്ഞു.
ഇപ്പോൾ തെലുങ്കിൽ കുറെ സിനിമകൾ ചെയ്യുന്നുണ്ട്. നാളെ രാവിലെ എനിക്ക് മഹേഷ് ബാബുവിനൊനൊപ്പം അഭിനയിക്കാൻ എത്തിച്ചേരണം. അത് കഴിഞ്ഞ് ചിരഞ്ജീവിയുടെ മകൻ രാം ചരണിനോടൊപ്പമാണ് അടുത്ത സിനിമ.ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ്. നിലവിൽ വിജയ് ദേവരകൊണ്ടയോടൊപ്പം ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. കന്നടയിൽ രാജ് കുമാറിന്റെ മകൻ ശിവ രാജ്കുമാറിന്റെ കൂടെഅഭിനയിക്കുന്ന ‘ഗോസ്റ്റ്’ തമിഴിൽ പൊന്നിയൻ സെൽവൻ ആണ് അവസാനമായി ചെയ്തത്. തമിഴിൽ മണിരത്നം എന്ന ലെജൻഡ് സംവിധായകന്റെ കൂടെ തമിഴിന്റെ ചരിത്രം പറയുന്ന ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണെന്നും ജയറാം പറഞ്ഞു.
ഞാനായിട്ട് കഴിഞ്ഞ ഒന്നൊന്നര വർഷമായി മലയാളത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. നല്ലൊരു പ്രോജക്ട് ചെയ്തു തിരിച്ചു വരണം എന്നാണ് ആഗ്രഹിച്ചത്. എന്റെ കാത്തിരിപ്പ് വെറുതെയായില്ലെന്നും ഇപ്പോൾ ഞാൻ ചെയ്യുന്ന ഏബ്രഹാം ഓസ്ലർ എന്ന സിനിമ അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ ചെയ്യുന്ന സിനിമയാണ്. വളരെയേറെ പ്രതീക്ഷ തരുന്ന ചിത്രമാാണിത്, അതിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. വീണ്ടും വീണ്ടും ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും നന്ദി പറയുകയാണ്. എവിടെ ചെന്നാലും അമ്മമാർ വന്നിട്ട് മോനെ സുഖമായിരിക്കുന്നോ എന്ന് ചോദിക്കുന്ന സ്‌നേഹം ഹൃദയം നിറയ്ക്കുന്നു എന്നുമാണ് ജയറാം പറഞ്ഞത്.