മലയാള സിനിമാ ലോകവും ആരാധകലോകവും കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’.
പ്രഖ്യാപന സമയം മുതല്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ലിജോയും കൂട്ടരും. കഴിഞ്ഞ ദിവസം കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് എത്തിയിരുന്നു. വാക്കുപാലിച്ച് മോഹന്‍ലാല്‍ തന്നെയാണ് 5 മണിക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകന്നത്. ‘ഏറെക്കാലം ഈ കാഴ്ചയുടെ വിഷുദിനങ്ങൾ മലയാളിക്ക് തുടർന്നും സൗഭാഗ്യമാകട്ടെ.. ‘എന്നാണ് അജയന്‍ കരുനാഗപള്ളി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ഈ മനുഷ്യന്‍ മലയാളസിനിമയുടെ ഭൂമികയില്‍ തന്നിലേക്ക് കാക്കുന്ന ഇഷ്ടങ്ങളുടെ മഹാതുരുത്തുകളെ ഇങ്ങനെ ചുമലേറ്റി വലിച്ചു നടക്കുന്നതില്‍ യുഗവ്യതിയാനം കൃത്യപ്പെടുത്തുന്ന രണ്ടു ദൃശ്യങ്ങളാണ് ഇവ..
1991ല്‍ ഇറങ്ങിയ ‘വിഷ്ണുലോക’ത്തിനും
2023 ല്‍ ഇറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബനും’ ഇടയില്‍ ലാല്‍ സഞ്ചരിച്ച അഭിനയദൂരങ്ങളും പ്രേക്ഷകതലമുറകള്‍ പുതുക്കി പണിത സംവേദനശീലങ്ങളും വായനാവഴക്കങ്ങള്‍ക്കും അപ്പുറം ഒരു വിസ്തൃത ഗ്രന്ഥമാണ്…
ഇതിനിടയില്‍ ഇന്ത്യയില്‍ മസ്ജിദിനെ മണ്ണോടു ചേര്‍ക്കാന്‍ പാകത്തില്‍ ഹൈന്ദവവര്‍ഗീയത പടര്‍ന്നേറുകയും,
നമ്മുടെ കൊച്ചു കേരളത്തില്‍ – കൊച്ചിയില്‍,മെട്രോ ഇരുപുറം കുതിപ്പുമായി വികസന അടയാളമായി കൂകി പായുകയും ചെയ്തു..
സ്‌നേഹശീലങ്ങളുടെ ഇതളടര്‍ത്തി ഇനിയും ചിലര്‍ മരണത്തിന്റെ മടകളിലേയ്ക്കു മടങ്ങി,
തീയേറ്റര്‍ ഇരുളില്‍ അവര്‍ ഉതിര്‍ത്തിട്ട കരഘോഷങ്ങളും കൗതുകഭാവങ്ങളും കൂട്ടച്ചിരികളും ഓരോ ലാല്‍ഹിറ്റുകളുടെയും അസ്ഥിവാരദൃഡതയായിരുന്നു..
പുതിയ കുഞ്ഞുങ്ങള്‍ വളര്‍ന്നേറി അവയ്‌ക്കൊക്കെയും പകരമാക്കപ്പെട്ടു തുടങ്ങിയത് ഒരു ലൈഫ് സൈക്കിള്‍ ദൃഷ്ടാന്തം..
ശങ്കുണ്ണിയെ രൂപപ്പെടുത്തിയ അതേ യൗവ്വനതീക്ഷ്ണതയോടെ തന്നെ.. കഥാപാത്രസ്വീകാര്യതകളിലെ അതേ ആവേശങ്ങളുമായി തന്നെ..
വാലിബനിലേക്ക് പടര്‍ന്നിറങ്ങിയ ലാലിനെ നമുക്ക് ഇനിയും സ്‌ക്രീനില്‍ കാണാം ????
ഏറെക്കാലം ഈ കാഴ്ചയുടെ വിഷുദിനങ്ങള്‍ മലയാളിക്ക് തുടര്‍ന്നും സൗഭാഗ്യമാകട്ടെ.. ??
(അജയന്‍ കരുനാഗപ്പള്ളി )
യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഗുസ്തിക്കാരനെയോ യോദ്ധാവിനെയോ അനുസ്മരിപ്പിക്കും വിധത്തിലാണ് വാലിബന്റെ ഫസ്റ്റ് ലുക്ക്. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്ഡേറ്റുകളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.