Film News

‘അപ്പനും അമ്മയും ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചു’ വെളിപ്പെടുത്തലുമായി അല്‍ഫോണ്‍സ് പുത്രന്‍

കോട്ടയത്ത് ഹോട്ടലില്‍ നിന്ന് നഴ്സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. പതിനഞ്ച് വര്‍ഷം മുന്‍പ് ആലുവയില്‍ ഒരു കടയില്‍ നിന്നും ഷവര്‍മയും മയൊണൈസും കഴിച്ച തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നും, അന്ന് ചികിത്സയ്ക്കായി വേണ്ടി വന്നത് 70,000 രൂപയാണെന്നുമാണ് അല്‍ഫോന്‍സ് പുത്രന്‍ പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം അല്‍ഫോന്‍സ് പുത്രന്‍ തുറന്ന് പറഞ്ഞത്.

‘സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ നിങ്ങള്‍ വിഡിയോ ചെയ്യൂ. പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു കടയില്‍ നിന്നും ഞാനൊരു ഷവര്‍മ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. വലിയ ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കള്‍ ചിലവാക്കിയത്. ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാന്‍ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി. എന്നാല്‍ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്കു കാരണം. ആരാണ് ഇവിടെ യഥാര്‍ഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണ്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ പോലെ ഉള്ളവര്‍ ഇതിനു ശക്തമായ നടപടി എടുക്കണം. ഫുഡ് സേഫ്റ്റി എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം. അതിനു കേരത്തില്‍ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇന്‍സ്പെക്ഷന്‍ ടീം സ്റ്റാര്‍ട്ട് ചെയ്തു പ്രവര്‍ത്തിക്കണം. എല്ലാവരും നല്ല ഭക്ഷണം മാത്രം വിറ്റാല്‍ മതി. ഭക്ഷണം കഴിക്കാന്‍ പണം വേണം. പണം ഇണ്ടാക്കാന്‍ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിര്‍ബന്ധം ആണ്. അതിനൊക്കെ എല്ലാ അപ്പന്മാരും അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാന്‍ പണം ചിലവാക്കുന്നത്. അതുകൊണ്ടു ഇതിന്റെ കാര്യം ഒരു തീരുമാനം എടുക്കണം.

അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവന്‍ അവിടത്തെ നല്ല ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ പറ്റിയത്. ഇന്ന് ആണെങ്കില്‍ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ 70,000 രൂപ ഒരു വിസ്മയം പോലെ വന്നതാണ്. അത് പോലെ എല്ലാവര്‍ക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാന്‍ ഒട്ടും വിശ്വസിക്കുന്നില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Trending

To Top