മലയാള സിനിമയിൽ ഇപ്പോൾ റിവ്യൂ പറയുന്നതിന്റെ പേരിൽ വലിയ വിവാദങ്ങളും വിമര്ശനങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സിനിമയെ തകർക്കുന്ന രീതിയിൽ ഉള്ള റിവ്യൂ പറച്ചിലിനെതിരെ കോടതി വരെ വിമർശനം നടത്തിയിരുന്നു. സിനിമ റിലീസ് ആയി ആദ്യ ഷോ കഴിയുമ്പോഴേയ്ക്കും തന്നെ സിനിമയെ തകർക്കുന്ന തരത്തിൽ ഉള്ള റിവ്യൂകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് പല സിനിമകളെയും ദോഷകരമായി ബാധിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നെഗറ്റിവ് റിവ്യൂ പറയുന്നതിന്റെ പേരിൽ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നെഗറ്റിവ് റിവ്യൂ പറയുന്നതിനെ കുറിച്ചുള്ള തന്റെ പ്രതികരണം അറിയിക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമ കണ്ടതിനു ശേഷം അതിനെ കുറിച്ച് അഭിപ്രായം പറയാം. കാശ് മുടക്കി സിനിമ കണ്ടതിന് ശേഷം അത് നല്ലതാണോ ചീത്തയാണോ എന്ന് പറയാനുള്ള അവകാശം പ്രേക്ഷകന് ഉണ്ട്. ഇഷ്ടപ്പെട്ടില്ല എങ്കിൽ വിമർശിക്കുകയും ചെയ്യാം. അങ്ങനെയുള്ള വിമർശനം കേൾക്കാൻ സംവിധായകനും ബാധ്യസ്ഥൻ ആണ്. എന്നാൽ ഒരു സിനിമ ഇറങ്ങി കഴിഞ്ഞു ആദ്യ ഷോ കഴിയുമ്പോഴേയ്ക്കും അതിനെ തകർക്കുന്ന തരത്തിൽ മോശം റിവ്യൂകൾ ചെയ്യുന്നതിനോട് ഒട്ടു യോജിക്കാൻ കഴിയില്ല. ഈ റിവ്യൂകൾ സിനിമയെ പലപ്പോഴും വലിയ രീതിയിൽ തന്നെ ബാധിക്കാറുണ്ട്. ചിലർ മനഃപ്പൂർവം വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടിയും ഇങ്ങനെ റിവ്യൂ ചെയ്യാറുണ്ട്.
വ്യക്തിപരമായി അഭിനേതാക്കളെയോ സിനിമയിലെ മറ്റു ആളുകളെയോ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് പോലെയാണ് പല റിവ്യൂകളും. ഇത് ആ ആളിനെ മാത്രമല്ല, ആ സിനിമയെ മുഴുവനായി ആണ് ബാധിക്കുന്നത്. സിനിമാ താരങ്ങളെ മറ്റു പേരുകളിട്ട് വിളിക്കുന്ന പ്രവണതയെല്ലാം എങ്ങനെയാണ് ഫിലിം റിവ്യൂ ആവുന്നത്? നമ്മളെ ഇല്ലാതാക്കുന്ന രീതിയിലുള്ള, ഞങ്ങളാണ് ഇനി സിനിമയുടെ ഭാവിയും എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് എന്ന തരത്തിലുള്ള പ്രകടനങ്ങള്‍ ഇനി റിവ്യൂ ചെയ്യുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത് എന്നാണ്. ഇത് പറയുന്നതിന്റെ പേരിൽ നാളെ എനിക്ക് നേരെയും നെഗറ്റിവ് ഉണ്ടാകാം. എന്നാലും ഞാൻ പറയുകയാണ് എന്നാണ് ജോണി ആന്റണി പറയുന്നത്.