അളകനന്ദ എന്ന പേര് മറക്കാനാകുമോ? തന്റെ പേരിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി അവതാരക

മലയാളികൾക്ക് സുപരിചിതയാണ്‌ ഏഷ്യാനെറ്റിലെ വാർത്താ അവതാരക അളകനന്ദ. വര്‍ഷമെത്ര കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലാതെ കാണുന്ന മുഖങ്ങളില്‍ ഒന്നാണ്  അളകനന്ദയുടേത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട അതേ മുഖവും ഭാവവും ഇന്നും മാറാതെ തന്നെ തുടരുകയാണ്. ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്നാണ് എല്ലാവരും അളകനന്ദയോട് ചോദിക്കാറുള്ളത്. അത്തരത്തില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായിട്ടുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അളകനന്ദയിപ്പോള്‍. മലയാളത്തിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ പേരിന് പിന്നിലെ കഥയും പ്രൊഫഷനെ കുറിച്ചും അളകനന്ദ വെളിപ്പെടുത്തിയിരിക്കുന്നത്. അളകനന്ദ എന്ന പേര് വരാനുണ്ടായ കാരണത്തെ കുറിച്ചും താരം സൂചിപ്പിച്ചു. ‘അച്ഛന്‍ നോര്‍ത്ത് ഇന്ത്യയിലൊക്കെ ഒരുപാട് യാത്ര ചെയ്തിട്ടുള്ള ആളാണ്. ഗംഗയുടെ പോഷക നദിയാണ് അളകനന്ദ. അങ്ങനെ ഈ പേര് കേട്ടിട്ട് ഇഷ്ടപ്പെട്ടാണ് എനിക്ക് ഇടുന്നത്. എന്റെ ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. ഈ പേര് പറ്റില്ലെന്ന് അമ്മയൊക്കെ ഒരുപാട് നിര്‍ബന്ധം പറഞ്ഞിരുന്നു.

മലയാളികള്‍ക്ക് മനസിലാവില്ല, വിളിക്കാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ് എന്നൊക്കെ അമ്മ പറഞ്ഞ് നോക്കിയിട്ടും രക്ഷയുണ്ടായില്ല ഈ പേര് തന്നെ ഇട്ടു. പക്ഷേ ഈ പേര് കാരണം സ്‌കൂളിലൊക്കെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടി. കന്യാസ്ത്രീമാര്‍ നടത്തുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അവര്‍ക്കൊക്കെ എന്റെ പേര് ഉച്ചരിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു. മലയാളം ടീച്ചര്‍ മാത്രം കൃത്യമായി വിളിക്കും, ബാക്കി ആര്‍ക്കും അങ്ങനെ വിളിക്കാന്‍ പറ്റുമായിരുന്നില്ല. ഈ പേര് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ അമ്മയോട് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രൊഫഷനിലേക്ക് വന്നതിന് ശേഷം എന്റെ പേര് എല്ലാവര്‍ക്കും പരിചയമായി. അതോടെ എനിക്കും ഓക്കേ ആയി. അതിനുമുന്‍പ് ഞാന്‍ ആരോട് പേര് പറഞ്ഞാലും അവരൊക്കെ എന്താ എന്ന് എടുത്തു ചോദിക്കും. അത് എനിക്കൊരു ബുദ്ധിമുട്ട് തന്നെ ആയിരുന്നു. സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് ചോദിച്ചാല്‍ മറുപടിയിങ്ങനെയാണ്… ‘കാര്യങ്ങളെ ഒരുപാട് സ്‌ട്രെസ്ഫുള്ളായി എടുക്കുകയോ അത്രയും സ്ട്രെസുള്ള കാര്യങ്ങള്‍ ഏറ്റെടുക്കയോ ചെയ്യാറില്ലെന്നാണ് അളകനന്ദ പറയുന്നത്. ഒരുപാട് അംബീഷന്‍ ഒന്നുമില്ല, ഈസി ഗോയിങ് ലൈഫ് ആണ് എനിക്ക് ഇഷ്ടം.

അതൊക്കെയാണ് സൗന്ദര്യത്തിന്റെ രഹസ്യമായി പറയാനുള്ളത്.’ മകള്‍ക്ക് ഈ ഫീല്‍ഡിലേക്ക് വരുന്നതിനോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. മകളുടെ വിവാഹം കഴിഞ്ഞു. അവള്‍ ഇന്‍ഫോസിസിലാണ് ജോലി ചെയ്യുന്നത്. എന്റെ ഫീല്‍ഡില്‍ വരാനുള്ള ട്രെന്‍ഡ് ഒന്നും അവള്‍ക്ക് ആദ്യമേ ഉണ്ടായിരുന്നില്ല. വാര്‍ത്ത വായിക്കുന്നതിനെ പറ്റി പറയുകയാണെങ്കില്‍ വാര്‍ത്ത വായിക്കുന്ന ഓരോത്തര്‍ക്കും അവരവരുടെ സ്‌റ്റൈല്‍ ആണ്. ഒരാളും ഒരാളെയും പോലെ അല്ല. പിന്നെ ഞാന്‍ എങ്ങിനെ വാര്‍ത്ത വായിക്കുന്നു എന്നത് എനിക്ക് അറിയില്ല, ഞാന്‍ കാണാറില്ല. മുന്‍പ് ദൂരദര്‍ശനില്‍ ആയിരുന്നപ്പോള്‍ റെക്കോര്‍ഡ് ചെയ്തു കാണുമായിരുന്നു. അത് അങ്ങനെ കാണണം, നമ്മുടെ തെറ്റുകള്‍ നമ്മള്‍ തന്നെ മനസിലാക്കണം എന്നുള്ളത് അവിടെ നിര്‍ബന്ധം ആയിരുന്നു. ഇപ്പോള്‍ അങ്ങനെ കാണാറില്ല. സോഷ്യല്‍ മീഡിയയില്‍ ഞാനത്ര ആക്റ്റീവ് അല്ല. ട്രോള്‍ ഒക്കെ വന്നാല്‍ എനിക്ക് ആരെങ്കിലും അയച്ചു തരും. ഞാന്‍ ചെയ്ത ഇന്റര്‍വ്യൂസിനു താഴെ വരുന്ന പോസിറ്റീവ് കമന്റ്‌സുകളും വായിക്കാറുണ്ട്. വാര്‍ത്ത ബുള്ളറ്റിനു മുന്‍പ് വായിച്ചു നോക്കുന്ന പരിപാടി ഒന്നും ഇപ്പോള്‍ നടക്കില്ല. വാര്‍ത്ത തുടങ്ങി കഴിഞ്ഞ ശേഷം വരെ മാറ്റങ്ങള്‍ വരാറുണ്ട്. ലേറ്റ് നൈറ്റ് ബുള്ളറ്റിന്‍ മാത്രമാണ് അധികം മാറ്റങ്ങള്‍ ഇല്ലാതെ വരുന്നത്. അത് മാത്രം മുന്‍പേ വന്നതിന്റെ റൌണ്ട് അപ്പ് ആയിരിക്കും. ഈ പ്രൊഫഷനിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ടീച്ചര്‍ ആയേനെ എന്നാണ് അളകനന്ദ പറയുന്നത്. എന്നിട്ട് എവിടെയെങ്കിലും പഠിപ്പിക്കാന്‍ കയറിയേനെ. എംഎ കഴിഞ്ഞ് ബിഎഡിന് പോയി, കുറച്ചുനാള്‍ ഞാന്‍ പഠിപ്പിച്ച സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. കുറെ സംസാരിച്ചു കഴിയുമ്പോള്‍ തൊണ്ടയ്ക്ക് പ്രശ്‌നം വരുന്നത് കൊണ്ടാണ് അത് പറ്റാതെ ആയതെന്നും അളകനന്ദ പറയുന്നു.