ക്രിസ്റ്റഫറിനെ തകര്‍ക്കുകയെന്ന് ലക്ഷ്യം; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം

‘ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന’ എന്നൊരു വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ…

‘ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന’ എന്നൊരു വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ ഫോട്ടോ ഉള്‍പ്പെടുത്തികൊണ്ട് പ്രചരിക്കുന്ന ഈ വാര്‍ത്ത തികച്ചും വ്യാജമാണ്. തിയറ്റര്‍ ഓണേര്‍സ് അസോസിയേഷന്‍, ഫെഫ്‌കെ, തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതായി അറിവില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫര്‍’ എന്ന സിനിമ ഇറങ്ങാന്‍ 2 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇങ്ങനൊരു വാര്‍ത്ത പ്രചരിക്കുന്നത്. ഇത് ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണെന്ന് ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം ‘ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും ആദ്യമായി മലയാളത്തില്‍ എത്തുന്നുണ്ട്. ആര്‍.ഡി. ഇലുമിനേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രം ഫെബ്രുവരി 9നാണ് തിയേറ്ററുകളിലെത്തുന്നത്.