‘അക്കാരണത്താല്‍ നോവിക്കുന്ന പല വാക്കുകളും ഞാന്‍ കേട്ടിട്ടുണ്ട്’; തുറന്ന് പറഞ്ഞ് ഉണ്ണിമായ

പറവയിലെ ടീച്ചറും ജോജിയിലെ ബിന്‍സിയും തുടങ്ങി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് ഉണ്ണിമായ. ചെറുപ്പത്തില്‍ ഏറെ കുത്തുവാക്കുകളും മാറ്റിനിര്‍ത്തലുകളും നേരിട്ടിട്ടുണ്ടെന്നും ഇന്‍സെക്യൂരിറ്റി കാരണം അഭിനയിക്കാന്‍ അവസരം ചോദിക്കാന്‍ സാധിച്ചിരുന്നില്ലെന്നും തുറന്നു പറയുകയാണ് ഇപ്പോള്‍ താരം.…

പറവയിലെ ടീച്ചറും ജോജിയിലെ ബിന്‍സിയും തുടങ്ങി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് ഉണ്ണിമായ. ചെറുപ്പത്തില്‍ ഏറെ കുത്തുവാക്കുകളും മാറ്റിനിര്‍ത്തലുകളും നേരിട്ടിട്ടുണ്ടെന്നും ഇന്‍സെക്യൂരിറ്റി കാരണം അഭിനയിക്കാന്‍ അവസരം ചോദിക്കാന്‍ സാധിച്ചിരുന്നില്ലെന്നും തുറന്നു പറയുകയാണ് ഇപ്പോള്‍ താരം. ചെറുപ്പക്കാലത്ത് ചുറ്റുപാടുകളില്‍ നിന്നും പല മോശം വാക്കുകളും, വര്‍ത്തമാനങ്ങളും മാറ്റി നിര്‍ത്തലുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം അനുഭവിച്ച് തന്നെയാണ് താനും വളര്‍ന്നതെന്നും ഉണ്ണിമായ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

‘സാമാന്യത്തില്‍ കൂടുതല്‍ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ പല സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ട ആള് തന്നെയാണ് ഞാന്‍. കുഞ്ഞു നാളുമുതലേ പല നോവിക്കുന്ന വാക്കുകളും ഞാന്‍ കേട്ടിട്ടുണ്ട്. ഇതൊക്കെ വളര്‍ന്ന് വരുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് കോണ്‍ഫിഡന്‍സ് കുറക്കും, ഇന്‍സെക്യൂരിറ്റി കൂട്ടും.’ എന്നാണ് ഉണ്ണിമായ പറഞ്ഞത്.

സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം പത്ത് വര്‍ഷമായെന്നും ആദ്യ സമയത്തൊക്കെ അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ടായിട്ടും കോണ്‍ഫിഡന്‍സ് ഇല്ലാത്തത് കൊണ്ട് അത് പറയാന്‍ പറ്റാതെ പോയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. അതിന്റെ പ്രധാനകാരണം ഇതിന് താന്‍ ഫിസിക്കലി ഫിറ്റ് ആണോ എന്ന സംശയമായിരുന്നെന്നും താരം പറഞ്ഞു.‘സിനിമ ഗ്രൂപ്പില്‍ സജീവമായിട്ട് പോലും അഭിനയിക്കാന്‍ അവസരം ചോദിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എനിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ട്, എന്നെ പരിഗണിക്കാമോ എന്ന് ചോദിക്കാന്‍ സാധിച്ചിരുന്നില്ല. അഭിനയിക്കാന്‍ പറ്റില്ലെന്ന് തോന്നിയതുകൊണ്ടല്ല ഞാന്‍ ചോദിക്കാതിരുന്നത്. എന്നെ ഫ്രെയിമിലേക്ക് വെക്കുമ്പോള്‍ അഭംഗിയാവുമോ എന്ന തോന്നലുകൊണ്ടാണ്’ എന്നാണ് താരം പറഞ്ഞത്. പക്ഷെ കോണ്‍ഫിഡന്‍സ് നമ്മള്‍ ഡെവലപ്പ് ചെയ്ത് എടുക്കേണ്ടതാണെന്ന് തോന്നിയ ഘട്ടത്തിലാണ് താന്‍ സുന്ദരിയാണ്, എനിക്ക് ഇത് അറ്റംപ്റ്റ് ചെയ്യാം, ഒരു കുഴപ്പവുമില്ലെന്ന് തോന്നിയതെ്ന്നും ഉണ്ണിമായ വ്യക്തമാക്കി.

നടി എന്നതിലുപരി സഹസംവിധായിക, നിര്‍മാതാവ് എന്നീ മേഖലകളിലൊക്കെ ചുവടുവെച്ച് വ്യക്തിമുദ്ര പതിപ്പിച്ചിച്ചിരുന്നു ഉണ്ണിമായ. മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളില്‍ ഉണ്ണിമായ സഹസംവിധായികയായും പ്രവര്‍ത്തിച്ചു.