വര്‍ണ പകിട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലേയ്ക്ക് ദിവ്യാ ഉണ്ണി എത്തപ്പെട്ടതിനു പിന്നില്‍ ഒരു കഥ തന്നെയുണ്ട് എന്നത് ഓര്‍ത്തെടുക്കുകയാണ് തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍. ചിത്രം പുറത്തിറങ്ങി 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍.
മോഹന്‍ലാല്‍, മീന, ദിവ്യ ഉണ്ണി തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് വര്‍ണ്ണപ്പകിട്ട്. കോട്ടയത്തായിരുന്നു ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍. ചിത്രത്തിലെ രണ്ടാം നായികയായി അക്കാലത്ത് ചില സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന ഒരു നടിയെ വിളിച്ചു. ദിലീപ് അവതരിപ്പിച്ച പോളച്ചന്‍ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാന്‍സി എന്ന കഥാപാത്രമായിരുന്നു അത്.
പക്ഷേ, കഥയില്‍ നടന്‍ ഗണേശിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആ നടി പിന്മാറി. ‘ഗണേഷിന്റെ കഥാപാത്രം ആക്രമിക്കുന്ന രീതിയില്‍ കഥ വന്നാല്‍ ഇമേജിനെ ബാധിക്കും’ എന്നായിരുന്നു അവരുടെ പേടി. പിന്നീട് മറ്റൊരു നടിയെ പരിഗണിച്ചെങ്കിലും അവര്‍ക്കു ഡാന്‍സ് അറിയാത്തതിനാല്‍ ഒഴിവാക്കേണ്ടി വന്നു. അതോടൊപ്പം മോഹന്‍ലാലിന് ഇരുവര്‍ സിനിമയുടെ ചിത്രീകരണത്തിനു പോകാനുള്ള തിരക്കായതിനാല്‍ പെട്ടെന്നു സിനിമ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദ്ദവും കൂടിവന്നു.
അപ്പോഴാണ്, ഒരു മാഗസിന്റെ കവറില്‍ ദിവ്യ ഉണ്ണിയുടെ ചിത്രം കണ്ടത്. ഞാന്‍ ഐ.വി.ശശിയോടു കാര്യം പറഞ്ഞു.’ഞാന്‍ വരുന്നില്ല. നീയും ജോക്കുട്ടനും പോയി അവരോടു സംസാരിക്കൂ’ എന്ന് ശശി സാര്‍ നിര്‍ദേശിച്ചു. മോഹന്‍ലാലിന്റെ സിനിമയിലേയ്ക്കാണ് ക്ഷണിക്കുന്നതെന്നു കേട്ടപ്പോള്‍ ദിവ്യ ഉണ്ണിയോ അവരുടെ അമ്മയായ ടീച്ചറോ വിശ്വസിച്ചില്ല. ഞങ്ങള്‍ ‘മാണിക്യ കല്ലാല്‍ എന്ന പാട്ട് കേള്‍പ്പിച്ചു- ഇതു മോഹന്‍ലാലിനൊപ്പം ദിവ്യ അഭിനയിക്കേണ്ട പാട്ടാണെന്നു കൂടി പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒട്ടും വിശ്വാസമായില്ല. ഒടുവില്‍ ഒരുതരത്തില്‍ പറഞ്ഞു വിശ്വസിപ്പിച്ച് ഒപ്പം കൂട്ടകയായിരുന്നത്രേ.