‌സൂര്യ-ജ്യോതിക വിവാഹത്തിന് വിജയകാന്ത് പോയില്ല ; പിന്നീട് വീട്ടിൽ പോയി കണ്ടതിന് കാരണം  

തെന്നിന്ത്യൻ സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടൻ വിജയകാന്ത് ഈ ലോകത്തോട് വിടപറഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ പിന്നിട്ടിട്ടുള്ളു. ഇപ്പോഴിതാ വിജയകാന്ത് സൂര്യ-ജ്യോതിക വിവാ​ഹത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ശിവകുമാറിന്റെ മൂത്ത മകനായ സൂര്യ…

തെന്നിന്ത്യൻ സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടൻ വിജയകാന്ത് ഈ ലോകത്തോട് വിടപറഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ പിന്നിട്ടിട്ടുള്ളു. ഇപ്പോഴിതാ വിജയകാന്ത് സൂര്യ-ജ്യോതിക വിവാ​ഹത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ശിവകുമാറിന്റെ മൂത്ത മകനായ സൂര്യ നടി ജ്യോതികയെ വിവാഹം ചെയ്തത് ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ്. 2006ൽ ഇരുവരുടെയും വിവാ​ഹം വലിയ ആ​ഘോഷമായാണ് നടന്നത്. തമിഴ്നാട്ടിലെ സിനിമാ-രാഷ്ട്രീയ-സാംസ്കാരിക രം​ഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ വിജയകാന്ത് വിവാഹത്തിൽ പങ്കെടുത്തില്ല. അന്ന് അത് വലിയ രീതിയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. വിജയകാന്ത് വിവാഹത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം പിന്നീടാണ് വെളിച്ചത്ത് വന്നത്. ശിവകുമാർ വിജയകാന്തിനെ വിവാഹത്തിലേക്ക് ക്ഷണിച്ചിരുന്നു. ശിവകുമാർ സൂര്യയുടെ വിവാഹത്തിന് വിജയകാന്തിനെ ക്ഷണിക്കാൻ എത്തിയപ്പോൾ  തന്നെ ചടങ്ങിലേക്ക് തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിജയകാന്ത് പറഞ്ഞിരുന്നു.

വിജയകാന്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലമായിരുന്നു അത്. ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾ പാർട്ടി തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് വിജയകാന്തിന് മേൽ നിരന്തരം സമ്മർദം ചെലുത്താറുണ്ടായിരുന്നു. താൻ അവിടെ വന്നാൽ അത് മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തനിക്ക് കല്യാണത്തിന് വരാൻ പറ്റില്ലെന്ന് വിജയകാന്ത് ശിവകുമാറിനോട് പറയുകയായിരുന്നു. വിവാഹ ചടങ്ങ് കാണാൻ വിജയകാന്ത് എത്തിയില്ല. പക്ഷെ വിവാഹത്തിന് ശേഷം സൂര്യയേയും ജ്യോതികയേയും ശിവകുമാറിന്റെ വീട്ടിൽ ചെന്ന് വിജയകാന്ത് കാണുകയും അവർക്ക് ആശംസകളും സ്നേഹ സമ്മാനങ്ങളും നൽകുകയും ചെയ്തിരുന്നു. സൂര്യ വളർന്ന് വരുന്ന യുവ നായകനായിരുന്ന കാലത്ത് സൂര്യയ്‌ക്കൊപ്പം വിജയകാന്ത് ചെയ്ത ചിത്രം പെരിയണ്ണയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഈ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിലൂടെയാണ് വിജയകാന്തും സൂര്യയും പരിചയക്കാരാകുന്നത്. ക്യാപ്റ്റന്റെ പ്രിയപ്പെട്ട വ്യക്തി കൂടിയായിരുന്നു സൂര്യ. അതേസമയം അപമാനങ്ങളിലും അവഗണനകളിലും തളരാത്ത അഭിനയ മോഹമാണ് വിജയകാന്തിനെ മൂവി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. 1979ൽ ഇനിക്കും ഇളമൈയിൽ വില്ലന്‍ വേഷത്തിലൂടെയായിരുന്നു തുടക്കം. അഡൾസ് ഒൺലി സർട്ടിഫിക്കറ്റ് കിട്ടി തിയേറ്ററുകളിലെത്തിയ ഈ ചിത്രം ഒരു വൻ പരാജയമായെങ്കിലും വിജയകാന്ത് തമിഴകത്തിന്റെ ശ്രദ്ധയിൽ പെട്ടു. പതിയെപ്പതിയെ പുതിയ അവസരങ്ങൾ താരത്തെ തേടി വന്നതോടെ നായക പദവിയിലേക്ക് വിജയകാന്ത് ഉയർന്നു വന്നു.2010ൽ റിലീസായ വിരുദഗിരി എന്ന സിനിമയിലാണ് അവസാനമായി നായകനായത്. 2015ൽ സതാബ്ദം എന്ന സിനിമയിൽ അതിഥി വേഷത്തിലെത്തിയിരുന്നു. എ.ആർ മുരുഗദോസിന്റെ സംവിധാനത്തിൽ 2002 ൽ‌ റിലീസായ രമണയാണ് വിജയകാന്തിന്റെ അവസാന ബ്ലോക് ബസ്റ്റർ ഹിറ്റ്.

പിന്നീടൊരിക്കലും പഴയ പ്രതാപത്തിന്റെ തിളക്കത്തിലേക്കെത്തുന്ന ഒരു വിജയം സിനിമയിൽ അദ്ദേഹത്തെ തേടിയെത്തിയില്ല. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഏകദേശം 150 സിനിമകളിൽ ക്യാപ്റ്റൻ വിജയകാന്ത് അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കും ആരോഗ്യ പ്രശ്നങ്ങളും കാരണം ഏകദേശം പതിമൂന്ന് വർഷം മുമ്പ് സിനിമയിൽ നിന്ന് അദ്ദേഹം പൂർണമായും പിന്മാറിയിരുന്നു. മനുഷ്യത്വമായിരുന്നു വിജയകാന്തിന്റെ ദൗർബല്യം. സൂപ്പർതാരം മുതൽ ലൈറ്റ് ബോയ് വരെ അദ്ദേഹത്തിന് സമന്മാരായിരുന്നു. ആർക്കും എന്താവശ്യത്തിനും ധൈര്യത്തോടെ സമീപിക്കാവുന്നയാള്‍. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലഞ്ഞ ആയിരങ്ങൾക്ക് ഭക്ഷണത്തിനും വീടിനും പഠനത്തിനും ചികിത്സയ്ക്കുമൊക്കെ സഹായങ്ങളെത്തിച്ച് ക്യാപ്റ്റർ പതിയെപ്പതിയെ സാധാരണക്കാരുടെ ദൈവമായി മാറുകയായിരുന്നു. ദരിദ്രർക്കായി ആശുപത്രി അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും സ്ക്രീനിലെ നന്മ നിറഞ്ഞ വേഷങ്ങളും ഒരുമിച്ചപ്പോൾ ആരാധകർക്ക് അദ്ദേഹം പുരട്ചി കലൈജ്ഞറായി. വിജയകാന്തിന്റെ നന്മകൾ അനുഭവിച്ച ഒരുപാട് പേർ തമിഴ്നാടിന്റെ വിവിധ കോണുകളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വേർപാട് തമിഴ്നാടിനെയാകെ ഉലച്ചതും മണിക്കൂറുകളോളം വെയിലേറ്റ് വഴിയോരത്ത് അദ്ദേഹത്തെ അവസാനമായി കാണാൻ കാത്തു നിന്നതും. മരിക്കുമ്പോൾ 71 വയസായിരുന്നു വിജയകാന്തിന്.