‘കള്ളനെ തല്ലുന്നതും അമ്മ തെറ്റ് ചെയ്തതിന് മകനെ തല്ലുന്നതും എങ്ങനെ സമാനമാകും’

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ നടി സായ് പല്ലവിക്കെതിരെ പൊലീസ് കേസെടുത്തു. ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ…

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ നടി സായ് പല്ലവിക്കെതിരെ പൊലീസ് കേസെടുത്തു. ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇപ്പോഴിതാ നടിക്കെതിരെ മുതിര്‍ന്ന നടിയും പ്രശസ്ത രാഷ്ട്രീയ നേതാവുമായ വിജയശാന്തി രംഗത്തെത്തി. ട്വിറ്റര്‍ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ”വിശുദ്ധ പശുക്കളെ കൊല്ലുന്നതിനെ അപലപിക്കുന്നതിനെ കശ്മീരി വംശഹത്യയുമായി താരതമ്യപ്പെടുത്തരുത്. ഒരു നിമിഷം ചിന്തിച്ചാല്‍ രണ്ടും ഒരുപോലെയല്ലെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും അവര്‍ വിശദീകരിച്ചു.

Sai Pallavi

ഒരു കള്ളനെ തല്ലുന്നതും അമ്മ തെറ്റ് ചെയ്തതിന് മകനെ തല്ലുന്നതും എങ്ങനെ സമാനമാകും എന്നായിരുന്നു വിജയശാന്തി സായ് പല്ലവിയെ രൂക്ഷമായി വിമര്‍ശിച്ചത്. നിങ്ങള്‍ കള്ളനോടും അമ്മയോടും ഒരേ രീതിയില്‍ പെരുമാറുന്നുണ്ടോ? അറിയാത്ത വിഷയങ്ങളില്‍ നിന്ന് മാറിനില്‍ക്കണം എന്നും സായ് പല്ലവിയോട് വിജയശാന്തി പറയുന്നു.

വിരാട പര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം. സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് ചോദിക്കുകയായിരുന്നു അവതാരകന്‍. ആശയപരമായി ഇടതോ വലതോ അതില്‍ ഏതാണ് ശരിയെന്നോ അറിയില്ലെന്ന് സായ് പല്ലവി പറഞ്ഞു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല.

Sai Pallavi (8)

‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ എന്നായിരുന്നു നടിയുടെ പ്രതികരണം.