ഒരുത്തന് കൊള്ളട്ടെയെന്ന് കരുതി ഇട്ടതാണ്, അത് കൃത്യമായി കൊണ്ടു: വിനായകന്‍

ഒരേസമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുന്ന രീതിയാണ് സംവിധായകന്‍ രഞ്ജിത്ത് കാണിക്കുന്നതെന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമാണ്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവെ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിക്കുകയും, ഐഎഫ്എഫ്‌കെ വേദിയില്‍ അതിജീവിതയെ വിളിച്ചുവരുത്തി ഇരയ്‌ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും…

ഒരേസമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുന്ന രീതിയാണ് സംവിധായകന്‍ രഞ്ജിത്ത് കാണിക്കുന്നതെന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമാണ്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവെ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിക്കുകയും, ഐഎഫ്എഫ്‌കെ വേദിയില്‍ അതിജീവിതയെ വിളിച്ചുവരുത്തി ഇരയ്‌ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നടപടിയാണ് രഞ്ജിത്തിനെ വെട്ടിലാക്കിയത്.

ദിലീപിനെ സന്ദര്‍ശിക്കാനിടയായ സാഹചര്യം രഞ്ജിത്ത് പിന്നീട് വിശദീകരിച്ചെങ്കിലും അദ്ദേഹത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് അയവ് വന്നിട്ടില്ല. ഇതിനിടയിലാണ് രഞ്ജിത്ത് ദിലീപിനെ സന്ദര്‍ശിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് നടന്‍ വിനായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. അബദ്ധത്തില്‍ സംഭവിച്ചതാണോ അത് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ മനപ്പൂര്‍വ്വം പോസ്റ്റ് ചെയ്തതാണെന്ന് വിനായകന്‍ പറയുന്നു.

‘ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്റെ കയ്യില്‍ കുറച്ച് കളക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്. അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും. മനപൂര്‍വം തന്നെ ഇടുന്നതാണ് അതൊക്കെ, വിമര്‍ശനം ഉള്ളതുകൊണ്ടാണല്ലൊ പോസ്റ്റ് ഇടുന്നത്. വിനായകന്‍ പറഞ്ഞു.